രാജ്യത്ത് ഇന്‍ർനെറ്റ് സേവനം നിരോധിച്ചെന്ന് പ്രചാരണം; പക്ഷെ സത്യമതല്ല
ലോക്ക് ഡൌണിനെ കുറിച്ച് പല പ്രചാരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുന്നുണ്ട്. രാജ്യത്ത് ഇന്‍റർനെറ്റ് സേവനം കേന്ദ്ര സർക്കാർ വിലക്കി എന്നതാണ് ഇതിലൊരു പ്രചാരണം.
ദില്ലി: കൊവിഡ് 19 മഹാമാരിയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌണിലാണ് രാജ്യം. ലോക്ക് ഡൌണിനെ കുറിച്ച് പല പ്രചാരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ കറങ്ങുന്നുണ്ട്. രാജ്യത്ത് ഇന്‍റർനെറ്റ് സേവനം കേന്ദ്ര സർക്കാർ വിലക്കി എന്നതാണ് ഇതില്‍ ഒടുവിലത്തെ പ്രചാരണം.
എന്നാല്‍ ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയതായി കേന്ദ്ര സർക്കാർ അറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ ഔദ്യോഗികമായി അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ ഇത്തരം സന്ദേശങ്ങള്‍ മറ്റുള്ളവർക്ക് കൈമാറും മുന്‍പ് ആധികാരികത ഉറപ്പുവരുത്തണമെന്ന് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കി.
ദേശീയ മാധ്യമമായ ആജ്തക്കിന്‍റെ ലോഗോ ദുരുപയോഗം ചെയ്താണ് ഇന്‍റർനെറ്റ് നിയന്ത്രണത്തെ കുറിച്ചുള്ള വ്യാജ സ്ക്രീന്‍ഷോട്ട് നിർമ്മിച്ചത്. ആജ്തക്കിന്‍റേതെന്ന് തോന്നിക്കുന്ന സ്ക്രീന്‍ഷോട്ട് വസ്തുത തിരക്കാതെ നിരവധി പേർ പ്രചരിപ്പിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരിഭ്രാന്തി ഒഴിവാക്കാന്‍ ഒരാഴ്‍ചത്തേക്ക് ഇന്‍റർനെറ്റ് സേവനം ഷട്ട് ഡൌണ്‍ ചെയ്തു എന്നായിരുന്നു വ്യാജ ചിത്രത്തില്‍ എഴുതിയിരുന്നത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക