കൊവിഡ് 19: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും പ്രതിഫലം വെട്ടിക്കുറക്കാനൊരുങ്ങി ടീമുകള്‍
താരങ്ങളുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ക്ലബ്ബുകൾ അറിയിച്ചു. പ്രതിഫലം കുറക്കാനുള്ള നീക്കത്തിനെതിരെ കളിക്കാര്‍ നിലാപാടെടുത്തത് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.
ലണ്ടന്‍: കൊവിഡ് 19 പ്രതിസന്ധി കാരണം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോൾ താരങ്ങളുടെ പ്രതിഫലം 30 ശതമാനം വെട്ടിക്കുറച്ചേക്കും. വാര്‍ഷിക പ്രതിഫലത്തിൽ കുറവു വരുത്താനാണ് ആലോചന. പരസ്യം വഴിയും ടി വി സംപ്രേഷണം വഴിയുമുള്ള വരുമാനം നിലച്ചതാണ് ക്ലബ്ബുകളെ പ്രതിസന്ധിയിലാക്കിയത്.
താരങ്ങളുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ക്ലബ്ബുകൾ അറിയിച്ചു. പ്രതിഫലം കുറക്കാനുള്ള നീക്കത്തിനെതിരെ കളിക്കാര്‍ നിലാപാടെടുത്തത് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഏപ്രില്‍ 30വരെ ആദ്യം മാറ്റിവെച്ച ലീഗ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇന്നലെ ക്ലബ്ബ് പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായിരുന്നു.
സ്ഥിതി വിലയിരുത്തിയ ശേഷം മാത്രം പ്രീമിയര്‍ലീഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നും സംഘടകര്‍ അറിയിച്ചു.അതേസമയം, പ്രിതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിലേക്കായി സൗഹൃദ മത്സരം കളിക്കുന്ന കാര്യം പ്രീമിയര്‍ ലീഗ് ടീമുകളുടെ ക്യാപ്റ്റന്മാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
കൊവിഡ് 19 പ്രതിസനധിയുടെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളായ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും യുവന്റസും കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറച്ചിരുന്നു.