തുർക്കിയുടെ ഇതിഹാസ ഗോളി, 2002 ലോകകപ്പ് ഹീറോ; റുസ്തു റെക്ബറിന് കൊവിഡ് 19
2002ലെ ഫിഫ ലോകകപ്പില്‍ തുർക്കിയെ മൂന്നാംസ്ഥാനത്തെത്തിച്ച താരമാണ് റുസ്തു റെക്ബർ
അങ്കാറ: തുർക്കിയുടെ ഇതിഹാസ ഗോള്‍കീപ്പറും ബാഴ്സലോണ മുന്‍താരവുമായ റുസ്തു റെക്ബറിന് കൊവിഡ് 19. മിന്നും സേവുകളിലൂടെ 2002 ഫിഫ ലോകകപ്പില്‍ തുർക്കിയെ മൂന്നാംസ്ഥാനത്തെത്തിച്ച താരമാണ് റുസ്തു റെക്ബർ. മുന്‍ താരത്തിന് കൊവിഡ് പിടിപെട്ട കാര്യം ഭാര്യ ഇസില്‍ റെക്ബറാണ് സ്ഥിരീകരിച്ചത്.
'എല്ലാം സാധാരണ നിലയിലായിരുന്നു. എന്നാല്‍ പെട്ടെന്ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിന്റെയും മൂർച്ഛിച്ചതിന്റെയും ഞെട്ടലിലാണ് ഞങ്ങള്‍' എന്നും ഇസില്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. എന്നാല്‍ ഇസിലിന്റെയും രണ്ട് മക്കളുടെയും പരിശോധനാഫലം നെഗറ്റീവാണ്.
തുർക്കിക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍(120) കളിച്ച താരമാണ് റുസ്തു റെക്ബർ. തുർക്കി വമ്പന്മാരായ ഫെനർബാഷെക്കൊപ്പം ഒരു പതിറ്റാണ്ടിലേറെ കളിച്ച താരം 2003ല്‍ സ്പെയിനില്‍ ബാഴ്സയ്ക്കൊപ്പവും ഗോള്‍വല കാത്തു. ഇപ്പോള്‍ 46 വയസുള്ള റുസ്തു റെക്ബർ 2012ലാണ് വിരമിച്ചത്.
വേഗം സുഖംപ്രാപിക്കാന്‍ റുസ്തു റെക്ബറിന് ആശംസകളുമായി തുർക്കി ടീമും ബാഴ്സലോണയും സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി.