മെസിയേക്കാള്‍ കേമന്‍ റൊണാള്‍ഡോ; കാരണം വ്യക്തമാക്കി പെലെ
ലിയോണല്‍ മെസിയേക്കാള്‍ ഒരുചുവട് മുന്നിലാണ് ക്രിസ്റ്റ്യാനോയുടെ സ്ഥാനം എന്ന് പെലെ പറയുന്നു. സ്ഥിരതയാണ് റോണോയുടെ തട്ട് താണിരിക്കാന്‍ കാരണം എന്നാണ് പെലെയുടെ പക്ഷം.
സാവോപോളോ: അർജന്‍റീനയുടെ ലിയോണല്‍ മെസിയോ പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ മികച്ച ഫുട്ബോളർ. ഫുട്ബോള്‍ ആരാധകർ എന്നും ഉണരുന്നതുതന്നെ വാശിയേറിയ ഈ ചർച്ചയോടെയാണ്. ഗോട്ട്(GOAT) വിശേഷണങ്ങള്‍ കൊണ്ടാണ് ഇരുവരെയും ആരാധകർ സ്വീകരിക്കുന്നത്. ഇരുവരിലെയും മികച്ച താരം ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രസീലിയന്‍ ഇതിഹാസം പെലെ.
ലിയോണല്‍ മെസിയേക്കാള്‍ ഒരുചുവട് മുന്നിലാണ് ക്രിസ്റ്റ്യാനോയുടെ സ്ഥാനം എന്ന് പെലെ പറയുന്നു. സ്ഥിരതയാണ് റോണോയുടെ തട്ട് താണിരിക്കാന്‍ കാരണം എന്നാണ് പെലെയുടെ പക്ഷം.
Read more: കൊവിഡ് 19: 'ആരാധകരെ നെഞ്ചോടുചേർത്ത് മെസിയും റോണോയും; വന്‍ തുക സഹായം
'നിലവില്‍ ഏറ്റവും സ്ഥിരതയുള്ള താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. എന്നാല്‍ മെസിയെക്കുറിച്ച് മറക്കാനുമാകില്ല. സീക്കോയെയും റൊണാള്‍ഡിഞ്ഞോയെയും മറക്കാനാകില്ല. ഫ്രാന്‍സ് ബെക്കന്‍ബോവറിനെയും യൊഹാന്‍ ക്രൈഫിനെയും പോലുള്ള പല യൂറോപ്യന്‍ താരങ്ങളെക്കുറിച്ചും ആളുകള്‍ പറയാറുണ്ട്. എന്നാല്‍ എക്കാലത്തെയും മികച്ച താരത്തെ എടുത്താല്‍ എല്ലാവരേക്കാളും മികച്ചവന്‍ ഞാനാണ്. ഒരേയൊരു പെലെ മാത്രമേയുള്ളൂ, എന്നെപ്പോലെ മറ്റൊരാളില്ല' എന്നും ഇതിഹാസം വ്യക്തമാക്കി. അതേസമയം പട്ടികയില്‍ നിന്ന് അർജന്‍റീനന്‍ ഇതിഹാസം ഡീഗോ മറഡോണയെ പെലെ തഴഞ്ഞു.
അവസാന 12 ബാലന്‍ ഡി ഓറുകളില്‍ 11 ഉം നേടിയത് ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ്. ആറ് പുരസ്കാരങ്ങള്‍ നേടിയ മെസിയാണ് ഇവരില്‍ മുന്നില്‍. ഈ സീസണില്‍ ബാഴ്സക്കായാി 22 ഗോളുകളാണ് മെസിയുടെ സമ്പാദ്യമെങ്കില്‍ യുവന്‍റസില്‍ റോണോയ്ക്ക് 25 ഗോളുകളുണ്ട്. സെരി എയില്‍ അവസാന 12 മത്സരങ്ങളില്‍ 16 ഗോള്‍ താരം നേടി.