പ്രതിരോധത്തില്‍ 'തീ തുപ്പാന്‍' അപ്പാഷെ
ഇന്ത്യന്‍ വ്യോമപ്രതിരോധത്തിന് ഇനി കരുത്തുപകരുക അമേരിക്കന്‍ നിര്‍മ്മിത അപ്പാഷെ ഹെലികോപ്പറ്ററുകളാകും. കഴിഞ്ഞ ദിവസം പത്താന്‍കോട്ട് വച്ച് നടന്ന ചടങ്ങില്‍ ആദ്യത്തെ ലോട്ടിന്‍റെ ഡെലിവറി നടന്നു. പത്താൻകോട്ട് വ്യോമത്താവളത്തിൽ ആണ് അമേരിക്കയിൽ നിന്ന് ആദ്യഘട്ടത്തില്‍ ലഭിച്ച എട്ട് അപ്പാഷെ ഹെലികോപ്റ്ററുകളും വിന്യസിക്കുക. വ്യോമസേനാത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, എയർ ചീഫ് മാർഷൽ ബി എസ് ധനോവ എന്നിവർ പങ്കെടുത്തു.
നേരത്തെ നല്‍കിയ ഓര്‍ഡറനുസരിച്ച് അമേരിക്ക ഇന്ത്യയ്ക്ക് 22 അപ്പാച്ചെ AH-64 E ചോപ്പറുകളാണ് കൈമാറുക. പത്താൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ കേന്ദ്രമാക്കിയായിരിക്കും ഈ 'ഹെവി ഡ്യൂട്ടി കോംബാറ്റ് ചോപ്പറു'കളുടെ ഓപ്പറേഷൻസ് നടക്കുക. സെപ്റ്റംബറിലായിരിക്കും ഈ പുതിയ പറക്കുംതുമ്പികളുടെ ഔപചാരികമായ കമ്മീഷനിങ്ങ് ചടങ്ങുകൾ നടത്തുകയെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു. ബോയിങ്ങ് വിമാനക്കമ്പനിയാണ് അപ്പാച്ചെ AH-64 E ചോപ്പറുകളുടെ നിര്‍മ്മാതാക്കള്‍.
2015 സെപ്റ്റംബറിലാണ് 22 അപ്പാച്ചെ AH 64E അസോൾട്ട് ചോപ്പറുകൾക്കും, 15 ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലിക്കോപ്റ്ററുകൾക്കും ചേർത്ത് 2.2 ബില്യൺ ഡോളറിന്‍റെ കരാർ ഒപ്പുവെച്ചത്. അപ്പാച്ചെ ചോപ്പറുകളുടെ ആദ്യസാമ്പിൾ കഴിഞ്ഞ മെയിൽ അരിസോണയിലെ ഫാക്ടറിയിൽ വച്ചുനടന്ന ചടങ്ങിൽ ഇന്ത്യക്ക് കൈമാറിയിരുന്നു. വാട്ടർ സല്യൂട്ട് നൽകിയാണ് ഹെലിക്കോപ്റ്ററുകളെ സൈന്യം തങ്ങളുടെ ഭാഗമായി സ്വീകരിച്ചത്.
കരാർ പ്രകാരം ഇന്ത്യക്ക് ജൂലൈ മാസം ഡെലിവെർ ചെയ്യാനിരുന്ന ആദ്യ ബാച്ചിലെ നാല് അപ്പാച്ചെകളാണ് ഇപ്പോൾ വന്നിറങ്ങിയിരിക്കുന്നത്. അമേരിക്കൻ സൈന്യത്തിന് എണ്ണൂറിലധികം അപ്പാച്ചെ അസോൾട്ട് ചോപ്പറുകളുണ്ട്.
ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും ഒക്കെ അമേരിക്കൻ ഓപ്പറേഷനുകൾക്ക് ശക്തി പകർന്ന അപ്പാച്ചെകളില്‍ ചെറിയ മാറ്റങ്ങളോടെയാകും ഇന്ത്യന്‍ സൈന്യത്തിന്‍റെയും ഭാഗമാകുക. ഇസ്രായേൽ സൈന്യത്തിന്‍റെ കയ്യിലും നാല്പതിലധികം അപ്പാച്ചെകളുണ്ട്.
ഈ അത്യാധുനിക അപ്പാച്ചെ ചോപ്പർ വ്യോമസേനയുടെ ആവനാഴിയിലെത്തുന്നതോടെ ഇന്ത്യൻ സൈന്യത്തിന്‍റെ ആത്മബലം ഇരട്ടിക്കുമെന്നാണ് പ്രതിരോധവിദഗ്ദ്ധരുടെ അഭിപ്രായം. അത്രയ്ക്ക് മാരകമാണ് ഈ ഹെലിക്കോപ്റ്ററുകളുടെ പ്രഹരശേഷി. ഏതുതരം മിഷനുകൾക്കും ചേരുന്ന രീതിയിലുള്ള ഒരു 'വേർസറ്റയിൽ ഡിസൈൻ ഫിലോസഫി'യാണ് അപ്പാച്ചെയുടേത്.
ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ പ്രവർത്തിക്കാനുതകും വിധത്തിലുള്ള ലേസർ, ഇൻഫ്രാറെഡ് സംവിധാനങ്ങൾ അപ്പാച്ചെയിലുണ്ട്. എന്നുമാത്രമല്ല, ആകാശത്തുനിന്നും ഭൂമി ലക്ഷ്യമാക്കി കുതിച്ചുപായാൻ കരുത്തുള്ള 'ഹെൽഫയർ' മിസൈലുകളും, 70mm റോക്കറ്റുകളും ഒക്കെ ഘടിപ്പിക്കാനും തൊടുത്തുവിടാനുമാവും ഈ ചോപ്പറുകളിൽ നിന്നും. അതിന് പുറമെ ഓട്ടോമാറ്റിക് പീരങ്കികളും ഇതിൽ സജ്ജമാക്കാൻ സാധിക്കും.
ഇന്ത്യൻ എയർ ഫോഴ്‌സിന്‍റെ ഭാവി ആവശ്യങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ട് വളരെ 'കസ്റ്റമൈസ്‌ഡ്' ആയിട്ടാണ് ഈ ചോപ്പറുകൾ ബോയിങ്ങ് അവരുടെ അരിസോണയിലെ ഫാക്ടറിയിൽ നിർമിച്ചിരിക്കുന്നത്. ശത്രുസങ്കേതങ്ങളോട് അധികം അടുക്കാതെ തന്നെ അവയുടെ ചിത്രങ്ങൾ എടുക്കാനും, എടുത്ത ചിത്രങ്ങൾ ബേസിലേക്ക് അയക്കാനും ഒക്കെയുള്ള കഴിവുണ്ട് ഈ കോപ്റ്ററുകൾക്ക്.
ഉപഗ്രഹചിത്രങ്ങൾ സ്വീകരിക്കാനുള്ള സംവിധാനങ്ങളും ചോപ്പറിൽ സജ്ജമാക്കിയിട്ടുണ്ട്. ഇങ്ങനെ ആയുധനിയന്ത്രണത്തിൽ റിമോട്ട് നെറ്റ്വർക്കിങ് സംവിധാനങ്ങൾ ചോപ്പറിലുള്ളത് ഭാവിയിലെ പോരാട്ടങ്ങളിൽ ഏറെ സാദ്ധ്യതകൾ തുറക്കുമെന്ന പ്രതീക്ഷയും സൈന്യത്തിനുണ്ട്.
ഇന്ത്യയുടെ ഈ അപ്പാച്ചെ ഡീൽ ഒരു 'ഹൈബ്രിഡ് ഡീൽ' ആണ്. അതായത് അപ്പാച്ചെ ഹെലിക്കോപ്റ്റർ നമുക്ക് തരുന്നത് ബോയിങ്ങും, അതിന് വേണ്ട അത്യാധുനിക ആയുധങ്ങൾ, റഡാറുകൾ, ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങൾ എന്നിവ അതിൽ ഘടിപ്പിക്കുന്നത് അമേരിക്കൻ ഗവണ്മെന്‍റുമാണ്.
ലഡാക്ക് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ കാര്യക്ഷമമായ നിരീക്ഷണത്തിന് ഇവ ഏറെ സഹായകരമാകുമെന്നാണ് സൈന്യത്തിന്‍റെ പ്രതീക്ഷ. ഇന്ത്യയെ കൂടാതെ അമേരിക്ക, ഈജിപ്ത്, ഗ്രീസ്, ഇന്തോനേഷ്യ, ഇസ്രായേല്‍, ജപ്പാന്‍, കൊറിയ, കുവൈത്ത്, നെതര്‍ലാന്‍റ്, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, യുഎഇ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ കൈവശമാണ് ഇപ്പോള്‍ മികച്ച പ്രതിരോധ ഹെലികോപ്റ്ററുകൾ എന്ന് വിലയിരുത്തപ്പെടുന്ന അപ്പാഷെയുള്ളത്.
ഏത് കാലാവസ്ഥയിലും യുദ്ധസജ്ജമായ ഹെലികോപ്റ്ററാണ് അപ്പാഷെ. ആകാശ യുദ്ധത്തിലോ കരയിലെ ലക്ഷ്യങ്ങളെയോ ആക്രമിക്കാന്‍ അപ്പാഷെ ഹെലികോപ്റ്ററുകൾക്ക് സാധിക്കും. അപ്പാഷെ ഗാര്‍ഡിയന്‍ എ എച്ച്-64 E(1) എന്നാണ് ഹെലികോപറ്ററിന്‍റെ മുഴുവന്‍ പേര്.
മലനിരകളിലെ വ്യോമസേനാ ദൗത്യങ്ങള്‍ക്ക് ഇവ സേനയെ സഹായിക്കും എന്നതിനാലാണ് ഇന്ത്യ അപ്പാഷെ ഹെലിക്കോപ്റ്ററുകൾ സ്വന്തമാക്കിയത്. കൂടുതല്‍ സൈനികരെയും ആയുധങ്ങളെയും ഇന്ധനവുമൊക്കെ വളരെ പെട്ടെന്ന് യുദ്ധമുഖത്തേക്കെത്തിക്കാന്‍ സഹായിക്കുന്ന ചിനൂക് ഹെലികോപ്റ്ററുകള്‍ നേരത്തെ വ്യോമസേന ബോയിങ്ങില്‍ നിന്ന് വാങ്ങിയിരുന്നു.
ശത്രു പീരങ്കികളെ തകർക്കാൻ കെൽപുള്ള ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിൻ ഗൺ എന്നിവയാണ് അപാഷെയുടെ ആയുധക്കരുത്ത്. 50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും ആക്രമിക്കാനും അപ്പാഷെയ്ക്ക് സാധിക്കും.
രാത്രിക്കാഴ്ച, അത്യാധുനിക സെൻസർ എന്നിവ സജ്ജമാക്കിയ കോപ്റ്ററിൽ രണ്ട് പേർക്ക് ഇരിക്കാനാകും. പൈലറ്റിന് മുന്നിലിരിക്കുന്ന സഹ പൈലറ്റിനായിരിക്കും ആക്രമണത്തിന്‍റെ ചുമതല. വെടിയുണ്ടകൾ ചെറുക്കാൻ കെൽപുള്ള കവചമാണ് കോപ്റ്ററിന്‍റേത് എന്നതാണ് മറ്റൊരു പ്രത്യേകത.
അപ്പാച്ചെ AH-64 E'യുടെ സാങ്കേതികമായ വിശദാംശങ്ങൾ ഇവയാണ്. നീളം : 58.17 അടി. ഉയരം : 15.24 അടി. വിങ്ങ് സ്പാൻ : 17.15 അടി. ഗ്രോസ് വെയ്റ്റ് : 6838 കിലോഗ്രാം. വെർട്ടിക്കൽ ക്ലൈംബ് റേറ്റ് : 2800 അടി/സെക്കൻഡ്, പരമാവധി വേഗം : 279 കിമി/മണിക്കൂർ.