'ആവോ, ആവോ... '; പക്ഷികളെയും സഞ്ചാരികളെയും വിളിച്ച് യമുനാതീരം
ഉത്തരേന്ത്യയുടെ രാഷ്ട്രീയ, സാംസ്കാരിക, ജൈവീക നിലനില്‍പ്പ് ഏറെക്കാലം വരെയ്ക്കും യമുനയെ ആശ്രയിച്ചായിരുന്നു. യമുനയുടെ വൃദ്ധിക്ഷയങ്ങള്‍ അതിന്റെ താഴ്വാരങ്ങളെ എല്ലാ രീതിയിലും സ്വാധീനിച്ചു. ഇന്ത്യന്‍ ഭൂപ്രദേശത്ത് നിന്ന് എഴുതപ്പെട്ടെന്ന് കരുതുന്ന പുരാതന പുരാണ ഗ്രന്ഥങ്ങളില്‍ യമുന 'കാളിന്ദി'യെന്ന് വിളികേട്ടു. ജലത്തിന്റെ നിറമാണ് പേരിനാസ്പദമെന്ന് വ്യഖ്യാനങ്ങളുണ്ടായി. അല്ല, നദിയിലെ സര്‍പ്പം കാളിയനില്‍ നിന്നാണ് നദിയുടെ പേരുണ്ടായതെന്നും വ്യാഖ്യാനിക്കപ്പെട്ടു. എന്ത് തന്നെയായിരുന്നാലും യമുനയ്ക്ക് ചിരപുരാതന കാലം മുതല്‍ക്ക് തന്നെ അതിന്റെ താഴ്വാരങ്ങളിലെ ജനതയ്ക്ക് മേല്‍ അസാമാന്യമായ സ്വാധീനം വ്യക്തമായിരുന്നു. ആ മഹാനദി അതിന്റെ തീരങ്ങളെ എന്നും ഉത്തേജിപ്പിച്ച് കൊണ്ടേയിരുന്നു. യമുന നിഗാംബോഡ് ഘട്ടിലെ പക്ഷികള്‍. ചിത്രങ്ങള്‍ : അനന്തു പ്രഭ
ഇന്ന് യമുനയുടെ തീരം വിശ്വാസികള്‍ക്ക് പുണ്യതീരമാണ്. പക്ഷേ നിങ്ങളൊരു കടുത്ത വിശ്വാസിയല്ലെങ്കില്‍ മൂക്ക് പൊത്തിമാത്രമേ യമുനയുടെ തീരത്ത് നില്ക്കാന് കഴിയുകയുള്ളൂ.
മരണവും ജീവിതവും ഒരേ സമയം കുഴമറിഞ്ഞ് കിടക്കുന്ന നിഗംബോധ് ഘട്ട്. മരണാനന്തര ചടങ്ങുകള്‍ യമുനാ തീരത്താണെങ്കില്‍ സ്വര്‍ഗ്ഗപ്രാപ്തിയെന്ന വിശ്വാസം പടുത്തുയര്‍ത്തിയ അനേകം ഘട്ടുകളിലൊന്ന്.
എല്ലാ വർഷവും തവിട്ടുനിറമുള്ളതും കറുത്ത തലയുള്ളതുമായ കാളകൾ യമുനാ ഘട്ടിൽ എത്തുന്നു. പ്രജനനത്തിനായാണ് കാളകൾ യമുനാ തീരങ്ങളിലെത്തുന്നത്.
കാളകളെ പോലെ എല്ലാ വര്‍ഷവും ദിശതെറ്റാതെ സമയം തെറ്റാതെ യമുനാ തീരങ്ങളിലെത്തുന്ന ആനേകായിരം പക്ഷിക്കൂട്ടങ്ങളുണ്ട്. റഷ്യയിലെ ശൈത്യം കൂടിയ സൈബീരിയന്‍ പ്രദേശത്ത് നിന്നടക്കം എത്തുന്ന ദേശാടന പക്ഷികള്‍.
ഇന്ന് മലിനമെങ്കിലും പക്ഷി നിരീക്ഷകർക്കും ഫോട്ടോഗ്രാഫർമാർക്കും ഒരു സങ്കേതമാണ് യമുന നദിയുടെ തീരത്തുള്ള നിഗംബോധ് ഘട്ട്. കാളകൾ മാത്രമല്ല, രണ്ട് ഡസനിലധികം വ്യത്യസ്ത ഇനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പക്ഷികൾ ശൈത്യകാലത്ത് യമുനയെ അവരുടെ താൽക്കാലിക വീടാക്കി മാറ്റുന്നു.
റഷ്യയുടെ തണുത്ത കാലാവസ്ഥയിൽ നിന്ന് രക്ഷപ്പെടാനായി പക്ഷികൾ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കാണ് നൂറ്റാണ്ടുകളായി കുടിയേറുന്നത്. അവിടുത്തെ കാലാവസ്ഥാ സാഹചര്യങ്ങൾ സ്ഥിരമാകുന്നതുവരെ യമുനയുടെ തണ്ണീർത്തടങ്ങൾ ഈ പക്ഷികൾക്ക് ആതിഥേയത്വം വഹിക്കുന്നു.
മനുഷ്യനെ സംബന്ധിച്ച് ഇന്ന് യമുന രണ്ടായി മാറിയിരിക്കുന്നു. ഒന്ന് തങ്ങളുടെ ആത്മീയ സങ്കടങ്ങള്‍ ഇറക്കിവെക്കാനൊരിടം. മറ്റൊന്ന് ഒരു വെറും അഴുക്കുചാല്‍. അത്രമാത്രം വിഷാംശം നിറഞ്ഞിരിക്കുന്നു യമുനയില്‍.
ഘട്ടുകളിലേക്ക് കടന്ന് ഒന്ന് കണ്ണടച്ച് നിന്നാല്‍ അനേകം പക്ഷികള്‍ കരയുന്നത് കേള്‍ക്കാം. ഒപ്പം തൊട്ടടുത്ത് നിന്ന് പാതിനെന്ത ഒരു മൃതദേഹത്തെ വലിച്ച് നദിയിലേക്കൊഴുക്കി, അപ്പോള്‍ എത്തിചേര്‍ന്ന മൃതദേഹത്തെ ചിതയിലേക്ക് വയ്ക്കുമ്പോഴുള്ള പൊട്ടലും ചീറ്റലും ഒപ്പം പാതിവെന്ത മൃതദേഹങ്ങളുടെ രൂക്ഷ ഗന്ധവും.
ഹിമവാനില്‍ നിന്ന് ഒഴുകുന്ന ജലത്തോടൊപ്പം മോക്ഷപ്രപ്തി നേടിയ ഒരു വിശ്വാസിയുടെ പാതി വെന്ത ജഡവും ആ മഹാനദി ഒരുപോലെ വഹിക്കുന്നു.
പക്ഷേ, മനുഷ്യനൊഴിച്ചുള്ള ജീവജാലങ്ങള്‍ക്ക് ഒരു നദിയെന്നാല്‍ തങ്ങളുടെ ജീവശ്വാസം കൂടിയാണ്. അവര്‍ക്ക് ആത്മീയതയോ അഴുക്കുചാലോ അല്ല. മറിച്ച് അന്നം തരുന്ന കരുതല്‍ തരുന്ന തങ്ങളുടെതായൊരിടം.
ഗംഗാ നദിയുടെ ഏറ്റവും വലിയ പോഷക നദികൂടിയാണ് യമുന. ഹിമാലയയിലെ ബന്ദർപൂച്ച് കൊടുമുടികളുടെ തെക്കുപടിഞ്ഞാറൻ ചരിവുകളിൽ 6,387 മീറ്റർ (20,955 അടി) ഉയരത്തിൽ യമുനോത്രി എന്ന ഹിമാനിൽ നിന്ന് ഉത്ഭവിച്ച് മൊത്തം 1,376 കിലോമീറ്റർ (855 മൈൽ) സഞ്ചരിച്ച്, 12 വർഷത്തിലൊരിക്കൽ കുംഭമേള നടക്കുന്ന പ്രയാഗ്രാജിലെ ത്രിവേണി സംഘത്തില്‍ ഗംഗയുമായി യമുന ലയിക്കുന്നു.
ശൈത്യ കാലം ആരംഭിക്കുന്നതോടെ ആണ് ദേശാടന പക്ഷികൾ യമുനാഘട്ടിൽ എത്തുന്നത്. തണുപ്പ് ആരംഭിച്ചതോടെ പക്ഷികൾ കൂട്ടമായി എത്താന്‍ തുടങ്ങും.
പക്ഷികളെ കാണാൻ അതിരാവിലെ മുതൽ തന്നെ സഞ്ചാരികളും ഫോട്ടോഗ്രാഫര്‍ കല്യാണ വീഡിയോ ചിത്രീകരണ ടീമും എത്തുന്നുണ്ട്. സഞ്ചാരികള്‍ക്കും കല്യാണ ഫോട്ടോഗ്രാഫര്മാര്ക്കുവേണ്ടിയും ബോട്ടിംഗ് നടത്തി ജീവിക്കുന്ന കുട്ടികള്‍ വരെ യമുനാതീരത്തുണ്ട്.
വിശ്വാസികള്‍ പാപബോധത്തില്‍ നിന്നും മുക്തി തേടി യമുനയുടെ തീരങ്ങളില്‍ എരിഞ്ഞടങ്ങുന്നു. മൃതദേഹമെരിയുന്ന ചിതയ്ക്കരികില്‍ നിന്ന് ഒരു സന്ന്യാസി ഭക്ഷണം കഴിക്കുകയാവാം. ചിലപ്പോള്‍ കുളിച്ച് ഭസ്തം തേച്ച് പ്രാര്‍ത്ഥിക്കുകയാകും.
അപ്പോഴും യമുനയുടെ ആകാശത്ത് പേരറിയാത്ത ആയിരക്കണക്കിന് പക്ഷികള്‍ ചിറകിട്ടടിച്ച് പറക്കുകയാകും. യമുന പിന്നെയും ഒഴുകും. ഉദയാസ്തമയങ്ങളില്‍ അവള് കൂടുതല്‍ സുന്ദരിയാകും.
ജീവിതത്തിന്റെ ക്ഷണികതയെ കുറിച്ചോ നിരര്‍ത്ഥകതയെ കുറിച്ചോ നിങ്ങള്‍ ആശങ്കാകുലനാകുമ്പോഴാകും " സാബ്, ദസ് രൂപ്പിയേ' എന്ന വിളി നിങ്ങളെ പരിസരബോധത്തിലേക്ക് ഉയര്‍ത്തുക.
പത്ത് വയസ് തികയാത്ത മെലിഞ്ഞുണങ്ങിയ നിക്കര്‍ മാത്രം ധരിച്ച, അല്ല അരയില്‍ കെട്ടിവച്ച ഒരു കുട്ടി നിങ്ങള്‍ക്ക് പൊരി പോലുള്ള ഭക്ഷണപ്പൊതി നീട്ടുകയാകും.
പക്ഷികള്‍ക്കുള്ള പൊരിയാണ്. ബോട്ടുകാരും ഈ പൊരി വാങ്ങി ബോട്ടിന് ചുറ്റും വിതറും. അപ്പോള്‍ പറന്നെത്തുന്ന പക്ഷികളെ ചൂണ്ടി അവര്‍ സഞ്ചാരികളോട് ആര്‍ത്തുവിളിക്കും, "ആവോ... സാബ് ആവോ... "
ബോട്ടിലേക്ക് കയറാനായുമ്പോഴായിരിക്കും നിങ്ങളുടെ മുന്നില്‍ കൂടി ഒരു ശവമഞ്ചം ചുമന്ന് ചിലര്‍ കടന്ന് പോകുക. പ്രതിദിനം 50–60 ചിതകൾ ഒരേ സമയം നിന്ന് കത്തുന്നിടം. ചിലപ്പോള്‍ അതിലേറെ...
ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ദില്ലിയിലെ ഏറ്റവും പഴക്കം ചെന്ന ഘട്ട് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. 1950 കളിൽ നിർമ്മിച്ച ഒരു ഇലക്ട്രിക് ശ്മശാനവും ഇവിടെയുണ്ട്.
ശവസംസ്കാരങ്ങള്‍ക്ക് സൗകര്യങ്ങൾ ചെയ്യുന്നതിനായി ഒരു സിഎൻജി 2006 ൽ തുടങ്ങിയ ശ്മശാനം പിന്നീിട് മുനിസിപ്പൽ കോർപ്പറേഷനോട് ചേർത്തു. അങ്ങനെ ഒന്നിനോട് ഒന്ന് തൊട്ട് നൂറ് കണക്കിന് ചിതകള്‍.
ഓരോ നിമിഷവും നിങ്ങളുടെ ചിന്ത പതറുമ്പോള്‍ യമുനയിലെ പക്ഷികള്‍ നിങ്ങളെ സ്ഥലകാല ബോധത്തിലേക്ക് തിരികെ കൂട്ടിവരും. അപ്പോള്‍ അവയുടെ ചിറകടിയും കൂവലുകളും മാത്രമാകും നിങ്ങളുടെ കാതുകളില്‍ മുഴങ്ങുക.
നിഗംബോഡ് ഘട്ട് എന്ന പേരിന് അറിവിന്റെ സാക്ഷാത്കാരമെന്നാണ് അര്‍ത്ഥം. മഹാഭാരത യുദ്ധാനന്തരം അറുംകൊലകളില്‍ അസ്വസ്ഥനായ യുധിഷ്ഠിരനാണ് ഈ ഘട്ടങ്ങൾ സ്ഥാപിച്ചതെന്ന് കരുതുന്നു. ഇന്ന് ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും തിരക്കേറിയതുമായ ശ്മശാനമാണ് യമുനയുടെ തീരം.
ഹിമവാനിലെ നരേന്ദ്രനഗറിലെ യമുനോത്രിയില്‍ നിന്ന് ഉദ്ഭവിച്ച് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ഗംഗയോട് ചേരുന്ന യമുന ഒടുവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.
അതിനിടെ നിരവധി സംസ്ഥാനങ്ങള്‍, സംസ്കാരങ്ങള്‍ ആചാരങ്ങള്‍... കോടാനുകോടി ജീവജാലങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും നല്കി, എല്ലാം തനിക്ക് പിന്നില്‍ അവശേഷിപ്പിച്ച് യമുന വീണ്ടും ഒഴുകുന്നു...
ഇനിയും ഇതുവഴി വരണം, ജീവിതത്തെ കുറിച്ച് ഏറെ നിരാശ തോന്നുമ്പോള്‍, അല്ലെങ്കില്‍ എന്തിനാണ് ഇതൊക്കെയെന്ന് തോന്നുമ്പോള്‍... അന്നും നീണ്ട് നിവര്‍ന്ന് മനുഷ്യന്റെ നിസാരതയെ കുറിച്ചോര്‍ത്ത് തീരങ്ങളില്‍ തലതല്ലിച്ചിരിച്ച് തന്നിലേക്കെത്തുന്നതിനെയെല്ലാം നെഞ്ചോട് ചേര്‍ത്ത് അവളന്നും ഒഴുകും. മറഞ്ഞ് പോയ തീരങ്ങളിലേക്ക് ഒരു നോട്ടം പോലുമെയ്യാതെ അവള് വീണ്ടും ഒഴുകും...