'പാഠ'മാകാത്ത 'പാഠ'ങ്ങള്‍; ചില വയനാടന്‍ 'പാഠ'ങ്ങള്‍
ഓരോ ദുരന്തമുണ്ടാകുമ്പോഴും നാം ആവര്‍ത്തിക്കുന്ന ഒരു കാര്യമാണ്, 'ഈ അനുഭവത്തില്‍ നിന്ന് പാഠ'മുള്‍ക്കൊണ്ട് അടുത്ത തവണ ഇതിനെ മറികടക്കാന്‍ ശ്രമിക്കുമെന്നത്. പരിസ്ഥിതിയുടെ കാര്യത്തിലാണെങ്കില്‍, നാം ഈ പല്ലവി പലവുരു ആവര്‍ത്തിക്കുകയും ചെയ്യും. പക്ഷേ, ഈ 'പാഠ'ങ്ങളെല്ലാം നമ്മള്‍ പഠിക്കാറുണ്ടോ ? ഇല്ലെന്ന് തന്നെയാണ് വയനാട് നിന്നും പുറത്ത് വരുന്ന വിവരങ്ങള്‍. മാധവ് ഗാഡ്‍ഗില്‍ റിപ്പോര്‍ട്ടിന് മുമ്പ് തന്നെ പശ്ചിമഘട്ടം നാശത്തിന്‍റെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഗാഡ്‍ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിക്കളയാന്‍ പോലും നമ്മുക്ക് കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ലെന്നതാണ് വാസ്തവം. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സന്ദീപ് തോമസിന്‍റെ വയനാടന്‍ റിപ്പോര്‍ട്ടിന് സജയ കുമാര്‍ പകര്‍ത്തിയ വയനാട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം.
ഇന്ന് കേരളത്തിന്‍റെ കണ്ണീരാണ് നിലമ്പൂര്‍ താലൂക്ക്. ഒന്നും രണ്ടുമല്ല, മലവെള്ളപ്പാച്ചലില്‍ തകര്‍ന്ന് പോയത്. ഗ്രാമങ്ങള്‍ തന്നെയാണ്. എന്നാലും പാഠം പഠിക്കാന്‍ തയ്യാറാകാതെ നില്‍ക്കുകയാണ് വയനാട്ടിലെ വന്‍കിട തോട്ടമുടമകളും റിസോട്ടുടമകളും.
പുത്തുമല ദുരന്തം പോലും പാഠമാകാതെ വയനാട്ടിലെ വൻകിട തോട്ടങ്ങളിൽ മരം മുറിയും ഭൂമി തരംമാറ്റലും വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ടൂറിസത്തിന്‍റെ പേരിലാണ് വയനാട്ടില്‍ മരം മുറിക്കലും ഭൂമി തരംമാറ്റലും ഏറെയും നടക്കുന്നത്. ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പുത്തുമല ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലെ ഒരു സ്വകാര്യ എസ്റ്റേറ്റിൽ അടുത്തകാലത്ത് നടന്നത് വ്യാപകമായ മരം മുറിയും ഭൂമി തരം തിരിക്കലുമാണ്. തോട്ടം മേഖലയിലെ തൊഴിലാളികൾക്കായി നിര്‍മ്മിച്ച ആശുപത്രി, കൂടുതല്‍ ലാഭം തേടി റിസോർട്ടായി രൂപം മാറി.
വയനാട് പോലൊരു സ്ഥലത്ത് ആരോഗ്യമേഖലയെക്കാള്‍ ലാഭകരമായ വ്യവസായം ടൂറിസമാണെന്ന് തിരിച്ചറിയുമ്പോള്‍ സാധാരണക്കാരായ തൊഴിലാളികളുടെ ആശ്രയമായ ആശുപത്രികള്‍ പോലും റിസോട്ടുകളായി മാറുന്നു.
ഇത് വയനാടന്‍ മണ്ണിനെയും കാലാവസ്ഥയെയും കൂടുതല്‍ അസ്വസ്ഥമാക്കുന്നു. പരിസ്ഥിതിക്കും തദ്ദേശ ജനതയ്ക്കും ഇത് ഒരേ ഭീഷണി സൃഷ്ടിക്കുന്നു.
മേപ്പാടി ചെമ്പ്രയിൽ ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാർ ആരംഭിച്ച തേയിലത്തോട്ടമാണിത്. ഇവിടുത്തെ തൊഴിലാളികൾക്കായി 1950 -ൽ തുടങ്ങിയ ആശുപത്രി. അടുത്ത കാലം വരെ ഈ ആശുപത്രി സജീവമായിരുന്നു.
നാട്ടുകാരനായ ഷാജി പറയുന്നത് " ചെറുപ്പത്തില്‍ എന്ത് രോഗം വന്നാലും ആദ്യം വന്നിരുന്നത് ഇവിടെയാണ്. കിടത്തി ചികിത്സ പോലും ഉണ്ടായിരുന്നു. ഇന്ന് എന്തെങ്കിലുമൊരു രോഗം വന്നാല്‍ നിലമ്പൂര് പോണം."
നഷ്ടത്തിന്‍റെ പേര് പറഞ്ഞ് തൊഴിലാളികളെ വെട്ടിക്കുറച്ച് ടൂറിസത്തിലേക്ക് വഴി മാറ്റാനുള്ള തിടുക്കത്തിലാണ് ഭൂരിഭാഗം വയനാടന്‍ തോട്ടങ്ങളും. ടൂറിസത്തിനായി ആദ്യം ചെയ്യുന്നത് തോട്ടങ്ങളിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങള്‍ മുറിച്ച് മാറ്റുകയെന്നതാണ്. മരംമുറിക്കുള്ള നിയന്ത്രണം കുറഞ്ഞതോടെ വ്യാപക മരം മുറിയാണ് ഈ മഴക്കാലത്ത് പോലും വയനാട് നടക്കുന്നത്.
കഴിഞ്ഞ UDFഭരണകാലത്ത് തോട്ടങ്ങളിലെ അഞ്ച് ശതമാനം ഭൂമി ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. ഈ സർക്കാരാകട്ടെ റീ പ്ലാന്‍റിംഗിന്‍റെ പേരിൽ മരംമുറിക്കുള്ള നിയന്ത്രണം ഇളവു ചെയ്യുകയായിരുന്നു പരിസ്ഥിതി സംരക്ഷണത്തിനായി ചെയ്തത്. ഈ പഴുതുപയോഗിച്ചാണ് വയനാട് ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയില്‍ വ്യാപകമായ മരം മുറി നടക്കുന്നത്. ഉരുൾപൊട്ടലിൽ തൊഴിലാളികളുടെ താമസസ്ഥലം ഉൾപ്പെടെ അപ്രത്യക്ഷമാകുമ്പോഴും ഈ കടുംവെട്ടിന് മാത്രം മാറ്റമില്ല.