കൊവിഡില്‍ അച്ഛന് ജോലി നഷ്ടമായി; ചൈനയില്‍ 18,000 യൂറോയ്ക്ക് നവജാത ശിശുവിനെ വിറ്റു
2019 നവംബറിലാണ് ആദ്യമായി ചൈനയിലെ വുഹാനില്‍ കൊവിഡ് 19 വൈറസ് ബാധ ലോകത്താദ്യമായി സ്ഥിരീകരിക്കുന്നത്. എന്നാല്‍, ലോക രാജ്യങ്ങളുടെ മുന്നില്‍ വൈറസ് വ്യാപനത്തെ കുറിച്ച് മറച്ച് വച്ചതിലൂടെ ചൈന, വൈറസിനെ ലോകം മുഴുവന്‍ വ്യാപിക്കാന്‍ അവസരമൊരുക്കി. ഇന്ന് സങ്കടകരമായ മറ്റൊരു വാര്‍ത്തകൂടി ചൈനയില്‍ നിന്ന് പുറത്ത വരുന്നു. കൊവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായ ഒരാള്‍ തന്റെ പിഞ്ചു കുഞ്ഞിനെ ഓണ്‍ലൈനിലൂടെ വിറ്റു. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് എല്ലാ രാജ്യങ്ങളും അടച്ചിട്ടതിലൂടെ കോടിക്കണക്കിന് ആളുകള്‍ക്കാണ് ജോലിയാണ് നഷ്ടമായത്.
ഓണ്‍ലൈനില്‍ കണ്ടുമുട്ടിയ അപരിചിതനായ ഒരാള്‍ക്കാണ് ഇയാള്‍ കുഞ്ഞിനെ വിറ്റത്. കുട്ടിയെ 18,000 യൂറോയ്ക്കാണ് വിറ്റത്. അതായത് ഏതാണ്ട് ഒന്നരലക്ഷം യുവാന്‍ ( ഏതാണ്ട് 15 ലക്ഷം രൂപ. )
ഇയാള്‍ ഒരു കുടിയേറ്റ തൊഴിലാളിയാണെന്ന് അധികൃതര്‍ പറഞ്ഞു. രണ്ട് കുട്ടികളുടെ അച്ഛനുമാണ്. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏറെ മാനസീക സമ്മര്‍ദ്ദത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
40 ദിവസം മാത്രം പ്രായമായ നവജാത ശിശുവിന്റെ വില്‍പ്പനയ്ക്ക് സമ്മതിക്കാന്‍ ഇയാള്‍ ഭാര്യയെ നിര്‍ബന്ധിച്ചതായും ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 30 ന് കുട്ടിയുമായി ട്രയിനില്‍ പോകുകയായിരുന്ന സു വിനെ സംശയം തോന്നി ചോദ്യം ചെയ്ത പൊലീസുകാരാണ് നവജാത ശിശുവിന്റെ വില്‍പ്പനയെ കുറിച്ചുള്ള വിവരം പുറത്ത് കൊണ്ടുവന്നത്.
കുട്ടിയുടെ അച്ഛനമ്മമാര്‍ താമസിക്കുന്ന തെക്ക്-പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ജിയാങ് കൌണ്ടിയിൽ നിന്ന് കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഹുവോഷാൻ കൌണ്ടിയിലേക്കുള്ള തന്റെ വീട്ടിലേക്ക് കുട്ടിയുമായി പോകുകയായിരുന്നു സു.
കുട്ടിയോടുള്ള സുവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നായിരുന്നു ഇവരെ ചോദ്യം ചെയ്തത്. കുട്ടിച്ച് പോഷകാഹാര ഫീസ് നല്‍കിയതായി സു പൊലീസിനോട് സമ്മതിച്ചു.
ഉടന്‍ തന്നെ ഹെഫി റെയിൽവേ പൊലീസ് അന്വേഷണം ആരംഭിക്കുകയും നവംബർ 3 ന് കുഞ്ഞിൻറെ യഥാര്‍ത്ഥ അച്ഛനെയും അമ്മയെയും ചോദ്യം ചെയ്യുകയും ചെയ്തു. കുഞ്ഞിന്റെ അച്ഛന് ലിയുവും അമ്മ മിസ് ഷാങ്ങും കുടിയേറ്റ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ഏഴും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.
ഈ വർഷം തുടക്കത്തിൽ മിസ് ഷാങ് അപ്രതീക്ഷിതമായി ഗർഭിണിയായി. തുടര്‍ന്ന് ഇവര്‍ക്ക് ജോലി പോകാന്‍ പറ്റാതായി. അതിനിടെ കൊവിഡ് വ്യാപനം ശക്തമാകുകയും ലിയുവിന്റെ ജോലി നഷ്ടപ്പെടുകയുമായിരുന്നു.
കുട്ടിയെ വിറ്റാല്‍ മാത്രമേ ഇനി ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയൂവെന്ന് ലിയു ഭാര്യയെ വിശ്വസിപ്പിച്ചതായി പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ഇയാള്‍ കുട്ടിയെ വാങ്ങാന്‍ ഒരാളെ കണ്ടെത്തി. മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ വു ആയിരുന്നു അത്. അവര്‍ക്ക് ഒരു ആണ്‍കുഞ്ഞിനെ വേണമെന്ന ആവശ്യം ലിയു മുതലെടുക്കുകയായിരുന്നു.
എന്നാല്‍ നവജാത ശിശുവിന്റെ ജനനവിവരം പൊലീസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലിയുവിന് കഴിഞ്ഞില്ല. അങ്ങനെ 1,00,000 യുവാന്റെ ആ കരാര്‍ നടന്നില്ല.
തുടര്‍ന്ന് ലിയു മറ്റൊരാളെ കണ്ടെത്തുകയായിരുന്നു. 43 കാരിയായ 'വു'വുമായി എസ്എംഎസ് വഴി ബന്ധപ്പെട്ട ലിയു കുട്ടിയെ നല്കാന് തയ്യാറായി.
കുട്ടിയെ വാങ്ങിയതില്‍ വു വളരെ സന്തോഷവതിയായിരുന്നെന്ന് പൊലീസ് പറയുന്നു. നവജാത ശിശുവിനെ വീട്ടില്‍ കൊണ്ട് വരും മുമ്പ് അവര്‍ വീട് പുതുക്കി പണിതു.
തുടര്‍ന്ന് 1,412 കിലോമീറ്ററിലധികം യാത്ര ചെയ്ത് അവര്‍ കുട്ടിയുടെ അടുത്തെത്തി. നവജാതശിശുവിന് പകരമായി 1,63,000 യുവാൻ, ഒരു സ്വർണ്ണ മാല, ഒരു സ്വർണ്ണ വള എന്നിവ വു കുട്ടിയുടെ കുടുംബത്തിന് നല്കി. ചൈനീസ് നിയമപ്രകാരം കുട്ടികളെ കടത്തുന്നതിനും വിൽക്കുന്നതിനും കുറ്റക്കാരമാണ്. കുറ്റം തെളിഞ്ഞാല്‍ അഞ്ച് മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം. ചിലപ്പോളിത് ജീവപര്യന്തമോ വധശിക്ഷയോ വരെയാകാം.