സമാധാനത്തിനുള്ള നോബല്‍ ജേതാവില്‍ നിന്ന് ആഭ്യന്തരയുദ്ധക്കൊതിയനിലേക്ക് ?
1998 മുതല്‍ എത്യോപ്യയും അയല്‍രാജ്യമായ എറിത്രിയയും തമ്മില്‍ അതിശക്തമായ യുദ്ധത്തിലായിരുന്നു. 2000 യുദ്ധമൊന്ന് അടങ്ങിയെങ്കിലും അക്രമണങ്ങള്‍ക്കും ഒറ്റ തിരിഞ്ഞ പോരാട്ടങ്ങള്‍ക്കും അവസാനമില്ലായിരുന്നു. എന്നാല്‍ 2018 ല്‍ എത്യോപ്യയുടെ പ്രധാനമന്ത്രിയായി അബി അഹമ്മദ് അധികാരമേറ്റു. രാജ്യത്തെ ജയിലുകളില്‍ കഴിഞ്ഞിരുന്ന പ്രതിപക്ഷ നേതാക്കളെ വിട്ടയക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്ത് അബി അഹമ്മദ് രാജ്യത്ത് ജനസമ്മതി ഉയര്‍ത്തി. മാത്രമല്ല. നീണ്ട യുദ്ധത്തിന് വിരാമമിട്ട് അദ്ദേഹം എറിത്രിയയുമായി സമാധാനക്കരാര്‍ ഒപ്പിട്ടു. സംഘര്‍ഷങ്ങളില്‍ നിന്ന് സമാധാനത്തിലേക്കായിരുന്നു എത്യോപ്യയുടെ യാത്ര. 2019 ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം അബി അഹമ്മദിനെ തേടിവന്നു.
എന്നാല്‍, ഇന്ന് അശാന്തമാണ് എത്യോപ്യ. രാജ്യത്തിന് പുറത്ത് നിന്നല്ല. രാജ്യത്തിനുള്ളില്‍ നിന്ന് തന്നെയാണ് ആ അശാന്തി. അബി അഹമ്മദിന് മുമ്പും എത്യോപ്യ ഭരിച്ചിരുന്ന മുന്നണികളുമായി സഖ്യത്തിലായിരുന്ന രാജ്യത്തെ വടക്കന്‍ പ്രദേശത്തെ സായുധ ഗ്രൂപ്പായ ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിനെ (ടിപിഎൽഎഫ്) അബി അഹമ്മദ് വേട്ടയാടുകയാണെന്നാണ് ആരോപണങ്ങള്‍. കഴിഞ്ഞ ഒമ്പതാം തിയതി ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ 14,500 പേര് അഭയാര്‍ത്ഥികളായി സുഡാനിലേക്ക് കുടിയേറിയെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ പകുതിയും വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ ദിവസം എത്യോപ്യയില്‍ നിന്ന് പുറത്ത് വന്ന മൃതദേഹങ്ങളുടെ വീഡിയോ പരിശോധനയില്‍ നിന്ന് ആംനസ്റ്റി ഇന്റര്‍നാഷണലാണ് ഈ ആരോപണം ഉന്നയിച്ചത്. പ്രദേശത്തെ ടെലഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പോടെയായിരുന്നു ആ വെളിപ്പെടുത്തല്‍. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എത്യോപ്യയിലെ ആഭ്യന്തരയുദ്ധം യാഥാര്‍ത്ഥ്യമാണെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു.
നവംബർ 9 രാത്രി എത്യോപ്യയിലെ ടൈഗ്രേ മേഖലയുടെ തെക്ക് പടിഞ്ഞാറൻ മേഖലയായ മായ്-കദ്ര (മെയ് കാഡെറ) പട്ടണത്തിൽ ടിപിഎൽഎഫുകാരും നൂറുകണക്കിന് സാധാരണക്കാരും പരിക്കേറ്റ നിലയില്‍ സ്ട്രെച്ചറുകളില്‍ കൊണ്ടു പോകുന്ന നിരവധി വീഡിയോകളാണ് ലഭിച്ചതെന്ന ആംനസ്റ്റി ഇന്റര്‍ നാഷണല്‍ പറഞ്ഞു. കത്തി, വാക്കത്തി പോലുള്ള മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് മുറിവുകളുണ്ടാക്കിയതെന്ന് സാക്ഷികൾ പറഞ്ഞതായി ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്തു. ലക്ഷക്കണക്കിന് ആളുകൾക്കുള്ള സഹായ വിതരണം നിലച്ചതായി യുഎൻ അറിയിച്ചു.
ഇവയുടെ പരിശോധനയിലാണ് പോരാട്ടത്തില്‍ പങ്കില്ലാത്ത സാധാരണക്കാരായ നൂറ് കണക്കിന് പേര് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന നിഗമനത്തിലെത്തിയതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. എന്നാല്‍, ഇന്റര്‍നെറ്റ് സൌകര്യങ്ങളുടെ അപര്യാപ്തമൂലം ആംനസ്റ്റിയുടെ നിരീക്ഷണങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു റോയിറ്റേഴ്സിന്റെ ആദ്യ റിപ്പോര്‍ട്ട്.
1998 മുതല്‍ എത്യോപ്യയും അയല്‍രാജ്യമായ എറിത്രിയയും തമ്മില്‍ യുദ്ധം ആരംഭിച്ചത്. 2000 വരെ രണ്ട് വര്‍ഷത്തോളം യുദ്ധം നീണ്ടുനിന്നെങ്കിലും പ്രദേശത്ത് സമാധാനാന്തരീക്ഷം കൈവന്നത് 2018 ല്‍ എത്യോപ്യയുടെ പ്രധാനമന്ത്രിയായി അബി അഹമ്മദ് അധികാരമേറ്റതിന് ശേഷമാണ്.
രാജ്യത്തെ ഏറ്റവും വലിയ വംശീയ വിഭാഗമായ ഒറോമോക്കാരനായ അബി അഹമ്മദ് (44) പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പുറകേ രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന പ്രതിപക്ഷ നേതാക്കളെ വിട്ടയച്ചു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ വിലക്കും നീക്കി. മാത്രമല്ല, യുദ്ധത്തില്‍ നിന്ന് സമാധാനത്തിലേക്കുള്ള പാത തുറക്കുന്നതിന് മുന്നില്‍ നിന്നു.
യുദ്ധമല്ല സമാധാനമാണ് എന്ന അബി അഹമ്മദിന്റെ നയം 2019 ലെ സമാധനത്തിനുള്ള നോബല്‍ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയതിന് കാരണമായി. എന്നാല്‍ ഇന്ന് രാജ്യത്തെ സായുധ ഗ്രൂപ്പിനെ നേരിടുന്നതിനിടെ എത്യോപ്യന്‍ സൈന്യം സാധാരണക്കാരെ കൂടി കൊന്നൊടുക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പുറകേ അബി അഹമ്മദിന്റെ നോബല്‍ സമ്മാനവും ചോദ്യം ചെയ്യപ്പെടുകയാണ്.
ടിഗ്രേയില്‍ നടന്ന കൂട്ടക്കൊലകള്‍ക്ക് ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിന് (ടിപിഎൽഎഫ്) പങ്കില്ലെന്ന് അവരുടെ നേതാവ് ഡെബ്രെഷൻ ജെബ്രെമൈക്കൽ അവകാശപ്പെട്ടു. അബി അഹമ്മദ് തെറ്റിദ്ധാരണ സൃഷിടിക്കുകയാണ്. ഈ കൊലപാതകങ്ങള്‍ അവിശ്വസനീയമാണ്. അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എത്യോപ്യന്‍ സർക്കാരും ടിപിഎൽഎഫും തമ്മിൽ സംഘര്‍ഷം നിലനിന്നിരുന്നു. രാജ്യത്തിന്റെ വടക്കേ അറ്റത്തുള്ള സംസ്ഥാനമായ ടിഗ്രേയെ നിയന്ത്രിക്കുന്നത് ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എന്ന ടിപിഎൽഎഫാണ്. സൈനീക നടപടി തുടങ്ങിയ ശേഷം വ്യാമാക്രമണമടക്കമുള്ള ശക്തമായ അക്രമണങ്ങളിലേക്ക് സൈന്യം കടന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്.
വ്യോമാക്രമണത്തിന് പുറകേ സൈന്യം കരയുദ്ധവും ആരംഭിച്ചു. സൈന്യം വ്യോമാക്രമണം ശക്തമാക്കിയതോടെ ആയിരക്കണക്കിന് എത്യോപ്യക്കാര്‍ അയല്‍ രാജ്യമായ സുഡാനില്‍ അഭയം തേടുകയായിരുന്നു. 5 ദശലക്ഷത്തിലധികം ജനങ്ങള്‍ ജീവിക്കുന്ന പർവതനിരകളുള്ള എത്യോപ്യയുടെ വടക്കൻ സംസ്ഥാനം നിയന്ത്രിക്കുന്ന ടിപിഎൽഎഫ്, പ്രദേശത്ത് ഒരു സര്‍ക്കാര്‍ അധിനിവേശം നടക്കുകയാണെന്ന് ആരോപിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ രാജ്യത്തെ സൈനീകരെ ടിപിഎൽഎഫ് അക്രമിച്ച് കൊലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി അബി അഹമ്മദ് ആരോപിച്ചു. ഒരു ഫെഡറൽ സൈനിക താവളത്തെ ആക്രമിച്ച് രാജ്യത്തിന്റെ പരമാധികാരത്തെ ടിപിഎൽഎഫ് വെല്ലുവിളിക്കുന്നെന്നായിരുന്നു അബി അഹമ്മദിന്റെ ആരോപണം.
രാജ്യത്തിന്റെ സൈനികരെ ഷെറാരോ പട്ടണത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അവരുടെ കാലുകൾക്കും കൈകൾക്കും പുറകിൽ കെട്ടിയിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു. ഈ ക്രൂരത ഹൃദയാഘാതം തന്നെയാണെന്ന് അബി അഹമ്മദ് പറഞ്ഞു. എന്നാല്‍, എത്ര മൃതദേഹങ്ങൾ എപ്പോഴാണ് കണ്ടെത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ടിഗ്രേയുടെ പടിഞ്ഞാറൻ ഭാഗം ടിപിഎൽഎഫ് നിയന്ത്രണത്തിൽ നിന്ന് മോചിപ്പിച്ചതായി എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് വ്യാഴാഴ്ച ഒരു വീഡിയോ പ്രസ്ഥാനയില് പറഞ്ഞു. ടിപിഎൽഎഫ് വിന്യസിച്ച പോരാളികൾ ക്രൂരത വിതയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സൈന്യം ഷെറാരോ പട്ടണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും അദ്ദേഹം അവകാശപ്പെട്ടു.
നവംബര്‍ 4 ന് എത്യോപ്യന്‍ സൈനിക ക്യാമ്പുകള്‍ ടിപിഎൽഎഫ് അക്രമിച്ചെന്ന വാര്‍ത്തയെ തുടര്‍ന്ന് സൈന്യത്തോട് തയ്യാറായിരിക്കാന്‍ പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് ശേഷം വടക്കന്‍ എത്യോപ്യയില്‍ അതിരൂക്ഷമായ അക്രമണ പരമ്പരകളാണ് അരങ്ങേറിയത്. സര്‍ക്കാര്‍ സേന വലിയ നേട്ടങ്ങള്‍ കൈവരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു
2018 വരെ എത്യോപ്യന്‍ ഭരണ സഖ്യത്തിലെ ഏറ്റവും ശക്തമായ അംഗമായിരുന്നു ടിപിഎല്‍എഫ്. എന്നാല്‍ അബി അഹമ്മദ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതോടെ അധികാരത്തില്‍ നിന്ന് ടിപിഎല്‍എഫ് എന്ന സായുധ സംഘത്തിന്റെ അധികാരം കുറച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഒരു ഏകീകൃത പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ടിപിഎല്‍എഫ് നേതാക്കള്‍ വിസമ്മതിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ 9 -ാം തിയതിയാണ് രാജ്യത്തെ സൈന്യം ട്രിഗ്രേ പ്രദേശം ആക്രമിക്കുന്നത്. പോരാട്ടം തുടങ്ങിയ ശേഷം 14,500 -ത്തിലധികം എത്യോപ്യൻ അഭയാർഥികൾ സുഡാനിലേക്ക് കടന്നു. അഭയാർഥികളിൽ പകുതിയും കുട്ടികളും സ്ത്രീകളുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സംഘട്ടനത്തിന് മുമ്പ് തന്നെ പ്രദേശത്തെ 6,00,000 ത്തോളം പേര് ഭക്ഷ്യവസ്തുക്കള്‍ക്കായി രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള സഹായത്തെയാണ് ആശ്രയിച്ചിരുന്നത്. ആഭ്യന്തരയുദ്ധത്തോടെ കാര്യങ്ങള്‍ കൈവിട്ടനിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അധികാരം ഏറ്റെടുത്തത് മുതല്‍ ട്രിഗ്രേയോടുള്ള പ്രധാനമന്ത്രി അബിയുടെ സമീപനം നിഷേധാത്മകമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രിഗ്രേയിലെ പ്രമുഖ പ്രതിപക്ഷ അംഗത്തെ ജയിലിലടച്ചും, മാധ്യമങ്ങളെ നിയന്ത്രിച്ചുമായിരുന്നു അബി ട്രിഗ്രേയില് ഇടപെട്ടത്.
അബി അഹമ്മദിന്റെ രണ്ട് വര്‍ഷത്തെ ഭരണം തങ്ങളെ പീഡിപ്പിക്കാനാണ് ഉപയോഗിക്കപ്പെട്ടതെന്ന് ട്രിഗ്രേയന് നേതാക്കളും ആരോപിക്കുന്നു. സര്‍ക്കാറിന് നേരിടേണ്ടിവന്ന അഴിമതിയാരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ഇപ്പോള്‍ സര്‍ക്കാര്‍, തങ്ങളെ ഉന്നം വയ്ക്കുന്നതെന്ന് ടിപിഎല്‍എഫ് അംഗങ്ങള്‍ പറഞ്ഞു.
ട്രിഗ്രേയുമായി വെടിനിര്‍ത്താന്‍ ആഫ്രിക്കന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. ട്രിഗ്രേയിലെ ടിപിഎൽഎഫ് അംഗങ്ങളോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ട്രിഗ്രേയില് പുതിയ ഭരണം കൊണ്ട് വരുമെന്ന് സൈന്യം അറിയിച്ചു.
അതിനിടെ അഡിസ് അബാബയിൽ ആക്രമണം ആസൂത്രണം ചെയ്തത 242 ടിപിഎൽഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബോംബുകളും വെടിയുണ്ടകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും കണ്ടുകെട്ടിയതായി നഗരത്തിലെ പൊലീസ് മേധാവി അറിയിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് ദശലക്ഷത്തിലധികം ജനങ്ങള്‍ ജീവിക്കുന്ന എത്യോപ്യയുടെ വടക്കന്‍ പർവത പ്രദേശം ഭരിക്കുന്ന ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ടിപിഎൽഎഫ്) പ്രധാനമന്ത്രി അബി അഹമ്മദിനെതിരെ രാജ്യദ്രോഹവും ഭീകരതയും ആരോപിക്കുന്നു.
10 ദിവസത്തെ ആഭ്യന്തര യുദ്ധം ഇതിനകം നൂറുകണക്കിന് സാധാരണക്കാരുടെ ജീവനെടുത്തു കഴിഞ്ഞു. പതിനായിരക്കണക്കിന് സാധാരണക്കാരെ അഭയാര്‍ത്ഥികളാക്കി. സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നത് യുദ്ധക്കുറ്റങ്ങൾക്ക് തുല്യമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
മാനുഷിക ഇടപെടലുകള്‍ക്കായി ഇരുപക്ഷവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് എത്യോപ്യയിലെ യുഎൻ അഭയാർഥി ഏജൻസിയുടെ പ്രതിനിധി ആൻ എൻകോൺട്രെ പറഞ്ഞു, 'ഭയാനകമായ ദുരന്തം' എന്നാണ് ആംനസ്റ്റി ഇന്റർനാഷണലിന്റെ കിഴക്കനാഫ്രിക്കന്‍ ഡയറക്ടര്‍ ഡിപ്രോസ് മുചെന പറഞ്ഞത്. ആശയവിനിയം പുനസ്ഥാപിക്കാനും സംഭവസ്ഥലത്തേക്കുള്ള പ്രവേശനം അനുവദിക്കാനും അദ്ദേഹം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.