അഭയാര്‍ത്ഥി ജീവിതത്തിന് വിരാമമിട്ട് ഇവോ മൊറേല്‍സ് ബോളിവിയയിലേക്ക്
" ഞാന്‍ തിരിച്ച് വരും " എന്ന് പറഞ്ഞായിരുന്നു ബോളീവിയയുടെ പ്രസിഡന്റായിരുന്ന ഇവോ മൊറേല്‍സ്, 2019 നവംബറില്‍ അര്‍ജന്റീനയിലേക്ക് ഒളിച്ചോടിയത്. ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കി ഒരു വര്‍ഷം തികയുമ്പോള്‍ അദ്ദേഹം സ്വരാജ്യത്തേക്ക് തിരിച്ച് വരികയാണ്. 14 വര്‍ഷം ബോളിവിയ ഭരിച്ച ആദ്യത്തെ തദ്ദേശീയനായ പ്രസിഡന്റായിരുന്നു ഇവോ മൊറേല്‍സ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നാരോപണത്തെ തുടര്‍ന്നാണ് ഇവോ മൊറേല്‍സിന് രാജ്യം വിടേണ്ടിവന്നത്. ആരോപണങ്ങള്‍ അന്ന് നിഷേധിക്കുകയും താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍, രാജ്യം വിട്ട് പോകാനായിരുന്നു സാഹചര്യങ്ങള്‍ അദ്ദേഹത്തെ പ്രയരിപ്പിച്ചത്. അല്പ കാലം മെക്സിക്കോയിലും 2019 ഡിസംബര്‍ മുതല്‍ ബ്യൂണസ് അയേഴ്സിലുമായി താമസിക്കുകയായിരുന്നു അദ്ദേഹം. പഴയ പ്രസിഡന്റിന്റെ മടങ്ങി വരവ് ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ബോളിവിയന്‍ ആരാധകര്‍.
കഴിഞ്ഞ ഓക്ടോബറില്‍ നടന്ന ബെളീവിയന്‍ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റുകള്‍ വീണ്ടും അധികാരത്തിലേറി. ഇവോ മൊറേല്‍സിന്റെ ധനമന്ത്രിയായിരുന്ന ലൂയിസ് ആര്‍സ് ബോളീവിയയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ലൂയിസ് ആര്‍സ് കഴിഞ്ഞ ഞായറാഴ്ചയാണ് അധികാരമേറ്റത്. ഇതോടെയാണ് സ്വരാജ്യത്തേക്ക് മടങ്ങാന്‍ ഇവോ മൊറേല്‍സ് തീരുമാനിച്ചത്.
"ഞാൻ പോയപ്പോൾ പറഞ്ഞിരുന്നു, ഞങ്ങൾ മടങ്ങിവരുമെന്ന്. അതെ ഞങ്ങള്‍ മടങ്ങിവന്നിരിക്കു,ന്നു ദശലക്ഷക്കണക്കിന് പേര്." ഇവോ മൊറേല്‍സ് സ്വരാജ്യത്തേക്കുള്ള മടക്കത്തിനിടെ ബൊളീവിയയെയും അർജന്റീനയെയും ബന്ധിപ്പിക്കുന്ന പാലത്തിലൂടെ കുറുകെ നടന്ന് കൊണ്ട് ഇവോ മൊറേല്‍സ് മാധ്യമങ്ങളോടും തന്റെ ജനതയോടുമായി പറഞ്ഞു.
ഇവോ മൊറേല്‍സിനെ ബെളീവിയയിലെ വില്ലാസോണിൽ വച്ച് അർജന്റീനിയന്‍ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് ഇവോ മൊറേല്‍സിനെ സന്ദര്‍ശിച്ചു.
രാജ്യം വിട്ടതിന് പുറകേ ബൊളീവിയയില്‍ അധികാരമേറ്റ ഇടക്കാല വലതുപക്ഷ സര്‍ക്കാര്‍ സോഷ്യലിസ്റ്റായിരുന്ന ഇവോ മൊറേല്‍സിനെതിരെ തെരഞ്ഞെടുപ്പ് അട്ടിമറി മുതല്‍ രാജ്യദ്രോഹവും ഭീകരവാദവും ലൈംഗീകാരോപണത്തില്‍ വരെ നിരവധി കേസുകളാണ് എടുത്തത്.
നിരവധി കേസുകളില്‍ അദ്ദേഹത്തിന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹത്തിനെതിരെയുള്ള എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചു.
ഇവോ മൊറേല്‍സിന്റെ 14 വര്‍ഷത്തെ ഭരണത്തിനിടെ രാജ്യം ദാരിദ്രത്തില്‍ നിന്ന് കരകയറുകയും സാമ്പത്തീക വളര്‍ച്ച നേടുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ മറികടക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ആരോപണങ്ങള്‍ക്ക് പുറകേ ആരോപണങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍ സജീവമായപ്പോള്‍ ഇവയെ പ്രതിരോധിക്കാനോ മറികടക്കാനോ ഇവോ മൊറേല്‍സിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് രാജ്യം വിടേണ്ടിവന്നത്.
ഇവോ മൊറേല്‍സിന്റെ നാട് വിടലിന് തൊട്ടുപുറകേയാണ് ലോകവ്യാപകമായി കൊവിഡ് 19 വ്യാപിക്കുന്നത്. ബൊളിവിയേയും മഹാമാരി സാരമായിബാധിച്ചു.
തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. രാജ്യത്ത് നിന്ന് പകതുക്കെ അപ്രത്യക്ഷമായി കൊണ്ടിരുന്ന ദാരിദ്രം ശക്തമായി തിരിച്ചെത്തി. അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം ബൊളീവിയയുടെ ജിഡിപിയില്‍ 8 ശതമാനത്തിന്റെ കുറവുണ്ടാകും.
എന്നാല്‍ മൊറേല്‍സിന്റെ തിരിച്ച് വരന് അത്ര എളുപ്പമായിരിക്കില്ലെന്നാണ് ബോളീവിയയില്‍ നിന്നുള്ള സൂചനകള്‍. രാജ്യത്തെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇവോ മൊറേല്‍സിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ലൂയിസ് ആര്‍സ് ബിബിസി ഇന്റര്‍വ്യൂവില്‍ പറഞ്ഞത് " താന്‍ ഇവോ മൊറേല്‍സ് അല്ല. അദ്ദേഹത്തിന് തന്റെ സര്‍ക്കാറില്‍ പ്രാധനിത്യം ഉണ്ടായിരിക്കില്ല" എന്നുമാണ്.
പക്ഷേ, ഇവോ മൊറേല്‍സ് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ പറഞ്ഞില്ല. പകരം അദ്ദേഹത്തിന് തന്റെ ആദ്യ കാല പ്രവര്‍ത്തന മേഖലയായ കൊച്ചബാംബ പ്രവിശ്യയിലേക്ക് പോകാനാണ് താത്പര്യമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊച്ചബാംബയിലെ ചിമോറിലെ കൊക്ക കർഷകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. പ്രസിഡന്റാകുന്നതിന് മുമ്പ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ചിമോറിലെ കൊക്ക കര്‍ഷകര്‍ക്കിടയിലാണ്. ഇന്നും ഇവര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവ് ഇവേ മൊറേല്‍സ് തന്നെ.
2009 ല്‍ അധികാരത്തിലേറിയ ഇവേ മൊറേല്‍സ് സോഷ്യലിസ്റ്റ് നയങ്ങളെ പിന്‍പറ്റിയാണ് ഭരണം നടത്തിയത്. അതേ സമയം അമേരിക്കയുടെയും മൾട്ടിനാഷണൽ കോർപ്പറേഷനുകളുടെയും സ്വാധീനത്തെ നേരിടുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. പ്രത്യയശാസ്ത്രപരമായി ഒരു സോഷ്യലിസ്റ്റായ അദ്ദേഹം മൂവ്മെന്റ് ഫോർ സോഷ്യലിസം (മാസ്) പാർട്ടിയുടെ തലവനാണ്.
സോഷ്യലിസ്റ്റ് - ഇടതുപക്ഷ ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന ഇവേ മൊറേല്‍സ് ക്യുബയോടും വെനിസുലയോടും അടുത്തു. ഭൂപരിഷ്ക്കരണവും പ്രകൃതിവാതകങ്ങളുടെ കൃത്യമായ വിതരണവും അദ്ദേഹത്തിന്റെ പദ്ധതികളായിരുന്നു. ജനക്ഷേമ തത്പരമായ കാര്യങ്ങളിലൂടെയും ദീര്‍ഘ വിക്ഷണത്തിലൂടെയും ബൊളിവിയ പുതിയ ഊര്‍ജ്ജം തേടിയപ്പോഴാണ് ഇവേ മൊറേല്‍സിന് രാജ്യം വിടേണ്ടിവന്നത്.