ഭാവിയ്ക്ക് വേണ്ടിയുള്ള വെള്ളിയാഴ്ചകള്‍; പരിസ്ഥിതിക്ക് വേണ്ടിയുള്ള സമരങ്ങള്‍
കേരളത്തില്‍ കാലവര്‍ഷം കാലം തെറ്റി പെയ്തു തുടങ്ങിയിരിക്കുന്നു. കേരളം മാത്രമല്ല ലോകമെങ്ങും കാലാവസ്ഥാ വ്യതിയാനങ്ങളുടെ പരിണിത ഫലങ്ങള്‍ കണ്ടു തുടങ്ങി. പക്ഷേ ഭരണകൂടങ്ങള്‍ ഈ പാരിസ്ഥിതികാവസ്ഥയോട് ക്രിയാത്മകമായല്ല ഇടപെടുന്നത്. പലപ്പോഴും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമങ്ങളാണ് ലോക ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നാല്‍ ഇത്തവണ ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കാലാവസ്ഥാ സംരക്ഷണ സമരം ലോകമെങ്ങും നടക്കുകയാണ്. കാണാം ചിത്രങ്ങള്‍....
പരിസ്ഥിതിക്ക് വേണ്ടി നടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണിതെന്നാണ് വലയിരുത്തപ്പെടുന്നത്.
139 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമരത്തില്‍ പ്രധാനമായും വിദ്യാര്‍ഥികളാണ് രംഗത്തെന്നുള്ളതാണ് ഏറ്റവും പുതുമയേറിയ പ്രത്യേകത.
ഈ പരിസ്ഥിതി സമരങ്ങളെ നയിക്കുകയോ, ആവേശം പകരുകയോ ചെയ്യുന്നത് പതിനാറുകാരിയായ സ്വീഡിഷ് വിദ്യാര്‍ഥിനിയാണ്, ഗ്രേറ്റാ തുന്‍ബെര്‍ഗ്. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നപ്പോഴാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്.
പായ്ക്കപ്പലില്‍ 15 ദിവസം കൊണ്ട് അറ്റ്ലാന്റിക്ക് സമുദ്രം താണ്ടിയാണ് ഗ്രേറ്റ അമേരിക്കയിലെ പരിസ്ഥിതിസമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനായെത്തിയത്.
പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഒരു വര്‍ഷം സ്കൂളില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് ഗ്രേറ്റ. പ്രവചനാതീതമായ കാലാവസ്ഥ പ്രതിസന്ധിയെ പ്രതിരോധിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഗ്രേറ്റ പറയുന്നു.
മനുഷ്യന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന കാലാവസ്ഥ മാറ്റങ്ങളെ ലോകം വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ല എന്നാണ് ഗ്രേറ്റയുടെ പക്ഷം.
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കെതിരെ പോരാടാന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഗ്രേറ്റ പറയുന്നു.
കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള സ്കൂള്‍ പണിമുടക്കെന്ന ഗ്രേറ്റയുടെ ആശയത്തെ ലോകം ഏറ്റെടുത്തു കഴിഞ്ഞു.
ഗ്രേറ്റയുടെ നേതൃത്വത്തില്‍ മുമ്പ് നടന്ന രണ്ട് ആഗോള സമരത്തിലും വിദ്യാര്‍ഥികളുടെ പങ്കാളിത്തമാണ് ഏറ്റവും കൂടുതലായുണ്ടായിരുന്നത്.
എന്നാല്‍, ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് പുറമെ മുതിര്‍ന്നവരും രാജ്യാന്തര സംഘടനകളും ഗ്രേറ്റയുടെ പുറകില്‍ അണിനിരക്കുന്നു.
വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്റെ ഭാഗമായി ഇതിനകം നടന്നു.
ഈ മാസം 23 ന് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റ, ന്യൂയോര്‍ക്കിലെ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
വിഷയത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ധം ചെലുത്തുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം.
നേരത്തെ നടന്നിട്ടുള്ള സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങി മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അമേരിക്കയില്‍ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 10 ലക്ഷത്തില്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂലം ആഗോളതലത്തില്‍ 200 ലധികം വന്‍കിട കമ്പനികള്‍ക്ക് സംയുക്തമായി 970 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നുള്ള പഠന റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരുന്നു. അടുത്ത അഞ്ച് വര്‍ഷ കാലയളവില്‍ ഈ നഷ്ടം സംഭവിക്കുമെന്ന് കണക്കാക്കുന്നത്.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് അറിവ് നല്‍കുകയും അതിനെ നേരിടാന്‍ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമായ യുകെ ആസ്ഥാനമായ സിഡിപിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആപ്പിള്‍, മൈക്രോസോഫ്റ്റ്, യൂണിലിവര്‍, ഇന്‍ഫോസിസ്, സോണി, നെസ്ല തുടങ്ങി 215 വലിയ കമ്പനികളെ ഉള്‍പ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത്. 17 ട്രില്യണ്‍ ഡോളറാണ് ഇവയുടെ സംയോജിത മൂല്യം.
ചൂടു കൂടുന്നതും പ്രക്ഷുബ്ധമായ കാലാവസ്ഥയും ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നതിന് നല്‍കേണ്ട പിഴയും മറ്റുമാണ് കമ്പനികളെ ബാധിക്കുക.
പ്രമുഖ ബിസിനസ് സ്ഥാപനങ്ങള്‍ക്കും നഗരങ്ങള്‍ക്കും പരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ നേരിടാനുളള മുന്നൊരുക്കങ്ങള്‍ നടത്താനും സിഡിപി സഹായിക്കാറുണ്ട്.
എത്രയോ കാലങ്ങളായി നാം ആഗോളതാപനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പക്ഷേ, ലോകമിപ്പോഴും വേണ്ടത്ര ചിന്തിക്കുന്നില്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
താപനിലയിലെ അതിതീവ്രമായ ഉയര്‍ച്ച കാരണം ഭൂമി അക്ഷരാര്‍ത്ഥത്തില്‍ തീയിലെന്നതുപോലെയാണ് നിലനില്‍ക്കുന്നതെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്.
നോർവെ, സ്വീഡൻ, ഫിൻലാൻഡ്, റഷ്യ, ഡെൻമാർക്ക്, ഐസ്ലാൻഡ്, യുഎസ്എ, കാനഡ എന്നിവയുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ആർട്ടിക് സർക്കിൾ ഭൂമിയിലെ ഏറ്റവും തണുത്ത സ്ഥലമാണെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍, ഈ സ്ഥലങ്ങളിലും ലോകത്തിലെ ഏറ്റവും മോശമായ കാട്ടുതീ സംഭവിച്ചു കഴിഞ്ഞു. വേനല്‍ക്കാലത്ത് ക്രമാതീതമായി ആര്‍ട്ടിക് മേഖലയില്‍ താപനില വര്‍ധിക്കുന്നതാണ് ലോകം സമീപകാലത്തായി കണ്ടത്.
CNN -നുമായുള്ള ഒരു അഭിമുഖത്തിൽ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ പറയുന്നത്, "ആർട്ടിക് സർക്കിളിലെ കാട്ടുതീയുടെ എണ്ണവും തീവ്രതയും അസാധാരണവും അഭൂതപൂർവവുമായി വര്‍ധിക്കുന്നു.
അവ ലോകത്തിന്റെ വളരെ വിദൂരമായ പ്രദേശങ്ങളിലും നിരവധി ആളുകൾ ജീവിക്കുന്നയിടങ്ങളിലും സംഭവിക്കുന്നുണ്ട്.'' എന്നാണ്.
ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്തു കിടക്കുന്ന, ഒരിക്കലും ആൾതാമസമുണ്ടായിട്ടില്ലാത്ത നുനാവുട്ടിൽ പോലും ഇപ്പോൾ ഉഷ്ണതരംഗങ്ങളുണ്ടാകുന്നു എന്ന വസ്തുത ഏറെ ആശങ്കാജനകമാണ്.
കാനഡയുടെ വടക്കേ മുനമ്പിലുള്ള ഈ പ്രദേശം, ഉത്തരധ്രുവത്തിൽ നിന്നും വെറും 817 മൈൽ അകലെയാണെന്നോർക്കണം.
അവിടെ, ജൂലൈ മാസത്തിലെ വേനൽപ്പകലുകളിലാണ്, സാധാരണയായി വർഷത്തിലെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടാറ്.
എത്രയോ വർഷങ്ങളായി, ഏകദേശം അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയാണ് പതിവുള്ളത്. എന്നാൽ ഇക്കുറി അത് മാറിമറിഞ്ഞു
ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാന ചർച്ച ഇനിയും വേണ്ടത്ര ശക്തിയാര്‍ജ്ജിച്ചിട്ടില്ല. എന്നാൽ, സ്ഥിതി ഇത്രയും ഭയപ്പെടുത്തുന്ന നിലയില്‍ തുടരവേ ഇതുമായി ബന്ധപ്പെട്ട ചില നടപടികൾ ഉടൻ തന്നെ ആവശ്യമാണ് എന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇയൊരവസ്ഥയില്‍ ലോകമെങ്ങുമുള്ള കുട്ടികള്‍ സ്വയം സംഘടിച്ച് പരിസ്ഥിതികാവബോധവുമായി തെരുവുകളിലേക്കിറങ്ങുന്നത് തന്നെ ഭാവിയുടെ ശുഭ പ്രതീക്ഷയാണ്.