'മലമുഴക്കി' നെല്ലിയാമ്പതിയില്‍ പറന്നിറങ്ങിയ വേഴാമ്പലുകള്‍
നെല്ലിയാമ്പതി ഇന്ന് മരവിത്തലച്ചി എന്ന മലമുഴക്കി വേഴാമ്പലുകളുടെ പറുദീസയാണ്. ആഫ്രിക്കന്‍ മരമെന്ന് തദ്ദേശീയര്‍ വിളിക്കുന്ന മരം പൂത്ത് ഫലമായി. ആ വിശേഷപ്പെട്ട കായ്കള്‍ കഴിക്കാനായി നെല്ലിയാമ്പതിക്ക് സമീപത്തെ വനമേഖലകളില്‍ നിന്ന് നൂറ് കണക്കിന് മലമുഴക്കി വേഴാമ്പലുകളാണ് നെല്ലിയാമ്പതി താഴ്വാരയിലേക്ക് പറന്നിറങ്ങുന്നത്. മാര്‍ച്ച് അവസാനത്തോടെ നെല്ലിയാമ്പതിയിലെ പഴങ്ങളുടെ സീസണ് കഴിയും. അഞ്ചാറ് പേരൊഴിച്ച് മറ്റുള്ള മലമുഴക്കികള്‍ കൂട്ടമായി പറമ്പിക്കുളത്തേക്കും ആതിരപ്പള്ളിക്ക് ചുറ്റുമുള്ള വനമേഖലയിലേക്കും മടങ്ങുന്നു. അടുത്ത വര്‍ഷം സെപ്തംബര്‍ അവസാനത്തോടെ വീണ്ടും ആഫ്രിക്കന്‍ കായ്ക്ക് വേണ്ടി അവ തിരിച്ചെത്തുന്നു. നെല്ലിയാമ്പതിയില്‍ നിന്നുള്ള മലമുഴക്കി വേഴാമ്പലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ജിമ്മി കമ്പല്ലൂര്‍. വിവരങ്ങള്‍ നല്‍കിയത് മഹേഷ് നെല്ലിയാമ്പതി.
കേരളത്തിന്റെ മാത്രമല്ല അരുണാചല്‍ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പല്‍. അത്ര സാധാരണമായി കാണാന്‍ പറ്റാത്ത, സഹ്യപര്‍വ്വത നിരകളില്‍ മാത്രം കാണുന്ന വലിയ പക്ഷി. ഈ അപൂര്‍വ്വ സാന്നിധ്യമാണ് ഇപ്പോള്‍ നെല്ലിയാമ്പതിയിലേക്ക് കൂടുതല്‍ സഞ്ചാരികളെയും ഫോട്ടോഗ്രാഫര്‍മാരെയും എത്തിക്കുന്നത്. നെല്ലിയാമ്പതിയുടെ താഴ്വാരയിലേക്ക് നൂറ് കണക്കിന് വേഴാമ്പലുകളെ എത്തിച്ചത് ഈക്കാലത്ത് പൂത്തുലഞ്ഞ ആഫ്രിക്കന്‍ മരമാണ്. അവയുടെ ഫലങ്ങള്‍ മലമുഴക്കിയുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നാണ്.
ആഫ്രിക്കന്‍ മരമെന്നാണ് തദ്ദേശീയര്‍ ഈ മരത്തെ വിളിക്കുന്നതെങ്കിലും കാട്ട് ഞാവല്പ്പഴത്തിന് സമാനമാണ് ഈ വൃക്ഷത്തിന്റെ കായ്ക്ക്. അതോടൊപ്പം അത്തി, കുന്തിരിക്കം എന്നീവയുടെ ഫലങ്ങളും ഇവയുടെ ഇഷ്ടഭക്ഷണമാണ്. നെല്ലിയാമ്പതി കുന്നുകളില്‍ നിന്ന് താഴ്വാരത്തെ മരങ്ങളിലേക്ക് ഡൈവ് ചെയ്ത് നീങ്ങുന്ന മലമുഴക്കിവേഴാമ്പലിന്റെ കാഴ്ച ഒരു പ്രത്യേക രസമാണ്.
മലമുഴക്കിയേ കുറിച്ച് ഒറ്റപങ്കാളി, അമ്പത് വയസ് വരെ മാത്രം ജീവിതം എങ്ങിങ്ങനെയുള്ള വിശ്വാസങ്ങള്‍ ഇന്നും നിലനില്ക്കുന്നു. പ്രജനന കാലമായാല്‍ മറ്റ് ജീവികളില്‍ നിന്ന് പരമാവധി ഒറ്റപ്പെട്ടാകും ഇവയുടെ ജീവിതം. ഉയരം കൂടിയ മരങ്ങളിലെ പൊത്തുകളില്‍ കൂടുകൂട്ടുന്ന ഇവയില്‍ പെണ് പക്ഷി മുട്ടയ്ക്ക് അടയിരിക്കുമ്പോള്‍ ആണ് പക്ഷി മരപ്പൊത്തില്‍ ചെറിയൊരു തുളമാത്രം അവശേഷിപ്പിച്ച് പൊത്ത് അടയ്ക്കുന്നു.
പിന്നീട് അടയിരുന്ന് മുട്ട വിരിയുന്നത് വരെ പെണ്‍പക്ഷി കൂട്ടില്‍ നിന്ന് പുറത്തിറങ്ങില്ല. ഇതിനിടെ ആണ്‍പക്ഷിക്ക് അപകടം സംഭവിച്ചാല്‍ പെണ്‍പക്ഷി കൂട്ടില്‍ വിശന്ന് മരിക്കുന്നു. മലമുഴക്കി വേഴാമ്പലിന്റെ ജീവിതത്തിലെ ജൈവിക സത്യസന്ധതയെ പക്ഷിയുടെ ഏക പങ്കാളി ബന്ധത്തിന്റെ തെളിവായി വ്യഖ്യാനിക്കുന്നതാണെന്നും അഭിപ്രായമുണ്ട്.
ജനുവരി പകുതിയോടെയാണ് ഇവയുടെ പ്രജനന കാലം തുടങ്ങുക. അതിരപ്പിള്ളി, വാഴച്ചാൽ, വാൽപ്പാറ മേഖലകളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മലമുഴക്കി വേഴാമ്പലുകളെ കണ്ടെത്തിയ മേഖല. ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ വേഴാമ്പലുകളാണ് മലമുഴക്കി വേഴാമ്പല്‍. ആണ്‍വേഴാമ്പലിന് ചുവന്ന കണ്ണുകളും പെണ് വേഴാമ്പലിന് നീല കലര്‍ന്ന വെളുത്ത കണ്ണുകളുമാണ് ഉള്ളത്.
ഇവയുടെ വലിയ ശബ്ദം മലകളില്‍ തട്ടി മുഴക്കത്തോടെ പ്രതിഫലിക്കുന്നു. ഈ ശബ്ദത്തില്‍ നിന്നാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് ലഭിച്ചതെന്ന് കരുതുന്നു. മാത്രമല്ല ഉയരത്തില്‍ നിന്ന് താഴ്വാരത്തേക്ക് പറന്നിറങ്ങുന്ന വേഴാമ്പലുകളുടെ തൂവലുകൾക്കുള്ളിലൂടെ കാറ്റ് കയറിയിറങ്ങുമ്പോഴും വലിയ മൂളല്‍ ശബ്ദമുണ്ടാകുന്നു.
പൂർണ വളർച്ചയെത്തിയ ആൺ വേഴാമ്പല്‍ മൂന്ന് മുതൽ നാല് അടി വരെ ഉയരം വയ്ക്കും. നീളമേറിയ വലിയ കൊക്ക്, കറുപ്പും മഞ്ഞയും കലർന്ന തലയ്ക്ക് മുകളിലുള്ള മകുടം, കറുത്ത ചിറകിന്റെ അറ്റത്തെ വെളളുത്ത നിറം, വെളുപ്പും കറുപ്പും കലര്‍ന്ന വാല് എന്നിവ മലമുഴക്കിയുടെ കാഴ്ചയ്ക്ക് ഏറെ ഭംഗി നല്കുന്നു.
കാട്ടിലെ ഏറ്റവും ഉയരമുള്ള, ശിഖരങ്ങള്‍ കുറവുള്ള മരത്തിലെ പൊത്താണ് കൂടുണ്ടാക്കാനായി ഇവ തെരഞ്ഞെടുക്കുന്നത്. മുട്ടയിനായി പെൺപക്ഷി പൊത്തിൽ കയറിയാൽ തൂവലുകൾ പൊഴിക്കും. ഈ തൂവലുകള്‍ ഉപയോഗിച്ചാണ് കൂട് ഒരുക്കുന്നത്. മുട്ട വിരിയാൻ 45–50 ദിവസമെങ്കിലും വേണം. കൂടിന്റെ പൊത്ത് ചെളിവച്ച് അടച്ചിരിക്കും. പെണ് പക്ഷിയുടെ കൊക്ക് മാത്രമേ പൊത്തിലൂടെ പുറത്തേക്കിടാന്‍ പറ്റൂ. ഇത്രയും നാള് കൂട്ടിലിരിക്കുന്ന പെണ് പക്ഷിക്ക് ആണ് പക്ഷി ആഹാരമെത്തിക്കും.
അതിരാവിലെ മൂന്ന് മണിയോടെ ഉണരുന്ന ഇവ ഇരയെടുക്കാന്‍ ആരംഭിക്കുന്നു. വൈകീട്ട് ആറ് ആറരയോടെ ഇവ കൂടണയും. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തിറങ്ങുന്നത് വരെ ഫലങ്ങളാകും പെണ്‍പക്ഷിയുടെ ആഹാരം. കുഞ്ഞുങ്ങള്‍ വിരിഞ്ഞ് പുറത്തിറങ്ങിയാല്‍ ചെറു ജീവികളെ ഭക്ഷണമാക്കും. അതും ആണ് പക്ഷി കൊണ്ട് കൊടുക്കും ഈക്കാലത്താണ് പെണ്‍പക്ഷിയുടെ തൂവലുകള്വീണ്ടും വരുന്നത്.
കുട്ടികള്‍ വിരിഞ്ഞ് പുറത്തിറങ്ങിയാല്‍ പിന്നെയും 10 - 15 ദിവസം വരെ പെണ്‍പക്ഷി കൂട്ടില്‍ തന്നെ കഴിയും അതിന് ശേഷമാകും ഇവ കൂട് വിട്ട് പുറത്തിറങ്ങുക. ഏതാണ്ട് ഒരു വര്‍ഷം വരെ ഈ പക്ഷികള്‍ കുടുംബമായി കഴിയുന്നു. ഇതിനിടെ കുട്ടികളെ പറക്കാനും ഇരയെടുക്കാനും ഇവ പഠിപ്പിക്കുന്നു. കേരളത്തില്‍ നെല്ലിയാമ്പതി കൂടാതെ പറമ്പിക്കുളം, പെരിയാര്‍ ടൈഗര്‍ റിസര്‍വുകളിലും മലമുഴക്കികളുണ്ട്.