കശ്മീരില്‍ നിക്ഷേപിക്കാന്‍, പ്രവാസികളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്കുള്ള രണ്ടാം വരവിലെ ആദ്യ വിദേശയാത്രയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ശേഷം ഫ്രാന്‍സും അവിടെ നിന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലും പിന്നീട് ബഹ്റിനിലുമെത്തിയതായിരുന്നു മോദി. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ്, യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍, മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ഏറ്റുവാങ്ങിയ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കാണാം മോദിയുടെ വിദേശയാത്ര ചിത്രങ്ങള്‍.
ബഹ്റിന്‍ രാജാവുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ബഹ്‍റിന്‍ ജയിലുകളിൽ കഴിയുന്ന 250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനമുണ്ടായി. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് ഭരണാധികാരി മോദിക്ക് ഉറപ്പുനല്‍കി. മലയാളികളടക്കം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തടവുകാരാണ് മോചനം കാത്തിരിക്കുന്നത്.
ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്‍ചവച്ചവര്‍ക്കായിരിക്കും മോചനം സാധ്യമാകുക. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇടപെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് മോചനം സാധ്യമാകില്ല. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ അധികാരികള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ അംബാസിഡര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കി.
ബഹിരാകാശ സാങ്കേതികവിദ്യ, സൗരോർജം, സാംസ്കാരിക വിനിമയം എന്നീ മേഖലകളിൽ സഹകരിക്കാൻ ഇന്ത്യയും ബഹ്റിനും ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും ബഹ്റിനിലെ നാഷണല്‍ സ്പേസ് സയൻസ് ഏജൻസിയും തമ്മിൽ ബഹിരാകാശ ഗവേഷണങ്ങൾക്കും കരാറായി.
നരേന്ദ്രമോദിയും മുൻ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒലോൻദും രൂപം കൊടുത്ത രാജ്യാന്തര സോളർ അലയൻസ് പദ്ധതിയുമായി സഹകരിക്കാനും ബഹ്റിന്‍ സമ്മതമറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് ബഹ്റിന്‍ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരനുമായി മോദി ചർച്ച നടത്തി.
അബുദാബിയിൽ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താൻ പ്രവാസി വ്യവസായികളെ മോദി ക്ഷണിച്ചു. ആദ്യ ഘട്ടത്തില്‍ ലുലുവിന്‍റെ ഗള്‍ഫിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 100 കശ്മീരി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ചടങ്ങിൽ എംഎ യൂസഫലിയും അറിയിച്ചു. നിക്ഷേപ സാദ്ധ്യതകൾ ചർച്ച ചെയ്യാൻ ഒക്ടോബർ 12,13,14 തീയ്യതികളിൽ കശ്മീരിൽ ബിസിനസ് സംഗമം നടത്തും.
ബഹ്‌റൈൻ രാജാവായ എച്ച് എം ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫയും മോദിയും കൂടിക്കാഴ്ച നടത്തുന്നു.
യുഎഇ കിരീടാവകാശി മുഹമ്മദ് ബിൻ സായിദുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു.
ജമ്മു കശ്മീരിലെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപ പദ്ധതികൾ ആവിഷ്കരിക്കേണ്ടതെന്നും മോദി പറഞ്ഞു. കശ്മീരിൽ നിന്നുള്ള പച്ചക്കറി ഗൾഫിലേക്ക് കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് എം എ യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. യൂസഫലിയുടെ മാതൃക മറ്റ് വ്യവസായികൾ പിന്തുടരണമെന്ന് മോദി പറഞ്ഞു. ജമ്മുകശ്മീരിലും ലഡാക്കിലും വ്യവസായികളെ സ്വാഗതം ചെയ്യുന്ന അന്തരീക്ഷമാണ്. വളരെ പെട്ടെന്ന് ഇവിടുത്തെ വികസനത്തിൽ സംഭാവന ചെയ്താൻ രാജ്യത്തിന്‍റെ വികസന യാത്രയിൽ ഈ പ്രദേശങ്ങൾക്കും വലിയ സംഭാവന ചെയ്യാൻ കഴിയുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍, പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ചടങ്ങില്‍ വെച്ച്, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യ്, നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നു. ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
ബഹ്‌റിനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി. ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം ഇന്ത്യയും ബഹ്‌റിനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്‍റെ തെളിവാണെന്ന് മോദി പറഞ്ഞു. ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.