ചമ്പക്കുളത്തിന്റെ ചുണ്ടനായി 'നടുഭാഗം ചുണ്ടന്'; കാണാം ചിത്രങ്ങള്‍
മഴ മേഘങ്ങള്‍ ഒഴിഞ്ഞു നില്ക്കുന്ന മണ്‍സൂണ്‍, ഒരു പക്ഷേ കേരളത്തിന്റെ ആദ്യാനുഭവമാകും. മഴ പെയ്താലുമില്ലെങ്കിലും പക്ഷേ വള്ളംകളി മുടക്കാന്‍ പറ്റില്ലല്ലോ... കാരണം അത് ആലപ്പുഴക്കാരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഇത്തവണത്തെ സീസണിലെ വള്ളംകളികള്‍ക്ക് തുടക്കം കുറിച്ച് ഇന്നലെ ചമ്പക്കുളം മൂലം വള്ളം കളി നടന്നു. പോരാട്ടത്തിനൊടുവില്‍ നിലവിലെ ചാമ്പ്യൻമാരായ നടുഭാഗം ചുണ്ടൻ രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടു. ചമ്പക്കുളം ചുണ്ടനെ പിന്തള്ളിയാണ് നേട്ടം. പമ്പയാറ്റിലെ മൂലം വള്ളംകളിയോടെ മൂന്നര മാസം നീളുന്ന ജലോത്സവക്കാലത്തിനും തുടക്കമായി.
മത്സരം കാണാനായെത്തിയ ജനക്കൂട്ടം.
അഞ്ച് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ ഹീറ്റ്സിൽ മത്സരിച്ചത്. യുബിസി കൈനകരിയുടെ ചമ്പക്കുളം ചുണ്ടൻ, എൻസിഡിസി ബോട്ട് ക്ലബിന്റെ ദേവസ്, നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ എന്നിവ ഫൈനലിലേക്ക് യോഗ്യത നേടി.
ചമ്പക്കുളം ചുണ്ടൻ രണ്ടാമതും ദേവസ് മൂന്നാമതും ഫിനിഷ് ചെയ്തു. ലൂസേഴ്സ് ഫൈനലിൽ കേരള പൊലീസ് ടീം തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണ് ജേതാക്കളായത്. വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് ചെറുവള്ളങ്ങളും കാഴ്ചവച്ചത്. വനിതകളുടെ മത്സരത്തിൽ ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ തുഴഞ്ഞ വള്ളം ഒന്നാമതെത്തി.
അല്‍പ്പം ഐതീഹ്യം: വള്ളംകളികളില്‍ ആറന്മുള കഴിഞ്ഞാല്‍ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളി. പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്.
മലയാള മാസമായ മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി നടക്കുക. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെടുത്തിയാണ്, ചമ്പക്കുളം പമ്പാനദിയില്‍ വര്‍ഷംതോറും വള്ളംകളി നടത്തുന്നത്.
ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണന് രാജപുരോഹിതന്റെ ഉപദേശം അനുസരിച്ച് അമ്പലപ്പുഴയില്‍ ഒരു ക്ഷേത്രം പണിതു. പക്ഷേ വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്കു മുന്‍പ് വിഗ്രഹത്തിന്റെ സ്ഥാപനത്തിന് തൊട്ടുമുന്‍പ് വിഗ്രഹം ശുഭകരമല്ല എന്ന് അദ്ദേഹം അറിഞ്ഞു.
ഈ വിഗ്രഹത്തിന് പകരം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തില്‍ നിന്നും ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവരികയാണ് പരിഹാരം എന്നും അറിഞ്ഞു.
കുറിച്ചിയിലെ വിഗ്രഹം അര്ജ്ജുനന് ശ്രീകൃഷ്ണന് നേരിട്ട് സമ്മാനിച്ചത് ആണെന്നായിരുന്നു വിശ്വാസം. കരിംകുളം ക്ഷേത്രത്തില്‍ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി രാജാവും മന്ത്രിമാരും മറ്റുള്ളവരും ചമ്പക്കുളത്ത് രാത്രി ചിലവഴിച്ച് പൂജകള്‍ നടത്തുവാന്‍ തീരുമാനിച്ചു.
പിറ്റേ ദിവസം രാവിലെ വിഗ്രഹത്തെ അനുഗമിക്കുവാനായി നിറപ്പകിട്ടാര്‍ന്ന വള്ളങ്ങളും തോരണങ്ങളുമായി പ്രദേശത്തെ ധാരാളം ജനങ്ങള്‍ എത്തിച്ചേര്‍ന്നു.
വള്ളങ്ങളുടെ വര്‍ണാഭമായ ഒരു ഘോഷയാത്ര വിഗ്രഹത്തെ അനുഗമിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഈ സംഭവം ഉത്സാഹത്തോടെ പുനരവതരിക്കപ്പെടുന്നു.
ജലത്തിലൂടെയുള്ള ഒരു വര്‍ണാഭമായ ഘോഷയാത്രയും നിറപ്പകിട്ടാര്‍ന്ന രൂപങ്ങളും ദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങളും, വള്ളത്തില്‍ കെട്ടിയുണ്ടാക്കിയ പ്രതലത്തില്‍ നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നവരും കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നു.
ഈ ഘോഷയാത്രയ്ക്ക് ശേഷമാണ് എല്ലാ വര്‍ഷവും വള്ളംകളി നടക്കുന്നത്.
വള്ളംകളി ആലപ്പുഴക്കാര്‍ക്ക് ജീവശ്വാസമാണ്. കാരണം, ഉറക്കത്തിലും ഉണര്ച്ചയിലും ആലപ്പുഴക്കാരുടെ കാഴ്ച്ചകളില്‍ ജലമാണ്. ആഘോഷങ്ങളും അതുകൊണ്ട് തന്നെ വെള്ളവുമായി ബന്ധപ്പെട്ടതാകുന്നു.
വള്ളംകളി, എല്ലാവര്ക്കും ഒരു പോലെയൊത്ത് ചേര്‍ന്ന് ആഘോഷിക്കാന്‍ കഴിയുന്നു. ആണ്, പെണ്, കുട്ടികളെന്ന വേര്തിരിവുകളിവിടില്ല. ജലാഘോഷം മാത്രം.