'ഒറ്റക്കണ്ണില്‍' ചൈനയെ പ്രതിരോധിക്കാന്‍ ഹോങ്കോങ്
പരിമിതമെങ്കിലും സ്വതന്ത്രപരമാധികാരമുള്ള ഹോങ്കോങില്‍ കുറ്റം ചെയ്താല്‍ ചൈനയില്‍ വിചാരണ ചെയ്യണമെന്ന നിയമത്തിനെതിരെയുള്ള പോരാട്ടത്തിലാണ് ഹോങ്കോങ് ജനത. ദിവസങ്ങള്‍... ആഴ്ചകള്‍... പലതും കഴിഞ്ഞു. ദിവസങ്ങള്‍ കഴിയും തോറും ഹോങ്കോങില്‍ പ്രതിഷേധങ്ങളില്‍ കനക്കുകയാണ്. ഇടം കണ്ണിലൂടെയാണ് ഹോങ്കോങ് ജനത പുതിയ പ്രതിഷേധങ്ങള്‍ക്ക് തീവ്രത പകരുന്നത്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും വലത് കണ്ണ് അടച്ച് വച്ചാണ് സമരരംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിക്ക് ഹോങ്കോങ് പൊലീസിന്‍റെ വെടിവെപ്പില്‍ വലത് കണ്ണ് നഷ്ടപ്പെട്ടിരുന്നു. അന്ന് മുതല്‍ ഹോങ്കോങില്‍ പ്രതിഷേധക്കാര്‍ വലത് കണ്ണ് അടച്ച് വച്ചാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത്. നേരത്തെയും ഹോങ്കോങുകാര്‍ പ്രതിഷേധങ്ങള്‍ക്ക് ചിഹ്നങ്ങളെ ഉപയോഗിച്ചിരുന്നു. ചൈനക്കെതിരെയുള്ള ആദ്യ 72 ദിവസ പ്രതിഷേധത്തിന് 'മഞ്ഞ കുട'യായിരുന്നു ചിഹ്നം. ഇപ്പോഴത്തെ പ്രതിഷേധത്തിന് ഒറ്റക്കണ്ണും. കാണാം ഹോങ്കോങിന്‍റെ ചൈനാ വിരുദ്ധ പ്രതിഷേധക്കാഴ്ചകള്‍.
1842 ല്‍ ആദ്യ ഓപ്പിയം യുദ്ധത്തിന് ശേഷം ഹോങ്കോങ് ബ്രിട്ടന്‍റെ കോളനിയായി. ഒന്നരനൂറ്റാണ്ടിന് ശേഷം 1997 ല്‍ ബ്രിട്ടന്‍ ഹോങ്കോങിന് സ്വയം ഭരണാവകാശം നല്‍കി.
പക്ഷേ, ആ സ്വയം ഭരണാവകാശം പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിലായിരുന്നെന്ന് മാത്രം. ഈയൊരൊറ്റ കാരണത്താല്‍ ഹോങ്കോങ് ഇന്നും പ്രതിഷേധങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളിലേക്കുള്ള ഘോഷയാത്രയിലാണ്.
ചൈനയ്‍ക്കെതിരെയുള്ള ആദ്യ 72 ദിവസ പ്രതിഷേധത്തിന് പ്രതിഷേധ ചിഹ്നമായി ഉപയോഗിച്ചത് കുടകളായിരുന്നു. പ്രത്യേകിച്ച് മഞ്ഞക്കുടകള്‍.
ഇന്നും ഹോങ്കോങ് പ്രതിഷേധത്തില്‍ കുടകള്‍ ഉപയോഗിക്കുന്നു. ഒരേ സമയം പ്രതിഷേധവും അതേ സമയം ഹോങ്കോങ് പൊലീസിന്‍റെ ഷെല്ല് ഏറില്‍ നിന്നുള്ള രക്ഷപ്പെടലും കുട പ്രതിഷേധത്തിന് പ്രചാരം നേടിക്കൊടുത്തു.
എന്നാല്‍, പ്രതിഷേധക്കാരെ പോലെ ശാന്തരല്ല ഹോങ്കോങ് പൊലീസ് അവര്‍ അക്രമാസക്തരാണെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.
ചൈനയുടെ നിര്‍ദ്ദേശമാണ് ഹോങ്കോങ് പൊലീസ് നടപ്പാകുന്നതെന്നും പൊലീസ് തദ്ദേശീയര്‍ക്കെതിരെയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
പാഠ്യപദ്ധതികളില്‍, ഭരണത്തില്‍, നിയമത്തില്‍, സ്വാതന്ത്ര്യത്തില്‍ എന്ന് വേണ്ട ഹോങ്കോങിന്‍റെ ഓരോതരി ശ്വാസത്തിലും പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് അധീശത്വം വേണം. കാരണം അഭിപ്രായ സ്വാതന്ത്ര്യം ലഭിച്ചാല്‍ ജനങ്ങള്‍ ആദ്യം ഭരണകൂടത്തിനെതിരെ തിരിയുമെന്ന കാര്യത്തില്‍ അവരോളം തീര്‍പ്പ് മറ്റാര്‍ക്കുമില്ലെന്നത് തന്നെ.
എപ്പോള്‍ വേണമെങ്കിലും ഇറക്കാന്‍ പാകത്തിന് ചൈന ട്രക്കുകളും ആയുധങ്ങള്‍ നിറച്ച കവചിത വാഹനങ്ങളും ഷെന്‍സെന്‍ ബേ സ്റ്റേഡിയത്തിന് പുറത്ത് തയ്യാറാക്കി നിര്‍ത്തിയിട്ടിരിക്കുകയാണ്.
എന്നാല്‍ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നയം. അക്രമങ്ങളെക്കാള്‍ കൂടുതല്‍ ക്രിയാത്മക പ്രതിഷേധങ്ങള്‍ക്കാണ് പ്രതിഷേധക്കാര്‍ താല്പര്യം കാട്ടുന്നത്. ചിഹ്നങ്ങള്‍, വെളിച്ചം, ശബ്ദം എന്നിങ്ങനെ പലതും പ്രതിഷേധത്തിന് ശക്തിപകരുന്നു.
പ്രതിഷേധക്കാര്‍ക്കെതിരെ ടീയര്‍ ഗ്യാസുകളും പെപ്പര്‍ സ്പ്രേകളും പൊലീസ് സ്ഥിരമായി ഉപയോഗിക്കുന്നു.
യുവാക്കളായിരുന്നു ആദ്യം പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നിന്നിരുന്നതെങ്കില്‍ ഇന്ന് കുടുംബം ഒന്നാകെ പ്രതിഷേധത്തിന് മുന്നിലുണ്ട്. 'ഭാവിക്ക് വേണ്ടി' തങ്ങളിത് ചെയ്യേണ്ടതുണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ബില്‍ ഔദ്യോഗികമായി പിൻവലിക്കുക എന്ന ആവശ്യത്തിൽ യുവാക്കൾ ഉറച്ചുനില്‍ക്കുകയാണ്. കാരി ലാം രാജിവയ്ക്കുക, അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രക്ഷോഭകർ ഉന്നയിക്കുന്നു.
ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കാനുള്ള കരിനിയമമെന്നാണ് ജനാധിപത്യവാദികള്‍ ബില്ലിനെ വിശേഷിപ്പിക്കുന്നത്. സൈനികാധികാരം പോലുമില്ലാത്ത ഹോങ്കോങിന്‍റെ സ്വയം ഭരണാധികാരമാണ് ചൈന ഭയക്കുന്നത്.
പ്രതിഷേധക്കാര്‍ 'കണ്ണിന് കണ്ണ് ' എന്ന മുദ്രാവക്യമുയര്‍ത്തി രംഗത്തെത്തി. ഹോങ്കോങ് പൊലീസ്, ഹോങ്കോങുകാരെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നെഴുതിയ ബാനറും അവര്‍ ഉയര്‍ത്തി. ഹോങ്കോങ് പ്രതിഷേധത്തിന്‍റെ പ്രധാന ബിംബമാണ്, ഒരു കണ്ണ് മൂടിക്കെട്ടിയ പ്രതിഷേധക്കാരുടെ ചിത്രം.
ഇത് ഹോങ്കോങിലെ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ജനങ്ങള്‍, റോഡ് മാത്രമല്ല വിമാന, പൊതു ഗതാഗത മാര്‍ഗങ്ങളും ഉപരോധിച്ചിരിക്കുകയാണ്.
തെരുവികളില്‍ ചൈനാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മാത്രമാണ് മുഴങ്ങുന്നത്. പൊലീസിനെതിരെയും ഭരണാധികാരി കാരി ലാമിനെതിരെയും പ്രതിഷേധക്കാര്‍ കടുത്ത നിലപാടിലാണ്.
പൊലീസ് തങ്ങളെ ശത്രുക്കളെ പോലെ കണക്കാക്കുന്നുവെന്നാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.
' ഒറ്റക്കണ്ണന്‍ ' ചിഹ്നത്തെ പോലെ ലൈറ്റുകളും പ്രതിഷേധത്തിന് കരുത്തു പകരുന്നു. ലേസര്‍ ലൈറ്റുകളുപയോഗിച്ച് പ്രതിഷേധിക്കുന്ന ഹോങ്കോങുകാര്‍.
നിലവില്‍ ചൈനയുടെ അധികാരത്തിന്‍ കീഴില്‍ പ്രത്യേക പദവിയുള്ള ഹോങ്കോങ് എന്ന സ്വയംഭരണ പ്രദേശത്തിന്, ചൈനയുടെ ഭരണ, നിയമ, നീതി നിര്‍വഹണങ്ങളോടൊന്നും ഒരു പരിധിവരെ ബാധ്യത നിലനിര്‍ത്തേണ്ട ആവശ്യമില്ല. ഹോങ്കോങ്ങിന്‍റെ ഈ സ്വയം നിര്‍ണ്ണയാവകാശം എടുത്തുകളയുകയെന്നതിനാണ് ചൈനയിപ്പോള്‍ ശ്രമിക്കുന്നതും.