ഒരു രാജ്യം ഒരു ഭരണഘടന; സ്വാതന്ത്ര്യദിനത്തില്‍ മോദി
എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രളയത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ പ്രയാസപ്പെടുകയാണെന്ന ആശങ്ക പങ്കുവെച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. കാണാം സ്വാതന്ത്രദിനാഘോഷ ചിത്രങ്ങള്‍.
എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിൽ സേനകളുടെ അധികാരവിന്യാസത്തിൽ സമഗ്രമാറ്റം വരുന്ന നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സർവസേനാ മേധാവി) എന്നായിരിക്കും ആ പദവിയുടെ പേര്.
''നമ്മുടെ സേന നമ്മുടെ അഭിമാനമാണ്. മൂന്ന് സേനകൾക്കുമിടയിലുള്ള ആശയവിനിമയവും, പ്രവർത്തനത്തിന്‍റെ ഏകോപനവും സമഗ്രമാക്കാനാണ്, എന്‍റെ ഈ പ്രഖ്യാപനം. ഇനി മുതൽ ഇന്ത്യയ്ക്ക് ഒരു സർവസേനാ മേധാവിയുണ്ടാകും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നതാകും ഈ പദവിയുടെ പേര്'', ചെങ്കോട്ട പ്രസംഗത്തിൽ മോദിയുടെ പ്രഖ്യാപനം.
കൃത്യം എട്ട് മണിയ്ക്ക് തന്നെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി. ശേഷം 93 മിനിറ്റ് നീണ്ടു നിന്ന പ്രസംഗം.
കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ഭരണഘടന അനുഛേദം 370 റദ്ദാക്കിയ തീരുമാനം ഏകകണ്ഠ്യേന എടുത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കശ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് തുല്യത വരുത്താനായി, എഴുപത് വർഷമായി നടക്കാത്ത കാര്യമാണ് വെറും 70 ദിവസം കൊണ്ട് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. പ്രശ്നങ്ങളുടെ മേൽ അടയിരിക്കാനല്ല, അത് പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചത്. എല്ലാ രാഷ്ടീയകക്ഷികളും കശ്മീർ പുനസംഘടനക്ക് പിന്തുണ നൽകിയെന്നും മോദി പറഞ്ഞു.
സ്വന്തം നേട്ടങ്ങളല്ല, രാജ്യത്തിന്‍റെ ഭാവി മാത്രമാണ് തന്‍റെ ലക്ഷ്യം.
ഒരു രാജ്യം ഒരു ഭരണഘടന എന്നതായിരുന്നു ലക്ഷ്യം. അത് സഫലീകരിച്ചു.
ജി എസ് ടി യിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യവും സാക്ഷാത്കരിക്കാനായി.
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതും നാം ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യ 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് ഒരു ദിവസം മുൻപ് നാഗാ സംഘടനകൾ സ്വന്തം പതാക ഉയർത്തി നാഗാ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലായിരുന്നു ഏറ്റവും വലിയ ആഘോഷം നടന്നത്. യുണൈറ്റഡ് നാഗാ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഒരു പൊതുപരിപാടിയിൽ ആദ്യമായി ഇവിടെ നാഗാ പതാക ഉയർത്തി.