ഇവിടെ പാതാര്‍ എന്നൊരു ഗ്രാമം ഉണ്ടായിരുന്നു
നമ്മുടെ ഇടപെടലില്‍ ബലം നഷ്ടമായി ഇടിഞ്ഞ് വീഴുകയാണ് പശ്ചിമഘട്ടം. അതിന്‍റെയൊരു തുടര്‍ച്ചമാത്രമാണ് ഇന്നത്തെ നിലമ്പൂര്‍. കാലാവസ്ഥാ വ്യതിയാനം മൂലം പെയ്തിറങ്ങുന്ന മഴയുടെ അളവില്‍ ഏറെ വ്യത്യാസം പ്രകടമായിത്തുടങ്ങിയിരിക്കുന്നു. ചെറിയ സമയത്തിനുള്ളില്‍ വലിയ തോതില്‍ മഴ പെയ്തിറങ്ങുമ്പോള്‍ വെള്ളം സംഭരിക്കാനുള്ള ശേഷി നഷ്ടമായ ഭൂമി ഇടിഞ്ഞു വീഴുന്നു. പിന്നെ ഒഴുകുന്ന വഴിയിലുള്ളതെല്ലാം കൂടെകൊണ്ട് പോകും. വീടും നാടും നഗരവും ആ ഒഴുക്കിന് മുന്നില്‍ നിഷ്പ്രഭം.
ഈ ചിത്രങ്ങളും നിലമ്പൂരില്‍ നിന്നാണ്. നിലമ്പൂർ നഗരത്തിൽ നിന്നും 10-15 കിലോമീറ്റർ അകലെ പോത്തുകല്ലിനോട് ചേർന്നുള്ള പാതാറിലെ ഒരു പ്രദേശത്തിന്റെ ചിത്രമാണിത്.
മുത്തപ്പൻ കുന്നിന് താഴെ കഴിഞ്ഞ ദിവസം ദുരന്തം വിതച്ച കവലപ്പാറയോട് ചേർന്ന് കിടക്കുന്ന ഒരു കുടിയേറ്റ ഗ്രാമമാണ് പാതാര്‍.
ഇന്ന് ഈ ഗ്രാമം തന്നെ ഇല്ലാതായിരിക്കുന്നു. താഴെ മണ്ണിനടിയില്‍ പുതഞ്ഞുറങ്ങുകയാണ് പാതാര്‍.
എട്ട് വര്‍ഷം മുമ്പ് മാധവ് ഗാഡ്ഗിൽ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോർട്ടിൽ അതീവ പരിസ്ഥിതി ദുർബല പ്രദേശമായി രേഖപ്പെടുത്തിയ സോൺ ഒന്നിൽ ഉൾപ്പെട്ട സ്ഥലമാണ് ഇവയെല്ലാം.
പക്ഷേ നമ്മുക്ക്, പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്‍റെ വാക്കുകളിലായിരുന്നില്ല വിശ്വാസം.
മറിച്ച് ബഹിരാകാശ ശാസ്ത്രജ്ഞനായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍റെ പാരിസ്ഥിതികാവബോധത്തിലായിരുന്നു.
അതുകൊണ്ട് തന്നെ ഗാഡ്ഗിലിന്‍റെ റിപ്പോര്‍ട്ട് നമ്മള്‍ മാറ്റിവച്ചു. പകരം വന്ന കസ്തൂരിരംഗനെ ഏറ്റെടുത്തു. പക്ഷേ, പ്രകൃതിക്ക് നമ്മുടെ അനുമതി ആവശ്യമായിരുന്നില്ല.
ഏട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ സോണ്‍ എയില്‍ ഉള്‍പ്പെടുത്തിയ നിലമ്പൂരിലെ മുത്തപ്പന്‍ കുന്നിന്‍റെ മറുവശമാണ് പുത്തുമല. പൊട്ടിയൊലിച്ച പുണ്ണ്പോലെ ഒലിച്ചിറങ്ങി പോയ ഭൂമി.
നിലമ്പൂർ - വയനാട് അതിർത്തികളിലെ മലനിരകളിൽ ഇത്തവണ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കവളപ്പാറയിലും പുത്തുമലയിലും മരണമടഞ്ഞവരുടെ കണക്കുകളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
കവളപ്പാറയിലും പുത്തുമലയിലുമായി ഉണ്ടായ ഉരുളുപൊട്ടലില്‍ നിരവധി നിരവധി വീടുകള്‍, മനുഷ്യര്‍ എല്ലാം മണ്ണിനടിയിലാണ് ഇപ്പോഴും.
എന്നാല്‍ വഴിക്കടവിലും, ഭൂതാനത്തും പാതാറിലും മേപ്പടിയിലും മരണ സംഖ്യ കുറഞ്ഞു.
നേരത്തെ നല്‍കിയ വിവരമനുസരിച്ച് ഈ പ്രദേശങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറി താമസിച്ചിരുന്നതിനാലാണ് ദുരന്തത്തിന്‍റെ വ്യാപ്തി കുറയാന്‍ കാരണമെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.
പുത്തുമലയിലും കവളപ്പാറയിലും ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്.
ദുരന്തം നടന്നതിന് ശേഷം ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനേക്കാള്‍, ദുരന്തത്തെ മുന്‍കൂട്ടിക്കണ്ട് അതിനെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നാം നടത്തേണ്ടത്.
പരിസ്ഥിതി ലേല പ്രദേശങ്ങളോടുള്ള നമ്മുടെ സമീപനം മാറേണ്ടതുണ്ട്.
പ്രകൃതിയെന്നത് ഒരോ ഇടപെടലിലും പുനര്‍നിര്‍മ്മിക്കപ്പെടുന്നതാണെന്നും അലക്ഷ്യമായി വിനിയോഗിക്കേണ്ടതല്ലെന്നും നാം തിരിച്ചറിയണം.
കൃത്യവും സൂക്ഷ്മവുമായ ഭൂ വിനിയോഗമാണ് നമ്മുടെ പശ്ചിമഘട്ടം ആവശ്യപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞ് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാം ഇനിയെങ്കിലും തുടക്കം കുറിക്കേണ്ടിയിരിക്കുന്നു.