ഒടുവില്‍ സൗദി തെരുവുകളില്‍ ഹിജാബില്ലാതെ ഒരു സ്ത്രീ
സൗദി അറേബ്യ ഇപ്പോള്‍ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. വസ്ത്രം, ഭാഷ, വിശ്വാസം എന്നീ കാര്യങ്ങളില്‍ സൗദി അറേബ്യയിലെ ചെറിയ മാറ്റം പോലും ഏറെ ചര്‍ച്ചയാകുന്നത് നിലവിലെ യാഥാസ്ഥിതിക സ്ഥിതിയില്‍ അത് അത്രമാത്രം പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമെന്നത് കൊണ്ട് തന്നെ. ഇന്ന് സൗദി അറേബ്യയില്‍ അത്യപൂര്‍വ്വമായി സ്ത്രീകള്‍ ഹിജാബ് ഒഴിവാക്കാന്‍ ധൈര്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. കാണാം ആ ചിത്രങ്ങള്‍.
സ്ത്രീകളെല്ലാം ഹിജാബ് ധരിച്ച് വേണം നിരത്തിലിറങ്ങാൻ എന്ന രീതി ഇപ്പോഴും സൗദി അറേബ്യ തുടരുകയാണ്. എന്നാൽ പ്രതിഷേധക്കാരായ ചില സ്ത്രീകൾ തലമുണ്ട് ഒഴിവാക്കിക്കൊണ്ട് സാമൂഹ്യസ്വാതന്ത്ര്യം ലക്ഷ്യം വെച്ച് ധൈര്യത്തോടെയാണ് പുറത്തിറങ്ങുന്നത്.
ഫുട്ബോള്‍ മൈതാനങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുമതി കിട്ടിയതും വാഹനമോടിക്കാന്‍ അനുമതി കിട്ടിയതിലും അവര്‍ ഇപ്പോള്‍ സന്തോഷവദികളാണ്.
സൗദി റോഡുകളിൽ യുവതികൾ മുഖം കാണിച്ചു കൊണ്ടും മികച്ച വസ്ത്രം ധരിച്ചു പുറത്തിറങ്ങുന്ന അവസ്ഥ സ്ത്രീകള്‍ക്ക് ഇപ്പോഴാണ് സാധ്യമായത്. കുറച്ച് കാലം മുൻപ് ഇങ്ങനെയുള്ളവരെ പൊതുസ്ഥലങ്ങളിൽ പ്രവേശിപ്പിക്കുകയില്ലായിരുന്നു.
കൂടാതെ സൗദിയിലെ മത പൊലീസ് അറസ്റ്റ് ചെയ്യുന്നതും സ്ഥിരമായിരുന്നു.
കണ്ണ് മാത്രം വെളിയില്‍ കാണിച്ച് സ്വന്തം ശരീരത്തെ പൂര്‍ണ്ണമായും മറച്ച്, പുരുഷന്‍റെ നിഴലിനും പുറകില്‍ നില്‍ക്കാനായിരുന്നു ഇതുവരെ അവളുടെ സ്ഥാനം.
മനാഹെല്‍ അല്‍ ഒട്ടൈബി (25), സാമൂഹ്യ പ്രവര്‍ത്തക. സൗദി നിരത്തിലൂടെ ഹിജാബില്ലാതെ യാത്ര ചെയ്യുന്നു.
മനാഹെല്‍ അല്‍ ഒട്ടൈബി (25), സാമൂഹ്യ പ്രവര്‍ത്തക
പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ അധികാരമേറ്റതോടെ ഇത്തരം കാര്യങ്ങളില്‍ ചില ഇളവുകള്‍ വന്നു. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചു. നിയന്ത്രിതമായിട്ടാണെങ്കിലും. ഫുട്ബോള്‍ മൈതാനങ്ങളിലേക്ക് അവര്‍ക്ക് പ്രവേശനം ലഭിച്ചു.
ഹ്യൂമൻ റിസോഴ്സ് സ്പെഷ്യലിസ്റ്റായ മഷേൽ അൽ ജലൂദ് (33) ഓറഞ്ച് നിറത്തിലുള്ള ടോപ് ധരിച്ചാണ് പുറത്തിറങ്ങിയത്. വ്യക്തമായ നിയമങ്ങളും സംരക്ഷണവും ഇല്ലാത്തിടത്തോളം തനിക്ക് അപകടസാധ്യത ഉണ്ടാകാമെന്നും രാജ്യത്തെ മതഭ്രാന്തന്മാരിൽ നിന്ന് ആക്രമണത്തിന് വിധേയമാകാമെന്നും ജലൗദ് പറയുന്നു.
ജലൂദിനെ കണ്ടതോടെ മാളിലിരുന്നവർ പുരികം ചുളിച്ച് രൂക്ഷമായും നോക്കാൻ ആരംഭിച്ചു. ചിലർ നിങ്ങൾ സെലിബ്രിറ്റിയാണോയെന്ന് വരെ ചോദിച്ചു. എന്നാല്‍ താന്‍ സെലിബ്രിറ്റിയല്ലെന്നും ഒരു സാധാരണ സൗദി പൗരനാണെന്നും ജലൗദിന് പറയേണ്ടിവന്നു. പക്ഷേ ഇതേ സമയം തന്നെ തനിക്ക് മോശമായ അനുഭവമുണ്ടായെന്നും അവർ പറഞ്ഞു.
സൗദി തൊഴിൽ മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം ജോലി ചെയ്യുന്നവരെല്ലാം ശരീരം പൂർണമായും മൂടിയിരിക്കണം. സുതാര്യമായതൊന്നും തന്നെ ധരിക്കാൻ പാടില്ല.
പല രീതിയിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പ്രാബല്യത്തിൽ കൊണ്ട് വരുന്നതിൽ ഇപ്പോഴും കാലതാമസമുണ്ടാകാറുണ്ട്.
ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്നതും അടുത്ത കാലങ്ങളായി മാത്രം നിർബന്ധമായിത്തീർന്നതുമായ ഒന്നാണ് സൗദിയിലെ ഈ നിയമം. രാജ്യത്തെ മത പൊലീസിന്‍റെ നിര്‍ബന്ധമാണ് ശരീയത്ത് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ കാരണം.
മരുഭൂമിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പേർഷ്യയിലെ പരമ്പരാഗത വസ്ത്രം ധരിച്ച അറബ് സ്ത്രീ.