'ഇത് ദൈവ സഹായം'; സിയൂസ് ദേവന്റെ ക്ഷേത്രത്തില്‍ അഭയം തേടിയ സിറിയന്‍ അഭയാര്‍ത്ഥി പറയുന്നു
1680 ലാണ് പുരാതന ഗ്രീക്ക് കാലത്തെ പ്രതാപിയായ ദൈവമായിരുന്ന സിയൂസ് ദേവനെക്കുറിച്ച് ആക്കാലത്തെ മനുഷ്യന് അറിവ് ലഭിക്കുന്നത്. ആകാശത്തിന്റെയും ഇടിയുടെയും ദൈവമായ സിയൂസ്. ഒളിമ്പസ് പർവതത്തിലെ ദേവന്മാരുടെ രാജാവ്. പക്ഷേ കാലത്തിന്റെ കുത്തൊഴുക്കില്‍ പുതിയ പുതിയ ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കും വഴി തുറന്നപ്പോള്‍ പഴയ ദൈവങ്ങള്‍ പതിയെ പതിയെ മണ്ണ് മറഞ്ഞുപോയി. എന്നാല്‍ ഇന്ന് 2020 ല്‍ ഭാര്യയോടും മക്കളോടുമൊപ്പം ജീവന് രക്ഷിക്കാന്‍ സിറിയിയില്‍ നിന്ന് പലായനം ചെയ്ത അബ്ദെലാസിസ് അൽ ഹസ്സൻ പറയുന്നു ഇത് ദൈവ കൃപ. പുരാതന ഗ്രീക്ക് ദൈവം 2020 ല്‍ ഒരു സിറിയന്‍ അഭയാര്‍ത്ഥിക്ക് അഭയമായ കഥ
അതെ, ഒമ്പത് വര്‍ഷങ്ങത്തെ പോരാട്ടങ്ങളില്‍ തകര്ന്നറിഞ്ഞ ഏതൊരു സാധാരണക്കാരനായ സിറിയക്കാരനെയും പോലെയായിരുന്നു അബ്ദെലാസിസ് അൽ ഹസ്സനും. ഒരു വര്‍ഷം മുമ്പ് വരെ തന്റെ ചെറിയ കുടുംബത്തിന് കഴിഞ്ഞുകൂടാനുള്ളത് അയാള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍ ഇന്ന് സിറിയയിലെ ഇനിയും അവസാനിക്കാത്ത പോരാട്ടം അവശേഷിപ്പിച്ച ലോകമെങ്ങുമുള്ള അഭയാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമാണ് അബ്ദെലാസിസ് അൽ ഹസ്സന്. സിറിയന്‍ - തുര്‍ക്കി അതിര്‍ത്തി മുതല്‍ അങ്ങ് യൂറോപ്പും കടന്ന അമേരിക്കവരെ നീളുന്ന അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അവര്‍ കഴിയുന്നു.
അബ്ദെലാസിസ് അൽ ഹസ്സന് പക്ഷേ കുടുംബവുമായി രാജ്യം വിട്ടുപോകാന്‍ കഴിഞ്ഞില്ല. അയാള്‍ക്കും കുടുംബത്തിനും സിറിയന്‍ - തുര്‍ക്കി അതിര്‍ത്തിയിലെ ബാക്കിർഹ പ്രദേശത്തെ അഭയാര്‍ത്ഥി ക്യാമ്പ് വരെ എത്തിപ്പെടാനേ കഴിഞ്ഞൊള്ളൂ.
യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് ബാകിർഹ. 1,900 വർഷം പഴക്കമുള്ള ഗ്രീക്ക് ആരാധനാലയങ്ങളുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണം. AD 161 ലാണ് ബാകിര്‍ഹയിലെ ആരാധനാലയങ്ങള്‍ പണിതതെന്ന് അനുമാനിക്കുന്നു.
കഴിഞ്ഞ ശൈത്യകാലത്താണ് സിറിയയിലെ അവസാന വിമത ശക്തികേന്ദ്രമായ ഇഡ്ലിബിനെതിരെ റഷ്യ പിന്തുണയോടെയുള്ള അക്രമണം നടക്കുന്നത്. ഈ അക്രമണത്തോടെ അബ്ദെലാസിസ് അൽ ഹസ്സനും ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം പത്ത് ലക്ഷത്തോളം സിറിയക്കാര്‍ക്ക് വീടും ജനിച്ച നാടും ഉപേക്ഷിക്കേണ്ടിവന്നു. അവര്‍ സിറിയന്‍ - തുര്‍ക്കി അതിര്‍ത്തിയിലെ ബാക്കിർഹ അഭ്യയാര്‍ത്ഥി ക്യാമ്പിലെത്തപ്പെട്ടു.
പക്ഷേ, അബ്ദെലാസിസ് അൽ ഹസ്സനും കുടുംബവും ക്യാമ്പ് ഉപേക്ഷിച്ചു. പകരം ഏറെ അകലെയല്ലാതെ ചെറിയ കുന്നുകള്‍ക്കിടയില്‍ കിടന്ന രണ്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രതാപിയായ ദൈവത്തിന്റെ ആരാധനാലയം അയാള്‍ സ്വന്തം വീടാക്കിമാറ്റി. ആ ക്ഷേത്ര മുറ്റത്ത് മൂന്ന് മക്കള്‍ക്കും ഭാര്യയും തനിക്കും കിടന്നുറങ്ങാനായി അയാള്‍ ഒരു കൂടാരം നിര്‍മ്മിച്ചു.
' ഞാൻ ഈ സ്ഥലം തെരഞ്ഞെടുത്തു, കാരണം ഇത് തിരക്കേറിയ സ്ഥലങ്ങളിൽ നിന്നും രോഗബാധിതരായ ആളുകളിൽ നിന്നും വളരെ അകലെയാണ്, അതെ ഇത് ദൈവസഹായത്താല്‍ ലഭിച്ചതാണ്.' നരകേറിത്തുടങ്ങിയ താടി ഉഴിഞ്ഞ് കൊണ്ട് അബ്ദെലാസിസ് അൽ ഹസ്സന് പറഞ്ഞു. അതിപുരാതന റോമൻ ക്ഷേത്രങ്ങൾ, കുരിശുയുദ്ധ കോട്ടകൾ മുതൽ ഓട്ടോമൻ കാലഘട്ടത്തിലെ കെട്ടിടസമുച്ഛയങ്ങള്‍ വരെ, നൂറ്റാണ്ടുകളുടെ മനുഷ്യ വിശ്വാസങ്ങള്‍ അയാള്‍ക്കും ചുറ്റും ചിതറിക്കിടന്നു.
കണക്കുകള്‍ അപ്രസക്തമാണെങ്കിലും ഒമ്പത് വര്‍ഷത്തെ ആഭ്യന്തര യുദ്ധം സിറിയയില്‍ നിന്ന് ഏകദേശം 3,80,000-ത്തിലധികം ആളുകളെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്തു.
വടക്കന്‍ സിറിയയില്‍ യുനെസ്കോ പൈതൃകപട്ടികയിലേക്ക് തെരഞ്ഞെടുത്ത 40 ഗ്രാമങ്ങളും ഉള്‍പ്പെടുന്നത് സിറിയന്‍ - തുര്‍ക്കി അതിര്‍ത്തിയിലാണ്. ഈ പൈതൃക നഗരത്തിന് സമീപമാണ് ഇപ്പോള്‍ സിറിയയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നായ ബാകിർഹ. 'പുരാതന കാലത്തെയും ബൈസന്റെന്‍ കാലഘട്ടത്തിലെയും ഗ്രാമീണ ജീവിതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് പൈതൃക പട്ടിക ഉണ്ടാക്കിയത്.
ഇന്ന് ആ നൂറ്റാണ്ടിന്റെ പൈതൃകങ്ങള്‍ക്ക് മേല്‍ അടുപ്പുകൂട്ടി അബ്ദെലാസിസ് അൽ ഹസ്സന് ചായ കാച്ചുന്നു. പുരാതന ക്ഷേത്രമായിരിക്കാം, പക്ഷേ ഇന്ന് ഇവിടം മുഴുവനും വിഷ ജന്തുക്കളാണെന്ന് ഹസ്സന് പറയുന്നു. കുട്ടികള്‍ക്ക് സ്കൂളിലേക്ക് പോകാന്‍ ഏറെ ദൂരം നടക്കണം.
പക്ഷേ ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ ധാരാളം വിഷ ജന്തുക്കളുണ്ട്. കഴിഞ്ഞ ദിവസം ഒരു അണലിയെ കൊന്നു. എല്ലാ ദിവസവും ഒരു വിഷത്തേളിനെയെങ്കിലും കുറഞ്ഞത് കൊല്ലണം. പക്ഷേ, ഞാന്‍ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സ്ഥലം തന്നെയാണിതെന്ന് ഹസ്സന് എഎഫ്പിയോട് പറഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തിനിടെ താമസിക്കാന്‍ പറ്റിയ മറ്റ് ക്യാമ്പുകളെക്കാള്‍ മികച്ച സ്ഥലമാണ് ഇതെന്ന് കുടിയൊഴിപ്പിക്കപ്പെട്ട് അഭയാര്‍ത്ഥികളായ മറ്റുള്ളവരും സമ്മതിക്കുന്നു. ഹസ്സന്റെ സഹോദരൻ സാലിഹ് ജൌറും അദ്ദേഹത്തിന്റെ പന്ത്രണ്ട് മക്കളും ഇതേ അവശിഷ്ടങ്ങള്‍ക്കിടയില്‍ ടെന്റ് അടിച്ച് താമസിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഒരു മകനും ആഭ്യന്തരയുദ്ധത്തിനിടെ കൊല്ലപ്പെട്ടു.
' ഞാൻ ഈ പ്രദേശം തെരഞ്ഞെടുത്തത് തുർക്കി അതിർത്തിയോട് ചേര്‍ന്നതായത് കൊണ്ടാണ്. അഥവാ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, ഞങ്ങൾക്ക് കാൽനടയായി തുർക്കിയിലേക്ക് പലായനം ചെയ്യാം. തുർക്കി അതിർത്തി നാല് കിലോമീറ്റർ മാത്രം അകലെയാണ്.' സാലിഹ് ജൌര് പറഞ്ഞു.
ജിഹാദി ആധിപത്യമുള്ള സിറിയന്‍ പ്രദേശമായ ഇഡ്ലിബിനെതിരെ കഴിഞ്ഞ വർഷം ഡിസംബറിനും മാർച്ചിനുമിടയിൽ റഷ്യന്‍ പിന്തുണയോടെ സർക്കാർ നയിച്ച ആക്രമണത്തിനിടെയാണ് ഹസ്സന്റെയും ജൗറിന്റെയും കുടുംബങ്ങൾ രക്ഷപ്പെട്ടത്. നാലിലൊന്നില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് ജീവന് രക്ഷിക്കാനായതെന്ന് അഭയാര്‍ത്ഥികള്‍ പറയുന്നു.
ബാകിര്‍ഹയിലെ പൈതൃക പ്രദേശത്ത് നിന്ന് ഒഴിയാന്‍ അഭയാര്‍ത്ഥികളോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പക്ഷേ, അവര്‍ക്ക് മറ്റൊരു സ്ഥലം കാണിച്ച് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. 'ഞങ്ങൾ ഈ സ്ഥലത്ത് ഇന്ന് പരിചിതരായി,' ജൗര്‍ ഇനിയുമൊരു അലച്ചിലിന് താല്പര്യമില്ലാതെ പറഞ്ഞു.
റഷ്യ, ഇറാൻ, ഹിസ്ബൊള്ള, മറ്റ് സഖ്യസേന എന്നവരുടെ സഹകരണത്തോടെ സിറിയന്‍ പ്രസിഡന്റ് സഷർ അൽ അസദ് 2019 ഡിസംബർ 19 ന് ആരംഭിച്ച് 2020 ഫെബ്രുവരിയില്‍ അവസാനിപ്പിച്ച ആഭ്യന്തര യുദ്ധത്തില്‍ മാത്രം 980,000 പേര് അഭയാര്‍ത്ഥികളാക്കപ്പെട്ടു. അതിലേറെ പേര് കൊല്ലപ്പെട്ടു. 2011 മുതൽ ആരംഭിച്ച ആഭ്യന്തരയുദ്ധം ഇതുവരെയായി രാജ്യത്തെ 5.6 ദശലക്ഷം പൌരന്മാരെയാണ് അഭയാർഥികളാക്കി മാറ്റിയത്. (ബാകിര്‍ഹയിലെ അഭയാര്‍ത്ഥി ക്യാമ്പ്).