കണ്ടവരൊക്കെ പറയുന്നു... 'കിടിലോസ്ക്കി'; തൃക്കണ്ണന്റെ കാഴ്ചകള്‍ കാണാം
കാഴ്ചകളെ നമ്മള് ഇരുകണ്ണിലൂടെ കാണുമ്പോള്‍, മൂന്നാം കണ്ണിലൂടെയാണ് ഒരു ഫോട്ടോഗ്രാഫര്‍ തന്റെ ഓരോ ചിത്രത്തെയും പകര്‍ത്തിവെയ്ക്കുന്നത്. അതിനാല്‍ തന്നെ പെട്ടെന്ന് നമ്മുടെ കണ്ണില്‍പ്പെടാത്ത പലതും ആ മൂന്നാം കണ്ണില്‍ പതിയുന്നു. കാണുന്ന കാഴ്ചകളില്‍ ചില ചെറിയ മിനുക്കു പണികള്‍. ഉഗ്രനൊരു ചിത്രം റെഡി.
ഫോട്ടോഗ്രാഫിയില്‍ താല്പര്യമുണ്ടായിരുന്ന അഞ്ചാം ക്ലാസുകാരന് ഹഫീസ് സജീവിനും ഏത് വിധേനയും ചിത്രങ്ങളെടുക്കുന്നതിനോടായിരുന്നു ആദ്യകാലത്ത് താല്പര്യം. എന്നാല്‍ ഒന്നൂടെ മുതിര്‍ന്നപ്പോള്‍, വെറുതെ ഫോട്ടോയെടുത്ത് ഇടുന്നതില്‍ ഹഫീസിന് താല്പര്യമില്ലാതായി. അതിലെന്ത് പുതുതായി ചെയ്യാന്‍ കഴിയുമെന്ന അന്വേഷണമാണ് ഹഫീസിനെ തൃക്കണ്ണനിലെത്തിച്ചത്. ഇന്ന് സമൂഹമാധ്യമങ്ങളില്‍ തൃക്കണ്ണന്‍ 'കിടിലോസ്കി'യാണ്.
ഒരേ സമയം മനോഹരമായ ഒരു ചിത്രം കാണാമെന്നത് മാത്രമല്ല തൃക്കണ്ണന്റെ പ്രത്യേക. അതില്‍ ഒരു സന്ദേശം കൂടിയുണ്ടായിരിക്കും. കാഴ്ചക്കാരന്റെ കണ്ണില്‍ നിന്ന് മായാതെ അതങ്ങനെ നില്ക്കും. പിന്നീട് എപ്പോഴെങ്കിലും ആ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ ഹഫീസിന്റെ ചിത്രങ്ങള്‍ നമ്മുടെ ഉള്ളില്‍ തെളിഞ്ഞുവരും. അത്രേ ഞാനും ഉദ്ദേശിച്ചൊള്ളൂവെന്ന് അതേക്കുറിച്ച് ചോദിച്ചാല്‍ ചിരിച്ചു കൊണ്ട് ഹഫീസിന്റെ മറുപടി ഉടനെത്തും.
കുട്ടിക്കാലം മുതല്‍ ഹഫീസ് സജീവിന് പ്രിയം ക്യാമറകളോടായിരുന്നു. ആദ്യമൊക്കെ പടമെടുത്ത് എഡിറ്റ് ചെയ്യാനായി കമ്പ്യൂട്ടറിന് മുന്നിലിരുന്നാല്‍ അന്നേരമെത്തും വിളി. ' ഹഫീസേ... പോയി വല്ലോം പഠിക്കെടാ...' പക്ഷേ ഇപ്പോ അങ്ങനെയല്ല കാര്യങ്ങളെന്ന് പറഞ്ഞ് ഹഫീസ് ചിരിക്കുന്നു.
കളികാര്യമായെന്ന് വീട്ടുകാര്‍ക്ക് തോന്നിയത്. ചിത്രങ്ങള്‍ കണ്ട ശേഷമാണ്. ഇപ്പോ... പഴയപോലെ വിളിയുണ്ട്. പക്ഷേ ഒരു വ്യത്യാസം മാത്രം. പഠിക്കാന്‍ പറയുന്നത് മാറി. വല്ലപ്പോഴും പുറത്തേക്ക് ഇറങ്ങാനാണ് നിര്‍ബന്ധിക്കുന്നത്. ഹഫീസ് വീണ്ടും ചിരിച്ചു. ഏങ്ങനെ ഇറങ്ങും ?
ഒരു ഫോട്ടോയെടുത്ത് കൊണ്ടുവന്നാല്‍ പിന്നെ ഏഡിറ്റിങ്ങാണ്. അങ്ങനെയിങ്ങനെ ചെയ്ത് വയ്ക്കാന്‍ പറ്റില്ല. എന്തെങ്കിലും പാളിയാല്‍ അതുവരെ ചെയ്തതെല്ലാം പോകും. അതുകൊണ്ട് ഏറെ സൂക്ഷ്മത വേണം.
ഹൈസ്ക്കൂള് ക്ലാസ് മുതലാണ് കളി കാര്യമായത്. വീട്ടില്‍ ഉപ്പയും ഉമ്മയും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരിയുമുണ്ടെങ്കിലും വീട്ടില്‍ നിന്ന് ഒരു കാര്യം സാധിച്ച് കിട്ടണമെങ്കില്‍ ഉപ്പയുടെ ഉപ്പയേയും ഉമ്മയേയും കൂട്ട് പിടിക്കണം. അവര്‍ എപ്പഴും എന്റൊപ്പാണ്. ഹഫീസ് വീണ്ടും ചിരിച്ചു.
ആദ്യം ഉപ്പാന്റെ ഉപ്പാനോടും ഉമ്മാനോടും കാര്യം പറയും. അവര്‍ ഉപ്പയോടും. അവര്‍ പറഞ്ഞാപ്പിന്നെ ഉപ്പയ്ക്ക് വേണ്ടാന്ന് പറയാന്‍ പറ്റില്ലല്ലോ... അങ്ങനെ വാങ്ങിയതാണ് ആദ്യത്തെ ക്യാമറ.
നിക്കണ് ഡി 5300 ബോഡിയും 50 എംഎം ബ്ലോക്ക് ലെന്‍സും. പിന്നെ അതിലായി കളി. അല്ല. കാര്യം.
ആദ്യം ഒരു ആശയം രൂപപ്പെടുത്തും. അതിന് എന്നെ സുഹൃത്തുക്കളും സഹായിക്കും. അനസാണ് നമ്മടെ ചങ്ക് ബ്രോ. ഇപ്പോ എസ്ഡിവി കോളേജില്‍ ബിഎ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പഠിക്കുന്നു.
അവനാണേല് ഇത്തിരി അഭിനയിച്ചാല്‍ കൊള്ളാമെന്ന് ഇത്തിരി ആഗ്രഹമുള്ള കൂട്ടത്തിലാ. എന്താന്ന് വച്ചാല്‍ നമ്മള് പറഞ്ഞാമതി. അത് അവന് ചെയ്തിരിക്കും. പിന്നെ സഹോദരി ഹസ്ന ഫാത്തിമ. അവളും ഇപ്പോ എന്റെ മോഡലാ.
അങ്ങനെ പടമൊക്കെ എടുത്ത് നടക്കുമ്പോഴാണ് ഇതൊക്കെ ആരെയെങ്കിലും കാണിച്ചാല്‍ കൊള്ളാമെന്ന് തോന്നിയത്. അന്ന് ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവളാണ് പേര് നിര്‍ദ്ദേശിച്ചത്. തൃക്കണ്ണന്‍.
അവളുടെ കല്ല്യാണമാണ്. അവള്‍ക്കിഷ്ടമല്ല, ആ വിവാഹം. പക്ഷേ, വീട്ടുകാരുടെ നിര്‍ബന്ധം. ഹഫീസ് വേദനയില്ലാതെ ചിരിച്ചു.
പേരും, പേജുമായി. പക്ഷേ എന്തെങ്കിലും ഒരു പടമെടുത്തിടാന് എനിക്ക് താല്പര്യമില്ലായിരുന്നു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം.
അപ്പോഴാണ് പലപ്പോഴായി യാത്രകള്‍ ചെയ്യുമ്പോള്‍, അറിയാമെങ്കിലും നമ്മള് ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
എന്നാല്‍ പിന്നെ ആളുകളില്‍ ഒരു അവബോധം സൃഷ്ടിക്കാമല്ലോ എന്ന് കരുതിയാണ് അത്തരം ചിത്രങ്ങളെടുക്കുന്നതിലേക്ക് ശ്രദ്ധതിരിഞ്ഞത്.
ആദ്യം എന്താണ് എടുക്കേണ്ടതെന്ന് സുഹൃത്തുകളുമായി ആലോചിച്ച് ഒരു തീരുമാനത്തിലെത്തും. പിന്നെ അതിനാവശ്യമായ സംഗതികള്‍ ഒപ്പിക്കണം. പിന്നിട് സുഹൃത്തുക്കളെ വെച്ച് തന്നെ ഷൂട്ട് ചെയ്യും.
ആദ്യമൊക്കെ ഇത്തരത്തില്‍ ഷൂട്ട് ചെയ്യുന്ന ചിത്രങ്ങളെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചു. ഒന്നും ഒറിജിനലല്ല എന്നൊക്കെ.
ആ തെറ്റിദ്ധാരണ മാറ്റാനായിട്ടാണ് എടുക്കുന്ന ചിത്രത്തിന്റെ വീഡിയോ കൂടി ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. പിന്നീട് ഒരോ ഫോട്ടോയും സമൂഹ്യമാധ്യമത്തില്‍ അപ്പ് ചെയ്താല്‍ അതിന് പുറകേ ആ ചിത്രമെടുക്കുന്നതിന്റെ വീഡിയോ കൂടി ചേര്‍ക്കും.
ഉമ്മയാണ് ബെസ്റ്റ് ഫ്രണ്ട്. ആദ്യം പടം കണ്ട് അഭിപ്രായം പറയണതും ഉമ്മതന്നെ.
തൃക്കണ്ണന്റെ സാമ്രാജ്യം ഉണ്ടാക്കണമെന്നാണ് ആഗ്രഹം. സാമ്രാജ്യമെന്ന് പറയുമ്പോള്‍, അതില്‍ എല്ലാം പെടും. സിനിമാ നിര്‍മ്മാണം, ആനിമേഷന്‍ നിര്‍മ്മാണം. അങ്ങനെ ഡിജിറ്റല്‍ മീഡിയയില്‍ ചെയ്യുന്നതെല്ലാം ഒറ്റക്കുടക്കീഴില്‍ ചെയ്യാന്‍ കഴിയുന്ന ഒരു സ്ഥാപനം. അതാണെന്റെ സ്വപ്നം. ഹഫീസ് വീണ്ടും നിഷ്ക്കളങ്കമായി ചിരിച്ചു.
ആലപ്പുഴ തിരുവമ്പാടി വലിയ ചുടുകാടാണ് വീട്. ഇപ്പോള്‍, പ്ലസ്ടു കഴിഞ്ഞ് വിഎസ്എക്സിന് പഠിക്കുന്നു.
അപകടം എപ്പോഴ് വേണമെങ്കിലും നിങ്ങളെ തേടിവന്നേക്കാം. ശ്രദ്ധ ഒന്ന് തെറ്റിയാല്‍. സൂക്ഷിക്കുക. നിങ്ങളുടെ ജീവന് നിങ്ങളുടെ കൈയില്‍ തന്നെയാണ്.
വരൂ... ഒന്നിച്ചുയരാം നമ്മുക്ക്...
നോക്കൂ...നമ്മുടെ ആകാശം എന്ത് മനോഹരമാണ്.
മഴ പെയ്യുമോ... അതോ...
ശോ.. എന്തൊരു തേങ്ങായത്...
പറയനല്ലേ നമുക്ക് പറ്റൂ.. ഇത് കണ്ട് ആരും നന്നാകുമെന്ന് എനിക്ക് തോന്നുന്നില്ല. മദ്യകുപ്പിയിൽ തന്നെ വൃത്തിക്ക് എഴുതിയിട്ടുള്ള ഒന്നാണ് "മദ്യപാനം ആരോഗ്യത്തിന് ഹാനികരം" എന്തിനാണോ എന്തോ. പക്ഷെ ഇത് നിങ്ങൾക് ശാരീരികമായിട്ടെ പ്രശ്നങ്ങൾ ഉണ്ടാകൂ , എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് മനസികമായിട്ടാണ് ഇത് ബാധിക്കുക. നിങ്ങൾ ഒരാൾ കാരണം തകരുന്നത് ഒരു കുടുംബവും പിന്നെ ഒരു തലമുറയുമാണ്... എഴുതി വലുതാക്കുന്നില്ല... ചിന്തിച്ച് പ്രവർത്തിക്കൂ. നിങ്ങൾ കാരണം ആരും ആരുടെയും മുന്നിൽ തല കുനിക്കാതിരിക്കട്ടെ...
സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന് ഒരോരുത്തരും ഓര്‍ക്കുക. നിങ്ങളുടെ മക്കളും ഇതൊക്കെക്കണ്ടാണ് വളരുന്നതെന്ന്.
മറ്റൊരാളുടെത് ആഗ്രഹിക്കുന്നത് തന്നെ തെറ്റ്. അപ്പോള്‍ ഈ തട്ടിപ്പറിക്കുന്നത് ?
നോക്കിയിരിക്കണം. മറ്റൊരാളെ വിശ്വസിച്ച് ഇരുന്നാല്‍ ദേ ഇങ്ങനെ കിടക്കും.
സ്വന്തം അശ്രദ്ധ മറ്റൊരാളുടെ ജീവനായിരിക്കും ഇല്ലാതാക്കുന്നത്. റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക.
ഹായ്... എല്ലാവര്ക്കും തൃക്കണ്ണന്റെ സ്നേഹം.
ശോ... എന്താണിത്.... ? ഇതാണോ ആഘോഷം ?