ഭക്ഷണമന്വേഷിച്ച് കാടിറങ്ങി; ഒടുവിലൊരു മാലിന്യ മലകയറിയ കാട്ടാനക്കൂട്ടം
കാടിന്റെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യന് കടന്നുകയറുമ്പോള്‍ മൃഗങ്ങള്‍ കൂടുതല്‍ ഉള്‍ക്കാട്ടിലേക്ക് നീങ്ങുന്നു. എന്നാല്‍ കാട് ചുരുങ്ങുകയും ഭക്ഷണം അന്യമാകുകയും ചെയ്യുമ്പോള്‍ ഉള്‍ക്കാട്ടില്‍ നിന്ന് ഭക്ഷണമന്വേഷിച്ച് അവ വനാതിര്‍ത്തിയിലേക്കും നഗരങ്ങളിലേക്കും കടക്കുന്നു. ലോക്ഡൌണ് കാലത്ത് നഗരങ്ങള്‍ നിശ്ചലമായപ്പോള്‍ ലോകത്തിലെ വിവിധ നഗരങ്ങളില്‍ വന്യമൃഗങ്ങളിറങ്ങിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ഏറെ പ്രചാരം നേടിയിട്ടുണ്ട്. അത്തരത്തില്‍ വന്യമായ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയായ അമ്പാറ ജില്ലയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ. തര്‍മപ്ലാന്‍ തിലക്സന്‍ പകര്‍ത്തിയ അമ്പാറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം.
സമന്തുരൈ, കൽമുനായി, അഡലച്ചെനായി, അക്കരൈപട്ടു, അലയാദി വെമ്പു എന്നീ നഗരങ്ങളുള്ള ശ്രീലങ്കയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ജില്ലയാണ് അമ്പാറ.
ഈ നഗരങ്ങളില്‍ നിന്നും കൂടാതെ കാരൈതീവ്, നിന്താവൂർ, എന്നീ ജില്ലകളില്‍ നിന്നുമുള്ള മനുഷ്യ സൃഷ്ടിയായ മാലിന്യങ്ങള്‍ തള്ളുന്ന പ്രധാനപ്രദേശം അമ്പാറയിലെ വനാതിര്‍ത്തിയാണ്.
ജാഫ്നയില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ തര്‍മപ്ലാന്‍ തിലക്സന്‍ എന്ന ഫോട്ടോഗ്രാഫര്‍ അമ്പാറയിലെ വനാതിര്‍ത്തിയില്‍ നിന്ന് പകര്‍ത്തിയ ഹൃദയഭേദകമായ ദൃശ്യങ്ങളാണിത്.
സ്വന്തമായിരുന്ന ജൈവിക ആവാസ വ്യവസ്ഥ മനുഷ്യന്റെ ഇടപെടലില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷണമന്വേഷിച്ചിറങ്ങിയ കാട്ടാനകള്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത് ഈ മാലിന്യ മലയുടെ മുന്നിലാണ്. കിലോമീറ്ററുകളോളം മാലിന്യത്തിന്റെ ദുര്‍ഗന്ധം പരക്കുന്നുണ്ട്.
ഭക്ഷണമന്വേഷിച്ച് മാലിന്യമലയിലെത്തുന്ന ആനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ ഇവയുടെ ആന്തരാവയവങ്ങളിലേക്ക് പ്ലാസ്റ്റിക്കിന്റെ അവശിഷ്ടങ്ങള്‍ എത്തിച്ചേരുന്നു.
ഇത് വന്യമൃഗങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും എരണ്ടക്കെട്ട് വന്ന് ആനകള്‍ വനത്തില്‍ മരിച്ച് വീഴുന്നതിന് ഇത് ഇടയാക്കുന്നു. എന്നാല്‍, ആനകള്‍ പ്ലാസ്റ്റിക്ക് കഴിച്ച് മരിച്ചതിന് പോസ്റ്റ്മോട്ടം തെളിവില്ലെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്.
ആനകൾ സാധാരണയായി പ്രതിദിനം 30 കിലോമീറ്ററിലധികം സഞ്ചരിക്കുന്നു. ഇതിനിടെ പ്രതിദിനം 3,500 ഓളം വിത്തുകളുടെ സ്ഥാനാന്തരത്തിനും കാരണമാകുന്നു.
ഇത് സൃഷ്ടിക്കുന്നത് ഒരു ജൈവീക വ്യവസ്ഥയാണ്. എന്നാല്‍ ആനകള്‍ മാലിന്യം തിന്ന് തുടങ്ങുന്നതോടെ ഈ ആവാസവ്യവസ്ഥയാണ് തകരുന്നതെന്ന് ഫോട്ടോഗ്രാഫറായ തര്‍മപ്ലാന്‍ തിലക്സന്‍ പറയുന്നു.
ശ്രീലങ്കയിലെ ഏതാണ്ട് 7,500 ത്തോളം കാട്ടാനകൾ മാലിന്യങ്ങളില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്നുവെന്നാണ് ഏഷ്യൻ ആന വിദഗ്ദ്ധനായ ജയന്ത ജയവർധന എഎഫ്പിയോട് പറഞ്ഞത്.
പ്ലാസ്റ്റിക് കഴിക്കുന്ന ആനകൾക്ക് രോഗബാധ കൂടുതലാണ്. കാട്ടാനകളുടെ പിണ്ഡത്തില്‍ പ്ലാസ്റ്റിക്കിന്റെ അവശിഷ്ടങ്ങള്‍ ഒരു സ്ഥിരം കാഴ്ചയായി മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 ല്‍ വനാതിര്‍ത്തിലെ മാലിന്യ നിക്ഷേപം ശ്രീലങ്കയില്‍ വലിയെ പാരിസ്ഥിതിക പ്രശ്നമായി ഉയര്‍ന്നുവന്നപ്പോള്‍ ശ്രീലങ്കൻ സർക്കാർ മൃഗസംരക്ഷണ കേന്ദ്രങ്ങൾക്ക് സമീപത്തെ തുറന്ന പ്രദേശത്തെ മാലിന്യ നിക്ഷേപം നിരോധിച്ചു.
വനാതിര്ത്തിക്കകത്തെ പ്രധാനപ്പെട്ട പത്ത് മാലിന്യ കേന്ദ്രങ്ങള്‍ക്ക് വൈദ്യുതി കമ്പി വഴി സംരക്ഷണമൊരുക്കാനും ഉത്തരവിറക്കി. എന്നാല്‍ ഇതൊന്നും പ്രായോഗികമായില്ല. തുടര്‍ന്ന് ശ്രീലങ്കയിലേക്ക് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
സ്ഥാപിക്കപ്പെട്ട വൈദ്യുതി വേലികളെല്ലാം അധികം വൈകാതെ തന്നെ തകര്‍ക്കപ്പെട്ടു. ഇത്തരം മാലിന്യ മലകളിലേക്ക് ഒരേ സമയം 25 നും 30 ഇടയ്ക്കുള്ള കാട്ടാനക്കൂട്ടമാണ് എത്തുന്നത്.
ഇവ മാലിന്യമലയില്‍ നിന്ന് സമീപത്തെ നെല്‍വയലിലേക്കും അവിടെനിന്ന് ഗ്രാമങ്ങളിലേക്കും ഇറങ്ങുന്നത് പതിവായതായി പ്രദേശവാസികളും പറയുന്നു.
ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയില്‍ വന്യമൃഗങ്ങളും ജനങ്ങളും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോകുന്നെന്ന മുന്നറിയിപ്പ് പല വിദഗ്ദരും മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ കാര്യമായതൊന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തമാണ്.
എന്നാല്‍ ഇത്തരം നയപരമായ കാര്യങ്ങള്‍ പലപ്പോഴും നടപ്പാക്കുന്നതിലെ പാളിച്ചകള്‍ മൂലം ശ്രീലങ്കന്‍ വനാതിര്‍ത്തികളിലെ മാലിന്യ നിക്ഷേപങ്ങളില്‍ ഇപ്പോഴും പ്ലാസ്റ്റിക്ക് മാലിന്യമാണ് കൂടുതലായും എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ അടിയന്തിര സാഹചര്യം മറികടക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പരിസ്ഥിതി മന്ത്രി മഹീന്ദ അമരവീര പറയുന്നു.