കൊവിഡ് 19; നൊമ്പരമായി നിസാമുദ്ദീന്‍
ലോക്ക് ഡൌണിന് ശേഷം ഇന്ത്യ ആറ് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇതിനിടെ ദില്ലി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലായി പത്ത് പ്രദേശങ്ങളെ കൊവിഡ്19 ഹോട്ട്സ്പോട്ടുകളായി കേന്ദ്രം പ്രഖ്യാപിച്ചു. നിസാമുദ്ദീന്‍, മീററ്റ്, നോയിഡ എന്നിവ രാജ്യത്തെ പ്രധാന കൊറോണാ വൈറസ് ബാധിത കേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. കേരളത്തില്‍ കാസര്‍കോടാണ് ആദ്യ ഹോട്സ്പോട്ടായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഏറെ വേദനാജനകമായ കാര്യങ്ങളാണ് നിസാമുദ്ദീനില്‍ നിന്നും കേള്‍ക്കുന്നത്.
നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ നടന്ന പ്രര്‍ത്ഥനാ ചടങ്ങിന് വിദേശത്ത് നിന്നും വന്ന വിശ്വാസികളില്‍ നിന്നാണ് കൊവിഡ്19 വൈറസ് പടര്‍ന്നതെന്നാണ് പ്രഥമിക വിവരം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര് പങ്കെടുത്ത പരിപാടി. ലോക്ക് ഡൌണിന് മുമ്പാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്. ചടങ്ങിന് ശേഷം വിശ്വാസികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് പോയിരിക്കുന്നത്. ഇത് കൊവിഡ്19 ന്റെ ഇന്ത്യയിലെ വ്യാപനത്തിന് പ്രധാനകാരണമാകുമോയെന്ന സംശയത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ചിത്രങ്ങള്‍: വടിവേല്‍ സി.
മാർച്ച് 13 -നും 15-നും ഇടയിൽ ദില്ലിയിലെ ഹസ്രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ നടന്ന തബ്ലീഹ് ജമാ അത്ത് എന്ന ചടങ്ങിൽ തായ്ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തിരുന്നു.
ഇവര്‍ ഇന്ത്യയിലേക്ക് വിമാനം കയറും മുന്നേ ഈ രാജ്യങ്ങളില്‍ കൊറോണാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സമയം ഇന്ത്യയില്‍ വൈറസ് ബാധ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
കാര്യമായ ആരോഗ്യപരിശോധനകളില്ലാതെയാണ് വിദേശീയരായ വിശ്വാസികള്‍ വിമാനത്താവളങ്ങളില്‍ നിന്നും നിസാമുദ്ദീനിലെത്തിയത്. ഈ ചടങ്ങില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏതാണ്ട് രണ്ടായിരത്തോളം പേരും പങ്കെടുത്തിരുന്നു.
ചടങ്ങുകള്‍ക്ക് ശേഷം വിശ്വാസികള്‍ തിരികെ പോയിത്തുടങ്ങുമ്പോഴാണ്, വിദേശ വിനോദ സഞ്ചാരികളിലും പ്രവാസി ഇന്ത്യക്കാരിലും കൊവിഡ് 19 വൈറസ് ബാധ ഇന്ത്യയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. ഇതേ തുടര്‍ന്ന് മാര്‍ച്ച് 24 ന് രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൌണിലേക്ക് നീങ്ങി.
വാർഷികപരിപാടിയായ തബ്ലീഹ് ജമാ അത്തിലേക്ക് എല്ലാ വർഷവും നിരവധിപ്പേരാണ് ഒഴുകിയെത്താറുള്ളത്. ഇതിൽ പങ്കെടുത്ത് മടങ്ങിപ്പോയ ആറ് തെലങ്കാന സ്വദേശികൾ മരിച്ചതോടെയാണ്, ചടങ്ങ് ശ്രദ്ധാകേന്ദ്രമായത്.
ഈ വിവരം സ്ഥിരീകരിച്ചതോടെ അധികൃതർ ആളുകളെ കൂട്ടത്തോടെ നിസ്സാമുദ്ദീനിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യ്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 400-ഓളം പേർ ഈ സമയം മർകസിലുണ്ടായിരുന്നു. ഇതിൽ കേരളത്തിൽ നിന്നുള്ളവരുമുണ്ട്. ഇവരെയെല്ലാവരുടെയും പേരുവിവരങ്ങൾ രേഖപ്പെടുത്തി, എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.
ഏതാണ്ട് ആയിരത്തിന് മേലെ ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്. ഇതുവരെ ആശുപത്രികളിലെത്തിച്ച 170 പേർക്ക് രോഗലക്ഷണങ്ങളുണ്ടെന്നാണ് വിവരം.
നിസ്സാമുദ്ദീനടുത്തുള്ള ഓൾഡ് ദില്ലിയിലെ ലോക് നായക് ജയ്പ്രകാശ് നാരായൺ ആശുപത്രിയാണ് നിലവിൽ നിരീക്ഷണകേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്. ഇവിടേക്കാണ് ആളുകളെ കൊണ്ടുപോയത്.
ഇന്നലെ രാത്രി മാത്രം നിസ്സാമുദ്ദീൻ മർക്കസ് പരിസരത്തുള്ള ഇരുന്നൂറിലധികം പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം നിസാമുദ്ദീനിൽ നിന്നുള്ള രോഗി മരിച്ചത് കൊവിഡ് മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോക് നായക് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
പരിശോധന റിപ്പോർട്ടുകൾ വന്നതിന് ശേഷമേ പറയാനാകൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ നിലവിൽ 500 കിടക്കകൾ ഉണ്ടെന്നും വേണ്ടി വന്നാൽ 500 കിടക്കകൾ കൂടി കൊണ്ടുവരും എന്നും ലോക് നായക് ആശുപത്രി അധികൃതർ അറിയിച്ചു.
നിരവധിപ്പേരെ ഇനിയും നിരീക്ഷണത്തിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടെന്ന് വ്യക്തമായതിനാൽ ദില്ലി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിരീക്ഷണകേന്ദ്രമാക്കി മാറ്റാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
മർക്കസിൽ മതപരമായ ചടങ്ങുകൾ നിരന്തരം നടക്കാറുണ്ടെന്നും വിദേശികൾ അടക്കം മർക്കസിൽ വരികയും താമസിക്കാറുമുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കുക കൂടി ചെയ്ത സ്ഥിതിക്ക് അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം.
ഈ സാഹചര്യത്തിൽ നിസാമുദ്ദീൻ മർക്കസ് മൗലാനയ്ക്ക് എതിരെ കേസെടുക്കാൻ ദില്ലി സർക്കാർ പൊലീസിനോട് ആവശ്യപ്പെട്ടു. നിസ്സാമുദ്ദീനും കാസർകോടും പത്തനംതിട്ടയും ഉൾപ്പടെ രാജ്യത്തെ പത്ത് സ്ഥലങ്ങൾ പ്രത്യേക ശ്രദ്ധ നൽകേണ്ട മേഖലകളെന്ന് ആരോഗ്യമന്ത്രാലയം വീണ്ടും വ്യക്തമാക്കി.
തെലങ്കാനയിലെ പന്ത്രണ്ട് ജില്ലകളിൽ നിന്നുള്ളവർ നിസാമുദീനിലെ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്ത 380 പേരെ ഇതുവരെ തിരിച്ചറിഞ്ഞെന്ന് സർക്കാർ വ്യക്തമാക്കുന്നു.
തമിഴ്നാട്ടിലെ സ്ഥിതിയാണ് ഏറ്റവും ഗുരുതരം. ചടങ്ങിൽ തമിഴ്നാട്ടിൽ നിന്ന് പങ്കെടുത്തത് 1500-ലധികം പേരാണെന്നാണ് പ്രാഥമിക നിഗമനം. നിസാമുദ്ദീനിലെ പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തവർ ആരോഗ്യ വകുപ്പുമായി ഉടൻ ബന്ധപ്പെടണമെന്ന് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 16 പേർ ചടങ്ങിൽ പങ്കെടുത്തതായി സ്ഥിരീകരിച്ചിരുന്നു. കോയമ്പത്തൂരിൽ 6 പേരെയും സേലത്ത് മടങ്ങിയെത്തിയ 4 പേരെയും തിരിച്ചറിഞ്ഞു. ഇവരെല്ലാം ദില്ലിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങിയെത്തിയത് ട്രെയിനിലാണെന്നത് ആശങ്ക കൂട്ടുന്നു.
കോയമ്പത്തൂരിലെ റെയിൽവേയിലുള്ള മലയാളി ഡോക്ടർ ഈ പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തയാളെയാണ് ചികിത്സിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത മലേഷ്യൻ സ്വദേശികൾ ചെന്നൈയിൽ പ്രാർഥനാ ചടങ്ങ് നടത്തിയിരുന്നു.
ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതേത്തുടർന്ന്, തമിഴ്നാട് ഈറോഡ് പെരുന്തുറയിലെ ഒൻപത് തെരുവുകൾ ബഫർ സോണായി പ്രഖ്യാപിച്ചു.
ഇതുവരെ 1118 പേരെ ക്വാറന്റൈനിലാക്കി. നിസാമുദ്ദീനിലെ പ്രാർഥനാ യോഗത്തിൽ പങ്കെടുത്തവരിൽ ഇനിയും തിരിച്ചറിയാനുള്ളത് 600- ഓളം പേരെയാണ്. ഇത്രയും വലിയ സംഖ്യ സമൂഹവ്യാപനത്തിന് കാരണമാകുമോയെന്നാണ് ഇന്ത്യയിപ്പോള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍, തബ് ലീഗില്‍ പങ്കെടുത്തത് 8000 പേരാണെന്നും ദില്ലിയില്‍ മര്‍ക്കസ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് 4000 പേരെന്നും കേന്ദ്രം പറയുന്നു. ഇതില്‍ കേരളത്തില്‍ നിന്ന് 69 പേരുണ്ടെന്നും കേന്ദ്രം പറയുന്നു. എന്നാല്‍, നിസാമുദ്ദീന്‍ സംഭവത്തിന് ശേഷവും കൊറോണാ വൈറസിന്റെ സമൂഹവ്യാപനം ഇന്ത്യയിലില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.