'കുടിയേറ്റക്കാര്‍'; ബംഗളൂരുവില്‍ പൊലീസ് തകര്‍ത്തത് ഇന്ത്യക്കാരുടെ കുടിലുകളെന്ന് ആരോപണം
തെക്ക്-പടിഞ്ഞാറൻ ബെംഗളൂരുവിലെ കരിയമ്മന അഗ്രഹാര നിവാസികൾ കുടിലിലാണെങ്കിലും സമാധാനത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍, കഴിഞ്ഞ 12 -ാം തിയതി മുന്‍ മന്ത്രിയും ബിജെപി കര്‍ണ്ണാടക ജനറല്‍ സെക്രട്ടറിയും മഹാദേവ്പുര എംഎൽഎയുമായ അരവിന്ദ് ലിംബാവാലി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തു. ആ വീഡിയോയില്‍ ബംഗളൂരൂ നഗരത്തിനത്തുള്ള കരിയമ്മന അഗ്രഹാരത്തിന് സമീപം നാളുകളായി താമസിക്കുന്നവരുടെ കുടിലുകളായിരുന്നു ചിത്രീകരിച്ചിരുന്നത്. അനധികൃതമായി കുടില്‍ കെട്ടി താമസിക്കുന്ന ബംഗ്ലാദേശികളാണ് ഇവരെന്ന് വീഡിയോ ആരോപിക്കുന്നു. എന്നാല്‍ ഈ കുടിലുകളില്‍ വൈദ്യുതിയും ശുദ്ധജല വിതരണവും കേബിള്‍ കണക്ഷനും മറ്റും ഉണ്ടെന്നും വിശദീകരിക്കുന്നു. പണ്ടെന്നോ ബംഗ്ലാശില്‍ നിന്നും കുടിയേറിയവരാണിവരെന്നും വീഡിയോ വിശദീകരിക്കുന്നു. ഇതേ തുടര്‍ന്ന് ചേരി നിര്‍മ്മാര്‍ജ്ജനത്തിന് പൊലീസിനെ ചുമതലപ്പെടുത്തിയതായും എംഎല്‍എ ട്വിറ്റ് ചെയ്തു.
"ആ കുടിലുകളില്‍ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു. മാത്രമല്ല ശുചിത്വം തീരെയില്ല. പരിസ്ഥിതി നശിപ്പിക്കുന്നു. ഈ പ്രദേശം . ഇന്ന് നിയമവിരുദ്ധ പ്രവർത്തനത്തിന്റെ കേന്ദ്രമായിരിക്കുന്നു. സോഷ്യൽ മീഡിയ ശ്രദ്ധയില്‍പ്പെടുത്തിയ ഈ കുടിലുകള്‍ക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. എംഎല്‍എ അരവിന്ദ് ലിംബാവാലി ട്വിറ്റ് ചെയ്തു.
ഇതേ തുടര്‍ന്ന് ‘അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർ’ആണെന്ന സംശയത്തെത്തുടർന്ന് നൂറോളം വീടുകൾ പൊലീസ് കഴിഞ്ഞ 18 -ാം തിയതി തകർത്തു.
ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും ആയിരക്കണക്കിന് പേര് കുടിലില്‍ നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു. അതില്‍ കുട്ടികളുണ്ട്. പ്രായമായവരുണ്ട്. ഗര്‍ഭിണികളുണ്ട്. ഒറ്റ ട്വീറ്റ് കൊണ്ട് എല്ലാം നഷ്ടപ്പെട്ട് മരത്തിന് കീഴില്‍ കിടക്കേണ്ടിവന്നര്‍.
സിറ്റി കോർപ്പറേഷനും പ്രാദേശിക പൊലീസുകാരും ചേര്‍ന്ന് നടത്തിയ പൊളിക്കലിന് ശേഷം, കേന്ദ്രസര്‍ക്കാരും കര്‍ണ്ണാടക സര്‍ക്കാരും നല്കിയ നിരവധി തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ പിടിച്ച് പലരും മരങ്ങൾക്കടിയിൽ അഭയം തേടി.
ഞങ്ങൾ എല്ലാവരും ബംഗ്ലാദേശികളാണെന്ന് അവർ പറയുന്നു. എന്നാൽ ഞങ്ങൾ അസം, ത്രിപുര, ജാർഖണ്ഡ്, ബംഗാൾ, പിന്നെ ഇന്ത്യയിലെ തന്നെ മറ്റ് പല സ്ഥലങ്ങളിൽ നിന്നുള്ളവരാണ്.
എനിക്ക് ഒരു വോട്ടർ ഐഡി, പാൻ കാർഡ്, ആധാർ കാർഡ് ഉണ്ട്, എന്റെ പേര് എൻആർസി അന്തിമ പട്ടികയിൽ ഉണ്ട്. ഞാൻ ബംഗ്ലാദേശിയാണെന്ന് പറയുന്ന എന്തെങ്കിലും രേഖ സര്‍ക്കാറിന്റെ കൈയിലുണ്ടോ ? പിന്നെന്തു കൊണ്ടാണ് എന്നേപോലുള്ള പാവങ്ങളുടെ വയറ്റത്ത് സര്‍ക്കാര്‍ അടിക്കുന്നത്. ? കരിയമ്മന അഗ്രഹാരത്തിന് സമീപത്തെ കുടിലില്‍ നിന്നും പുറത്താക്കപ്പെട്ട നട്വര്ലാല് ചോദിക്കുന്നു.
അനധികൃത ബംഗ്ലാദേശ് കുടിയേറ്റകാരെന്നാരോപിച്ച് പൊലീസ് പൊളിച്ചു കളഞ്ഞ കുടിലുകളില്‍ ഉണ്ടായിരുന്നത്, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ബംഗളൂരുവില്‍ ജോലിക്കെത്തിയവരാണെന്നും ഇവര്‍ക്ക് മിക്കവര്‍ക്കും ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് കാര്‍ഡും പാൻ കാർഡും ഉണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. പലരും എൻആർസി അന്തിമ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യന്‍ പൗരന്മാരുമാണ്.
എന്നാല്‍ ഇതൊന്നും പരിശോധിക്കാന്‍ ബംഗളൂരു പൊലീസ് തയ്യാറായില്ലെന്ന് ആരോപണമുയര്‍ന്നു. നൂറുകണക്കിന് കുടിലുകളാണ് പൊലീസ് തകര്‍ത്തത്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനുമെതിരെ പ്രതിഷേധം ഇന്ത്യയിലുടനീളം നടക്കുന്ന സമയത്താണ് കുടിയൊഴിപ്പിക്കൽ നടത്തിയത്.
ഇതിനിടെ ബംഗളൂരുവില്‍ എന്‍ആര്‍സിക്കെതിരെ പ്രതിഷേധം നടത്തിയത് ഈ ചേരിയില്‍ നിന്നുള്ളവരായിരുന്നെന്നും ഇതിന്റെ പ്രതികാരമായിരുന്നു പൊലീസ് നടപടിയെന്നും ആരോപണം ഉയര്‍ന്നു.
കരിയമ്മന അഗ്രഹാര നിവാസികൾ, തങ്ങൾക്ക് പൊലീസ് മുൻകൂർ നോട്ടീസ് നൽകിയിട്ടില്ലെന്നും. ഒരു തവണ വന്ന് അന്വേഷിക്കുകയും പിന്നീട് കുടിലുകള്‍ പൊളിച്ച് തുടങ്ങികയുമായിരുന്നെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനുള്ള എന്‍ആര്‍സി രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
ഇരുന്നൂറിലധികം വീടുകൾ തകർത്തതായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ വിനയ് ശ്രീനിവാസ പറഞ്ഞു. ബിബിഎംപി ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുന്നത് മറാത്തഹള്ളി പൊലീസാണെന്ന് പൊളിച്ചുനീക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചേരി പൊളിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബ്രൂഹത്ത് ബെംഗളൂരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മഹാനഗര പാലികെ ശനിയാഴ്ച മറാത്തഹള്ളി പൊലീസിന് കത്തെഴുതിയിരുന്നുവെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
“ഈ നീക്കത്തിന് പിന്നിലെ കാരണം ഞങ്ങൾ ചോദിച്ചപ്പോൾ, അവർ പറഞ്ഞു, ഇവിടത്തെ ആളുകൾ അനധികൃത ബംഗ്ലാദേശികളായതിനാൽ അവർ ഇത് പൂർത്തിയാക്കുന്നു,” ശ്രീനിവാസ പറഞ്ഞു. “ഉത്തരവ് ഹാജരാക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് അവർ പൊളിക്കുന്നത് നിർത്തിയത്. ഈ താൽക്കാലിക വീടുകളിൽ താമസിക്കുന്ന ആളുകൾ ബംഗ്ലാദേശികളാണെങ്കിൽ, ആദ്യം അവരെ തിരിച്ചറിഞ്ഞ് നടപടിയെടുക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് അവർ എല്ലാ വീടുകളും പൊളിക്കേണ്ടത്? ”
കുടിയൊഴിപ്പിക്കപ്പെട്ട താമസക്കാർക്ക് അവരുടെ ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ഉണ്ടെന്ന് ഭൂവുടമസ്ഥൻ ചേതൻ ബാബു പറഞ്ഞു. “എന്നാൽ പൊലീസ് ഞങ്ങൾക്ക് നോട്ടീസ് നൽകിയതിനാൽ ഞങ്ങൾ അവരെ പുറത്താക്കുകയായിരുന്നു.” അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.