കൊവിഡ് 19; ഭയത്തിന് മുനയില്‍ ധാരാവി
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്ന് ഇന്ത്യയിലെ മുംബൈ നഗരപ്രാന്തത്തിലുള്ള ധാരാവിയാണ്. രണ്ട് ചതുരശ്ര കിലോമീറ്റര്‍ മാത്രം സ്ഥലം. താമസിക്കുന്നത് 10 ലക്ഷം പേര്. ഈ ജനസാന്ദ്രത തന്നെയാണ് ഇന്ന് ധാരാവിയുടെ ഭയവും. പ്രത്യേകിച്ച് കൊറോണാ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ധാരാവിക്കാരനായ 56 -ന്റെ മരണത്തോടെ. മഹാരാഷ്ട്ര മാത്രമല്ല ഇന്ത്യ മുഴുവനായും ധാരാവിയിലെ മരണം വൻ ഭീതിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ധാരാവിയിലെ പത്ത് ലക്ഷം പേരില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്ത് നിന്നുള്ളവരുമുണ്ട്. ഇവരില്‍ കോറോണാ വൈറസ് ബാധിതരാരെങ്കിലും ധാരാവി വിട്ട് പോയെന്ന് പോലും അറിയാന്‍ കഴിയില്ലെന്നത് ഏറെ ഭയം സൃഷ്ടിക്കുന്നു.
1884 ൽ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലാണ് ധാരാവി ഒരു ചേരിയായി രൂപപ്പെടുന്നത്. കൊളോണിയൽ സർക്കാർ ഫാക്ടറികളിലെ തൊഴിലാളികളും മുംബൈയിലേക്ക് എത്തപ്പെടുന്ന ഗ്രാമീണ ഇന്ത്യക്കാരെയും ആദ്യം സ്വാഗതം ചെയ്തത് മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ ധാരാവിയാണ്.
പതിനെട്ടാം നൂറ്റാണ്ടിൽ പ്രധാനമായും കണ്ടൽ ചതുപ്പുനിലമുള്ള ഒരു ദ്വീപായിരുന്നു ധാരാവി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കോളി മത്സ്യത്തൊഴിലാളികൾ വസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു ഇത്. അന്ന് ധാരാവിയെ കോളിവട ഗ്രാമം എന്നാണ് അറിയപ്പെട്ടിരുന്നത്.
1950 മുതൽ ധാരാവി പുനർവികസന പദ്ധതികളുമായി ഒരോ സര്‍ക്കാറും മുന്നിട്ടിറങ്ങിയെങ്കിലും എല്ലാപദ്ധതികളും ഇന്നും കടലാസില്‍ മാത്രമായൊതുങ്ങുന്നു.
തുകി, തുണിത്തരങ്ങൾ, മൺപാത്ര ഉൽപന്നങ്ങൾ എന്നിവ ധാരാവിക്കുള്ളിൽ നിർമ്മിക്കപ്പെടുന്നു. ഇന്ന് ധാരാവിയുടെ മൊത്തം വാർഷിക വിറ്റുവരവ് ഒരു ബില്യൺ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു.
1896-ൽ പ്ലേഗ് ഉൾപ്പെടെ നിരവധി പകർച്ചവ്യാധികളും മറ്റ് ദുരന്തങ്ങളും ധാരാവിക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്. പ്ലേഗ് മുംബൈയിലെ ജനസംഖ്യയുടെ പകുതിയിലധികം പേരെയാണ് ഇല്ലാതാക്കിയത്. ധാരാവിയിലെ ശുചിത്വം മെച്ചപ്പെടുത്തുകയെന്ന വ്യാജേന ഇന്ത്യൻ സർക്കാർ വലിയ തുക കടം വാങ്ങിയിട്ടുണ്ടെങ്കിലും ഇവയൊന്നും ഒരു വികസനവും ധാരാവിയില്‍ കൊണ്ടുവന്നില്ല.
ഡിസന്ററി പകർച്ചവ്യാധികൾ വർഷങ്ങളായി ഇവിടെ സാധാരണമാണ്. ടൈഫോയ്ഡ്, കോളറ, കുഷ്ഠം, അമീബിയാസിസ്, പോളിയോ എന്നീ രോഗികളുടെ എണ്ണത്തിലും ധാരാവി മുന്നിലാണ്. 1986-ൽ കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്നും ഏറെ ജീവന് നഷ്ടമായി.
ഒരു ദിവസം ധാരാവിയില്‍ നിന്നുള്ള 4,000 ത്തിലധികം ടൈഫോയ്ഡ് കേസുകൾ ഡോക്ടർമാർ പരിശോധിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ധാരാവിയുടെ ആരോഗ്യത്തിന്റെ നിജസ്ഥിതിയെ കാണിക്കുന്നു. 500 ആളുകൾക്ക് ശരാശരി 1 ടോയ്ലറ്റ് എന്നാണ് കണക്ക്.
ഈ വൃത്തിഹീനമായ ചുറ്റുപാട് പകർച്ചവ്യാധികളുടെയും പ്രകൃതിദുരന്തങ്ങളുടെയും ഒരു നീണ്ട ചരിത്രം ധാരാവിക്ക് നല്‍കിയിട്ടുണ്ട്. ഇന്ന് കോറോണാ വൈറസ് ബാധിച്ച് ധാരാവിയില്‍ 56 കാരന് മരിച്ചു. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന കൊവിഡ്19 ഇത്രയേറെ ജനസാന്ദ്രതയുള്ള ധാരാവിയെ എങ്ങനെ ബാധിക്കുമെന്നതിന് ഒരു ധാരണയുമില്ല തന്നെ.
ഈ സന്നിഗ്ദാവസ്ഥയിലാണ് ദില്ലി നിസാമുദ്ദീനിലെ മർകസിൽ മത സമ്മേളനത്തിൽ പങ്കെടുത്ത ബാലികാ നഗറിൽ നിന്നുള്ള 56 കാരനാണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളുണ്ടായതിനാൽ പരിശോധന നടത്തിയപ്പോഴാണ് ഇയാൾക്ക് കൊവിഡ് ബാധ ഏറ്റിരുന്നതായി വ്യക്തമായത്.
ഇതോടെ ധാരാവിയിലും പരിസര പ്രദേശത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ കോർപ്പറേഷൻ. മരിച്ചയാൾ താമസിച്ചിരുന്ന കെട്ടിടവും സീൽ ചെയ്തിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ബന്ധുക്കളായ ഏഴ് പേരെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. മുംബൈയിലെ നാല് ചേരികളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ മാത്രം മുംബൈയിൽ മലയാളിയടക്കം നാല് പേരാണ് മരിച്ചത്. സംസ്ഥാനത്ത് മരണസംഖ്യ 16 ആയി. 335പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1828 ആയി. 41 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 437പേർക്ക് രോഗം സ്ഥിരീകരിച്ചു.
ധാരാവിയിലേതടക്കം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കും.
നിസാമുദ്ദീനിലെ മർകസ് കേന്ദ്രത്തിൽ നിന്നും മടങ്ങിയവരിലെ രോഗബാധയാണ് കൊവിഡ് കേസുകൾ കൂടാൻ ഇടയാക്കുന്നതെന്ന് ഇന്നലെ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു.
വൈറസ് ബാധയെകുറിച്ചുള്ള അന്വേഷണത്തിലാണ് ഇദ്ദേഹം നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പോയിരുന്നുവെന്ന് കണ്ടെത്തിയത്.
രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മാർച്ച് 23ന് ഇദ്ദേഹം മുംബൈയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. മാർച്ച് 29 ന് നില വഷളായതോടെ സയനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെ നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിച്ച ഇടത്തെ ഏഴ് നിലകളുള്ള എട്ട് കെട്ടിടങ്ങൾ സീൽ ചെയ്തു. നിസാമുദീനിൽ നിന്നെത്തിയ മൂന്ന് പേർ കൂടി തെലങ്കാനയിൽ കൊവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമാണ് മുംബൈ. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരവും ലോകത്തെ ജനസംഖ്യയുള്ള നഗര പ്രദേശങ്ങളിലൊന്നായ മുംബൈയിൽ 2020 ൽ ഏകദേശം 20,748,395 ജനങ്ങളുണ്ടെന്ന് കരുതുന്നു.
ഇന്ത്യയിലെ പ്രധാന വാണിജ്യ നഗരമായ മുംബൈയിലേക്കാണ് ഇന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴിലന്വേഷകരായ നിരവധി സാധാരണക്കാര്‍ എത്തപ്പെടുന്നത്. ഇവരില്‍ ഭൂരിപക്ഷവും ധാരാവിയിലെ താമസക്കാരായിത്തീരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മുംബൈ ചേരികളിൽ താമസിക്കുന്നവരുടെ ജനസംഖ്യയില്‍ 41.3% വരെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. 9 ദശലക്ഷത്തിലധികം ആളുകൾ ഈ പ്രദേശങ്ങളിൽ താമസിക്കുന്നു.
വെറും 535 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ധരവിയിൽ പത്ത് ലക്ഷം ആളുകൾ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവരില്‍ 69% വും സാക്ഷരാണ്.
കൊവിഡ് 19 ന്റെ ടെസ്റ്റ് കഴിഞ്ഞെന്ന് ധാരാവിയിലെ ഒരാളുടെ കൈയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പച്ച കുത്തിയിരിക്കുന്നു. ഈ പച്ച കുത്ത് ഏങ്ങനെയാണ് ഭരണകൂടം ചേരി നിവാസികളോട് പെരുമാറുന്നുവെന്നതിന്റെ നേര് സാക്ഷ്യമാണ്.