പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ സംഘര്‍ഷം ; ക്യാമ്പസില്‍ സി ആര് പി എഫ്
പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ അമിതമായ ഫീസ് വര്‍ദ്ധനവിലും പൗരത്വ നിയമ ഭേദഗതിയിലും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. സര്‍വ്വകലാശാലയില്‍ ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങിന് മുഖ്യാതിഥി ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവാണ്. ഉപരാഷ്ട്രപതിയുടെ സര്‍വ്വകലാശാലാ സന്ദര്‍ശനത്തിനിടെയാണ് പൊലീസ് നടപടി. മലയാളികളടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ ക്യാമ്പസില്‍ സിആര്‍പിഎഫിനെ വിന്യസിച്ചു. സര്‍വ്വകലാശാലയിലെ പൊലീസ് നടപടിയുടെ ചിത്രങ്ങള്‍ കാണാം.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടനയില്‍ ഭീമമായ മാറ്റങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ചത്.
ഇതിന്റെ ഭാഗമായി സ്വതന്ത്രവും നിതീയുക്തവും ഒരു പരിധിവരെ സൗജന്യവുമായിരുന്ന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെല്ലാം തന്നെ ഫീസ് ഇനത്തില്‍ ഭീമമായ വര്‍ദ്ധനവ് നിര്‍ദ്ദേശിച്ചു.
200 ഉം 300 ഉം ഇരട്ടി ഫീസ് വര്‍ദ്ധനവാണ് പല സര്‍വ്വകലാശാലകളും സ്വീകരിച്ചത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ സമരം ആരംഭിച്ചു.
ഫീസ് വര്‍ദ്ധനവിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.
ജെഎന്‍യുവിലെ സമരം പലപ്പോഴും അക്രമത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യയിലെ മറ്റ് സര്‍വ്വകലാശാലകളിലെ സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയില്ല.
എങ്കിലും ജമിയ മിലിയ പോലുള്ള സര്‍വ്വകലാശാലകള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരരംഗത്തിറങ്ങിയപ്പോള്‍ പുറത്ത് നിന്നുള്ളവര്‍ സമരത്തെ തകര്‍ക്കാനായി അക്രമം അഴിച്ച് വിട്ടത് ഏറെ വിവാദമായിരുന്നു.
എന്നാല്‍, ഇന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ ബിരുദ ദാനച്ചടങ്ങിനെത്താനിരിക്കെയാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബലം പ്രയോഗിച്ചത്.
വിദ്യാര്‍ത്ഥികളോട് സമരം അവസാനിപ്പിച്ച് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. ഇതോടെ പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനങ്ങളില്‍ കയറ്റിയത്. ഇത് ഏറെ നേരം സംഘര്‍ഷത്തിന് വഴിവെച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സമരം സംഘര്‍ഷത്തിലേക്ക് കടന്നതോടെ ക്യാമ്പസികത്ത് അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു.
മണിക്കൂറുകളോളം പൊലീസ് തങ്ങളെ ക്യാമ്പസിനകത്ത് തടങ്കലില്‍ വച്ചെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സമരം ചെയ്ത് വിദ്യാര്‍ത്ഥികളെ നിലവില്‍ ക്യാമ്പസിനകത്ത് തന്നെയുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നു. കെട്ടിടത്തിന് പൊലീസ് കാവലേര്‍പ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇവർക്ക് മണിക്കൂറുകളായി കുടിവെള്ളം പോലും നൽകിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.
ഫീസ് വർധനവ്, പൗരത്വ നിയമ ഭേദഗതി ഉൾപ്പടെ വിവിധ വിഷയങ്ങളിൽ സര്‍വ്വകലാശാലാ വിദ്യാർത്ഥികളുടെ പ്രതിഷേധം ഇരുപതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പൊലീസ് നടപടി.
അതേസമയം വടക്കന്‍ ചെന്നൈയിലെ ഷഹീന് ബാഗ് മോഡല്‍ പ്രതിഷേധത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും.