ട്രംപിനെ കാത്തിരുന്ന് ഗുജറാത്ത്; ചിത്രങ്ങള്‍ കാണാം
ലോകത്തെ ഏറ്റവും സുരക്ഷിത വിമാനമായ എയർഫോഴ്സ് വണ്ണിൽ മേരിലാൻഡ് സൈനിക വിമാനത്താവളത്തിൽ നിന്നാണ് ട്രംപ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. വരുംവഴി ജർമനിയിലെ മെയിൻസിലുള്ള യു എസ് സൈനികത്താവളത്തിൽ ട്രംപ് ഇറങ്ങി. തുടര്‍ന്ന് രാവിലെ ഇന്ത്യൻ സമയം 4.25 ന് ജർമനിയിൽ നിന്ന് യാത്ര തുടര്‍ന്നു. 11.40 ന് അഹമ്മദാബാദിലെ സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രംപും അമേരിക്കന്‍ പ്രതിനിധികളും എത്തിചേരും. 36 മണിക്കൂർ നീണ്ട് നിലക്കുന്ന സന്ദർശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ അഹമ്മദാബാദും ആഗ്രയും ദില്ലിയും ഒരുങ്ങി കഴിഞ്ഞു. ഭാര്യ മെലാനിയ ട്രംപ് മകൾ ഇവാങ്ക മരുമകൻ ജാറദ് കഷ്നർ എന്നിവർക്കൊപ്പം മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ട്രംപിനൊപ്പം എത്തും. നൂറോളം മാധ്യമപ്രവർത്തരും ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരുന്നുണ്ട്. വിമാനത്താവളം മുതൽ മോട്ടേര സ്റ്റേഡിയം വരെ ട്രംപും മോദിയും പങ്കെടുക്കുന്ന റോഡ് ഷോ ഉണ്ടായിരിക്കും. ഹൈദരാബാദ് ഹൗസിൽ ചൊവ്വാഴ്ചയാകും ഇരു രാഷ്ട്രങ്ങളുമായി നിർണ്ണായക ചർച്ച നടക്കുക. ആയുധ കരാറുകൾക്കൊപ്പം പുതിയ ആണവകരാറും ആലോചനയിലുണ്ട്. അഫ്ഗാനിസ്ഥാൻ, കശ്മീർ ,പൗരത്വ വിഷയങ്ങൾ ഉയർന്നു വരും. പാക് കേന്ദ്രീകൃത ഭീകരവാദം ഇന്ത്യ ശക്തമായി ഉന്നയിക്കും. എന്നാല്‍ പുറപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ അമേരിക്കയെ കാര്യമായി പരിഗണിക്കുന്നില്ലെന്നും വ്യാപാരകരാറുകളില്‍ കുറച്ചൂടെ ഉദാരമായ സമീപനം ഇന്ത്യ കാണിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്ദർശിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനില്ക്കുന്നു. ട്രംപ് സബർമതി സന്ദർശിക്കാനെത്തുമെന്നാണ് ഏറ്റവുമൊടുവിൽ വിദേശകാര്യമന്ത്രാലയം നൽകുന്ന സൂചന. സബർമതിയിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. ഇനി ഔദ്യോഗിക സ്ഥിരീകരണം മാത്രമേ വരേണ്ടതുള്ളൂ. . ''എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും'', എന്ന് ടൂറിസം സെക്രട്ടറി മമ്ത വെർമ വ്യക്തമാക്കി.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ട്രംപ് റോഡ് ഷോയായി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെത്തും. ഒരു കോടി ആളുകൾ സ്വീകരിക്കാനെത്തുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. 'നമസ്തേ ട്രംപ്' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ തനിക്ക് വൻ സ്വീകരണം തന്നെ തരുമെന്ന് മോദി പറഞ്ഞതായി ട്രംപ് പറഞ്ഞിരുന്നു.
ആശ്രമത്തിന്റെ ചുറ്റുമുള്ള 'ഹൃദയ് കുഞ്ജ്' എന്നയിടത്താണ് 12 വർഷത്തോളം മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ പത്നി കസ്തൂർബാ ഗാന്ധിയും കഴിഞ്ഞിരുന്നത്. 1918 മുതൽ 1930 വരെ സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാ കഴിഞ്ഞിരുന്ന ഈ ഭാഗത്തെ ഉദ്യാനങ്ങളും മറ്റും മോടി പിടിപ്പിക്കുന്നുണ്ട്. ആശ്രമത്തിന്റെ മുന്നിൽ നരേന്ദ്രമോദിയുടെയും ട്രംപിന്റെയും നിരവധി കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.
പ്രദേശത്ത് വൻ സുരക്ഷാസന്നാഹമാണ് സജ്ജീകരിച്ചിരിക്കുന്നത്. സബർമതി ആശ്രമം സന്ദർശിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വൈറ്റ് ഹൗസാണെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. സബർമതി സന്ദർശിക്കേണ്ടെന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് രൂപാണിയുടെ പ്രസ്താവന.
എന്നാൽ അഹമ്മദാബാദ് ഹൈവേയിൽ മോദിയ്ക്കും ട്രംപിനും റോഡ് ഷോ നടത്താനുള്ള വഴിയിൽ വിപുലമായ ഒരുക്കങ്ങളാണ് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ നടത്തുന്നത്. ചേരി മറച്ച് മതിൽ കെട്ടിയത് വിവാദമായത് അടക്കം ഈ ഹൈവേയിലാണ്. ഈ ഹൈവേയിൽ പലയിടത്തും, കലാപ്രകടനങ്ങൾക്കായി സ്റ്റേജുകളടക്കം കെട്ടിയുയർത്തിയിട്ടുണ്ട്.
ട്രംപിന്റെയും മോദിയുടെയും അരമണിക്കൂർ പ്രസംഗമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മണിക്ക് സ്വീകരണം അവസാനിക്കും. മൂന്നരയ്ക്ക് ട്രംപ് മടങ്ങും. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമവും ട്രംപിൽ നിന്ന് പ്രതീക്ഷിക്കാം.
ഭാര്യ മെലാനിയ ട്രംപ് മകൾ ഇവാങ്ക മരുമകൻ ജാറദ് കഷ്നർ അമേരിക്കൻ ഊർജ്ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരും ട്രംപിനൊപ്പം ഉണ്ട്. നിർണ്ണായക ചർച്ചകൾ നാളെ ദില്ലിയിലായിരിക്കും നടക്കുക. ആഭ്യന്ത്രമന്ത്രി അമിത് ഷാ ഇന്നലെ നമസ്തെ ട്രംപ് നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിലെത്തി ഒരുക്കങ്ങള്‍ വിലിയിരുത്തിയിരുന്നു.
ഇന്ത്യയിലേക്ക് തിരിക്കുന്നത് ആവേശത്തോടെയെന്ന് വിമാനത്തില്‍ കയറും മുമ്പ് ട്രംപ് പ്രതികരിച്ചു. തന്റെ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണകരമാകുമെന്നും തന്റെ സ്വീകരണറാലി വലിയ സംഭവമാകുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.
ഇതിനിടെ അമേരിക്കൻ പ്രസിണ്ടന്റ് ഡൊണാൽഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെ 24ന് ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യൻ ജനതക്ക് മരണ വാറണ്ടുമായാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഏറെനാളായി അമേരിക്കൻ ഭരണകൂടം ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഒന്നാം യു.പി.എ ഗവർമെന്റ് ഒപ്പു വച്ച ആണവ കരാറോട് കൂടി ഇന്ത്യൻ വിദേശനയത്തിൽ അമേരിക്കൻ സാമ്രാജ്യത്വ വിധേയത്വം പ്രകടമാണെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു.
പന്ത്രണ്ട് വർഷക്കാലം താൻ ഭരിച്ച ഗുജറാത്തിലെ വൃത്തിഹീനമായ ചേരികൾ അമേരിക്കൻ പ്രസിഡന്റ് കാണാതിരിക്കാൻ മതിലുകൾ കെട്ടി മറയ്ക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഇന്ത്യൻ പ്രധാനമന്ത്രി. 'സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയുക' എന്ന മുദ്രാവാക്യം ഉയർത്തി അമേരിക്കൻ പ്രസിണ്ടന്റിന്റെ സന്ദർശനത്തിനെതിരെ ഫെബ്രവരി 24 ന് ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കുമെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ഒരുക്കുന്നത് വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങള്‍. ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി-കോണ്‍ സമൂസ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, സ്പെഷ്യല്‍ ഗുജറാത്തി ജിഞ്ചര്‍ ടീ, ഐസ് ടീ, കരിക്കിന്‍വെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള പ്രധാന വിഭവങ്ങൾ. ഫോര്‍ച്യൂണ്‍ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല. യു.എസ്. പ്രസിഡന്റിന് വേണ്ടി പ്രത്യേക വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ഭക്ഷ്യവിഭവങ്ങളും സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയതായും ഷെഫ് സുരേഷ് ഖന്ന പറഞ്ഞു.
ഹൈദരാബാദ് ഹൗസിൽ ചൊവ്വാഴ്ചയാകും ഇരു രാഷ്ട്രങ്ങളുമായി നിർണ്ണായക ചർച്ച നടക്കുക. ആയുധ കരാറുകൾക്കൊപ്പം പുതിയ ആണവകരാറും ആലോചനയിലുണ്ട്. അഫ്ഗാനിസ്ഥാൻ, കശ്മീർ ,പൗരത്വ വിഷയങ്ങൾ ഉയർന്നു വരും. പാക് കേന്ദ്രീകൃത ഭീകരവാദം ഇന്ത്യ ശക്തമായി ഉന്നയിക്കും. ഇന്ത്യാ അമേരിക്ക ബന്ധം കഴിഞ്ഞ ഒരു വർഷത്തിൽ ഏറെ മുന്നോട്ടു പോയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ആദ്യമായി ഇന്ത്യ സന്ദർശിക്കുമ്പോൾ ഇരുരാജ്യങ്ങളിലെയും വ്യവസായപ്രമുഖരും നയതന്ത്രവിദഗ്ധരും ഒരേ പോലെ പ്രതീക്ഷിച്ചിരുന്നത് ഒരു വ്യാപാരക്കരാറാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്ന കരാർ. ''മോദിയെന്റെ അടുത്ത.. വളരെയടുത്ത സുഹൃത്താ''ണെന്ന് എപ്പോഴും പറയുന്ന ട്രംപ് അത്തരമൊരു കരാറിന് മടിക്കില്ലെന്നാണ് എല്ലാവരും വിലയിരുത്തിയിരുന്നതെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ ഒരു വ്യാപാരക്കരാർ പോയിട്ട്, അതിന്റെ കരട് പോലും തയ്യാറാക്കാൻ കഴിയാത്ത വിഷമവൃത്തത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിപുലമായ ഒരു വ്യാപാരക്കരാർ സാധ്യമായില്ലെങ്കിലും ഇതിന്റെ ആദ്യപടിയെന്ന നിലയിൽ ഇന്ത്യയും അമേരിക്കയും തമ്മിലൊരു മിനി വ്യാപാരക്കരാർ എങ്കിലും ഇത്തവണ ഒപ്പുവയ്ക്കാൻ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥവൃന്ദം ശ്രമിച്ചിരുന്നു. ഇന്ത്യയുടെ പാൽ, കാർഷികമേഖലകളിലേക്ക് അമേരിക്കയ്ക്ക് കൂടുതൽ പ്രവേശനം നൽകുന്നതാകും മിനി കരാറെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതല്ലാതെ, മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. അമേരിക്കയിൽ നിന്നുള്ള പാലിനും കാർഷികോത്പന്നങ്ങൾക്കും ഇന്ത്യയിലെ ഇറക്കുമതിച്ചുങ്കം കുറച്ചു കൊടുത്താൽ, അത് ഇന്ത്യയിലെ ക്ഷീരമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന വിമർശനങ്ങളും അതിനൊപ്പം വന്നു.
എന്നാൽ സന്ദർശന ദിവസങ്ങൾ അടുത്തപ്പോഴേക്ക് അത്തരമൊരു വ്യാപാരക്കരാറിനുള്ള സാധ്യത തീരെ മങ്ങി. അമേരിക്കൻ വ്യാപാരപ്രതിനിധി റോബർട്ട് ലൈറ്റ്ഹൈസർ ഇന്ത്യാ സന്ദർശനം റദ്ദാക്കിയപ്പോൾ പ്രത്യേകിച്ച്. കരാറുണ്ടാകില്ലെന്ന് അപ്പോഴേ വിദഗ്ധർ പ്രവചിച്ചു. ''ഇന്ത്യാ അമേരിക്ക വ്യാപാരക്കരാർ ഉണ്ടാകാം, പക്ഷേ ഇപ്പോഴല്ല, പിന്നീട്. അതൊരു വലിയ വ്യാപാരക്കരാറാകും'', എന്ന് ട്രംപ് തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. എന്തായാലും ഈ വർഷം തന്നെ അമേരിക്ക തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ, ഒരു വ്യാപാരക്കരാർ പോലും ഒപ്പുവയ്ക്കാനാകാത്തത് അമേരിക്കയിലെ ഇന്ത്യൻ വ്യാപാരിസമൂഹത്തെ നിരാശരാക്കുമെന്ന് തീർച്ച.
ജോര്‍ജ് ബുഷും ബരാക് ഒബാമയും താമസിച്ച അതേ ചാണക്യ സൂട്ടാണ് ദില്ലിയിലെ മൗര്യ ഷെറാട്ടണിൽ ട്രംപിനായി ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതി ഭവനും ഹൈദരാബാദ് ഹൗസും പൂക്കൾ കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. സുരക്ഷ ഉറപ്പുവരുത്താൻ അമേരിക്കൻ സീക്രട് ഏജന്റുമാരും ദില്ലിയിൽ തങ്ങുന്നുണ്ട്. താജ് മഹൽ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാത്രി 7.30 ന് ട്രംപ് ദില്ലിയിലെത്തും.
സമാനതകളില്ലാത്ത ഒരുക്കങ്ങളും സുരക്ഷയുമാണ് ദില്ലിയിൽ. മൗര്യ ഷെറാട്ടണിലെ ബുള്ളറ്റ് പ്രൂഫ് ഗ്രാന്റ് പ്രസിഡൻഷ്യൽ സ്വീട്ടിൽ ക്ളിന്റനും ബുഷിനും ഒബാമക്കും ശേഷം ഡോണൾഡ് ട്രംപും അതിഥിയാകുന്നു. നാളെ ട്രംപ് മടങ്ങുന്നതുവരെ ഹോട്ടലിലേക്ക് പുറത്തുനിന്ന് ആര്‍ക്കും പ്രവേശനമില്ല. മൗര്യ ഷെറാട്ടണിനോട് ചേര്‍ന്നുള്ള താജ് പാലസ് ഹോട്ടലിലെ മുറികളിലും അമേരിക്കയുടെ സുരക്ഷാവിഭാഗങ്ങൾ തങ്ങും. സുരക്ഷ ഉറപ്പുവരുത്താൻ അമേരിക്കയുടെ 30 സീക്രട് ഏജന്റുമാരും പലയിടങ്ങളിലായി തങ്ങുന്നു.
ട്രംപ് സഞ്ചരിക്കുന്ന വഴികളിലും ഹോട്ടലിന് ചുറ്റും നൈറ്റ് വിഷൻ സിസിടിവി ക്യാമറകളും സ്ഥാപിച്ചു. മൂന്നടുക്കുള്ള സുരക്ഷയിൽ ആദ്യ തട്ട് ദേശീയ സുരക്ഷ ഗാര്‍ഡുകൾ നിയന്ത്രിക്കും. പൗരത്വ ഭേദഗതിക്കെതിരെ ഇന്നലെയും പ്രതിഷേധങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സൈന്യക അര്‍ദ്ധ സൈനിക വിഭാഗങ്ങളിലും പൊലീസും ന്യൂദില്ലിക്ക് ചുറ്റും കാവൽ നിൽക്കും.
ട്രംപിന് ഔദ്യോഗിക വരവേല്പ് നൽകുന്ന രാഷ്ട്രപതി ഭവനിലും ചര്‍ച്ചകൾ നടക്കുന്ന ഹൈദരാബാദ് ഹൗസിലും വിവിധ തരത്തിലുള്ള 10,000 ത്തിലധികം ചട്ടികളിലായി പൂച്ചെടികൾ ഒരുക്കി.
ഒരുക്കി. വായുമലിനീകരണം കുറക്കാൻ ന്യൂദില്ലിയിലെ മരങ്ങളിലെല്ലാം വെള്ളം തളിച്ചും റോഡുകൾ കഴുകി വൃത്തിയാക്കിയും ഒരുക്കങ്ങൾ.
കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടയിൽ ഡ്വൈറ്റ് ഐസനോവര്‍ മുതൽ ആറ് അമേരിക്കൻ പ്രസിഡന്റുമാര്‍ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
അവര്‍ക്ക് നൽകിയതിനെക്കാൾ വലിയ വരവേല്പ് നൽകാൻ തന്നെയാണ് അഹമ്മദാബാദിനൊപ്പം ഇന്ദ്രപ്രസ്ഥത്തെയും ഒരുക്കിയിരിക്കുന്നത്.