ഉഗ്രസ്ഫോടനത്തില്‍ ഒരു പിടിച്ചാരമായി ബെയ്റൂട്ട്
നിമിഷനേരം കൊണ്ട് ഇല്ലാതായത് കലങ്ങളായി ഒരു ജനത പടുത്തുയര്‍ത്തിയ നഗരവും ജീവിതവുമായിരുന്നു. ബെയ്റൂട്ടില്‍ നിന്നുള്ള ഡ്രോണ്‍ ചിത്രങ്ങളില്‍ നഗരത്തിന്റെ നാശം പൂര്‍ണ്ണമാണെന്ന് കാണാം. ലെബനൻ തലസ്ഥാനത്ത് നടന്ന ഇരട്ട ഉഗ്രസ്ഫോടനത്തെ തുടര്‍ന്ന് 10 ബില്യൺ യുഎസ് ഡോളറിനും 15 ബില്യൺ യുഎസ് ഡോളറിനും (13.8 ബില്യൺ മുതൽ 20.8 ബില്യൺ ഡോളർ) നാശനഷ്ടമുണ്ടാകുമെന്ന് ബെയ്റൂട്ട് അധികൃതർ കണക്കാക്കുന്നു. ചിത്രങ്ങള്‍ ഗെറ്റി.
സ്ഫോടനത്തെ തുടര്‍ന്ന് കേടുപാടുകൾ പറ്റിയ കെട്ടിടങ്ങൾ നഗരത്തിലുടനീളം കിലോമീറ്ററുകൾ നീളത്തില്‍ കിടക്കുകയാണ്.
സ്ഫോടനം നടന്ന സ്ഥലത്ത് പിന്നീട് 200 മീറ്ററോളം വലിപ്പത്തില്‍ ഒരു ഗർത്തം രൂപപ്പെട്ടു. ഈ ഗര്‍ത്തത്തിലേക്ക് കടല്‍ വെള്ളം കയറിയ നിലയിലാണ്. തൊട്ടടുത്ത് നങ്കൂരമിട്ട ഒരു ക്രൂയിസ് കപ്പൽ സ്ഫോടനത്തെ തുടര്‍ന്ന് കടലില്‍ മറിഞ്ഞു.
ബെയ്റൂട്ടിന്റെ ഡൗൺ ടൗൺ പ്രദേശത്തിന്റെ ഭൂരിഭാഗവും മറിഞ്ഞ കാറുകളും അവശിഷ്ടങ്ങളും നിറഞ്ഞ് കിടക്കുകയാണ്. കെട്ടിടങ്ങള്‍ക്ക് ജനാലകളും വാതിലുകളും നഷ്ടപ്പെട്ടു. മേൽക്കൂരകൾ ഇല്ലാതായി.
സ്ഫോടനത്തിൽ 3,00,000 ത്തോളം പേര് ഭവനരഹിതരായിട്ടുണ്ടെന്നും 15 ബില്യൺ യുഎസ് ഡോളർ വരെ നാശനഷ്ടമുണ്ടായെന്നും ബെയ്റൂട്ട് ഗവർണർ മർവാൻ അബൂദ് പറഞ്ഞു.
ഭവനരഹിതർക്ക് ഭക്ഷണം, വെള്ളം, പാർപ്പിടം എന്നിവ നൽകാനുള്ള നടപടികള്‍ തുടങ്ങിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലെബനൻ മന്ത്രിസഭ തലസ്ഥാന നഗരത്തിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ബെയ്റൂട്ടിന്റെ സുരക്ഷയുടെ നിയന്ത്രണം സൈന്യത്തിന് കൈമാറി.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മരണസംഖ്യ 135 ആണ്, എന്നാൽ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങൾ ലഭിക്കുന്നതായാണ് വിവരം.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഏതാണ്ട് അയ്യായിരത്തിലധികം പേർക്ക് പരിക്കേറ്റു.
സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും ആറ് വർഷമായി തുറമുഖത്തെ ഒരു വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 2,750 ടൺ കണ്ടുകെട്ടിയ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
രക്ഷാപ്രവർത്തകര്‍ അവശിഷ്ടങ്ങൾക്കിടയില്‍ ഇപ്പോഴും പരിക്കേറ്റവരെ തിരയുകയാണ്.
സ്ഫോടന സ്ഥലത്തിന് മുകളില്‍ ഹെലികോപ്റ്ററുകൾ പറന്ന് വെള്ളമൊഴിച്ച് പൊട്ടിത്തെറിച്ച അമോണിയം നൈട്രേറ്റിന്റെ വീര്യം കുറയ്ക്കാനുള്ള ശ്രമത്തിലാണ്.
ഡ്രോൺ ചിത്രങ്ങളില്‍ സ്ഫോടനത്തെ തുടര്‍ന്ന് തുറമുഖത്തിന് സമീപത്തുണ്ടായിരുന്ന ധാന്യശേഖരണം ഉപയോഗശൂന്യമായി.
രാജ്യത്തെ ധാന്യത്തിന്റെ 85 ശതമാനവും അവിടെയാണ് സൂക്ഷിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇത്രയും ഭക്ഷ്യധാന്യ നഷ്ടം ലെബനനെ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടും. കൊവിഡ് 19 വൈറസ് ബാധയേ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക നില വഷളായി തുടങ്ങിയിരുന്നു.
അതിനിടെ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ നടത്തിയ കലാപങ്ങളും സര്‍ക്കാറിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. പരിക്കേറ്റവരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു. മിക്കരോഗികളും വെന്റിലേറ്ററിലാണ്.
"ഇത് നരകമാണ്. ആളുകൾ എങ്ങനെ അതിജീവിക്കും ? അവർ എന്താണ് ചെയ്യാൻ പോകുന്നത് ? ആളുകൾക്ക് അവരുടെ ജീവിതം പുനർനിർമിക്കാൻ കഴിയില്ല" ലെബനനിലെ പ്രശസ്ത ഡിസൈനറായ ആമി മാധ്യമങ്ങളോട് പറഞ്ഞു.
അവര്‍ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ അടിച്ച് കൂട്ടുകയായിരുന്നു. സ്ഫോടനത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്നും അവർ പറഞ്ഞു.
1975 മുതൽ 1990 വരെയുള്ള ആഭ്യന്തരയുദ്ധം, തുടര്‍ന്ന് ഇസ്രയേലുമായുണ്ടായ പോരാട്ടങ്ങൾ, ഭീകരാക്രമണങ്ങൾ എന്നിവ സംഭവിച്ച ലെബനനിലുണ്ടായ ഏറ്റവും വലിയ ഒറ്റ സ്ഫോടനമാണിതെന്ന് വിദഗ്ദര്‍ പറയുന്നു.
ലെബനന്റെ നാശനഷ്ടങ്ങളും ആവശ്യങ്ങളും വിലയിരുത്താൻ തയ്യാറാണെന്ന് ലോക ബാങ്ക് ഗ്രൂപ്പ് ബുധനാഴ്ച അറിയിച്ചു.
ദുരന്ത ബാധിതരുടെ ജീവിതം പുനർനിർമ്മിക്കുന്നതിന് നിലവിലുള്ള വിഭവങ്ങൾ പുനർനിർമ്മിക്കാനും അധിക ധനസഹായം കണ്ടെത്താനും തയ്യാറാണെന്ന് ലോക ബാങ്ക് അറിയിച്ചു.
ഗ്രീസ്, കുവൈറ്റ്, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മെഡിക്കൽ ഉപകരണങ്ങളും സാധനങ്ങളും നിറച്ച വിമാനങ്ങൾ ബെയ്റൂത്തിലേക്ക് അയച്ചു.
ഫ്രഞ്ച് രക്ഷാപ്രവർത്തകരുടെ രണ്ട് വിമാന ലോഡുകളും സഹായങ്ങളും ബെയ്റൂട്ടിലേക്കെത്തിച്ചേരും.
സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ, മാനുഷിക സഹായം, മെഡിക്കൽ ഉപകരണങ്ങൾ, ഒരു ഫീൽഡ് ഹോസ്പിറ്റൽ എന്നിവ തുർക്കി അയച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അവശിഷ്ടങ്ങളിൽ കുടുങ്ങിയ ആളുകളെ കണ്ടെത്താൻ രൂപകൽപ്പന ചെയ്ത വാഹനങ്ങൾ, നായ്ക്കൾ, ഉപകരണങ്ങൾ എന്നിവയടങ്ങിയ അഗ്നിശമന സേനാംഗങ്ങളെ അയയ്ക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറായി.