കൃഷ്ണമൃഗത്തിന് മുകളില്‍ ഇരിക്കുന്ന ചീറ്റ; വൈറലായി ചിത്രങ്ങള്‍
ഡച്ച് ഫോട്ടോഗ്രാഫര്‍ ഡിക്ക് വാന്‍ ഡ്യുജിന്റെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫുകള്‍ക്ക് എപ്പോഴും ഒരു കഥ പറയാനുണ്ടാകും. കുറച്ച് നാള് മുമ്പ് അദ്ദേഹം പകര്‍ത്തിയ ഓസ്ട്രേലിയയില്‍ നിന്നുള്ള പൂക്കളെ ചുംബിക്കുന്ന നിലയണ്ണാന്റെ ചിത്രങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മാസായി മാര നാഷണൽ പാര്‍ക്കില്‍ നിന്നുള്ള വേട്ടയാടുന്ന ചീറ്റയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. കാണാം ആ ചിത്രങ്ങള്‍.
ചീറ്റകളെ സസ്യഭുക്കായി വളര്‍ത്താന്‍ ശ്രമിച്ചാല്‍ അത് ആ ജീവിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും. മൃഗങ്ങളില്‍ ചീറ്റ എന്നും ഒരു വേട്ടക്കാരനാണ്.
മാനിന്റെ ഗണത്തില്‍പ്പെട്ട കൃഷ്ണമൃഗമാകട്ടെ ചീറ്റയുടെ വിശിഷ്ട ഭക്ഷണങ്ങളിലൊന്നാണ്. എന്നാല്‍ ഇരയുടെ മേല്‍ കയറി ഇരുന്ന് ഓടിച്ചു പോകുന്നത് പോലുള്ള ദൃശ്യം ഡിക്ക് വാന്‍ ഡ്യുജിന് പകര്‍ത്തിയത് കെനിയയിലെ മാസായി മാര നാഷണൽ പാര്‍ക്കിലെ സവേനയില്‍ നിന്നാണ്. വേട്ടയ്ക്കിടയിലെ ഒരു അത്യപൂര്‍വ്വ നിമിഷം.
മഴക്കാടുകള്‍ക്കും മരുഭൂമിക്കും ഇടയില്‍ മഴയുടെ ലഭ്യതക്കുറവിനനുസരിച്ച് രൂപപ്പെടുന്ന സവേനകള്‍ പുല്ല് നിറഞ്ഞ പ്രദേശമായത് കൊണ്ട് തന്നെ മാന്‍ പോലുള്ള മൃഗങ്ങളുടെ ഇഷ്ടവാസസ്ഥലം കൂടിയാണ്.
മാന്‍, മുയല് പോലുള്ള സസ്യഭുക്കുകളായ മൃഗങ്ങള്‍ യഥേഷ്ടം ജീവിക്കുന്നത് കൊണ്ട് തന്നെ ഇവയെ വേട്ടയാടുന്ന ചീറ്റ, സിംഹം പോലുള്ള മൃഗങ്ങളും ഇവിടെ കൊന്നും തിന്നും സസുഖം വാഴുന്നു.
ഇരതേടിയിറങ്ങിയ ഒരു ചീറ്റ കുടുംബത്തിന്റെ മുന്നില്‍പ്പെട്ട കൃഷ്ണമൃഗം. ഇരയ്ക്കും വേട്ടക്കാരനും ഇവിടെ മനുഷ്യന്റെ നിയമമോ ദയയോ ഇല്ല. ഒന്ന് മറ്റൊന്നിന് ഭക്ഷണമാകുന്നു, അത്രമാത്രം.
കാഴ്ചശക്തിക്കും വേഗതയ്ക്കും പേരുകേട്ട ചീറ്റകൾ, കരയില്‍ ഏറ്റവും വേഗതയേറിയ സസ്തനികളാണ്, ഏകദേശം മൂന്ന് സെക്കൻഡിനുള്ളിൽ 60 മൈൽ വേഗത കൈവരിക്കാനിവയ്ക്കാവും.
50 മൈൽ വേഗതയിൽ എത്തിച്ചേരാന്‍ കൃഷ്ണമൃഗത്തിന് നിമിഷങ്ങള്‍ മതി. എന്നാൽ, വിശന്ന് വരുന്നവന്റെ വേഗതയ്ക്ക് മുന്നില്‍ കൃഷ്ണമൃഗത്തിന്റെ വേഗത നിഷ്പ്രഭമാകുന്നു.
കെനിയയിലെ മാസായി മാര നാഷണൽ റിസർവിലെ 'ഫാസ്റ്റ് ഫൈവ്' എന്നറിയപ്പെടുന്ന അഞ്ച് ചീറ്റകളെ നിരീക്ഷിക്കുന്നതിനിടെയിലാണ് ഡച്ച് ഫോട്ടോഗ്രാഫർ ഡിക്ക് വാന്‍ ഡ്യുജിന് ഈ അത്യപൂര്‍വ്വ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞത്.