5 മരണം, 27 പേര്‍ക്ക് പരിക്ക് ; അശാന്തമായി ബാഗ്ദാദ്
2003 ല്‍ ഇറാഖിനെ അക്രമിക്കുവാനുള്ള പ്രധാനകാരണമായി അമേരിക്ക പറഞ്ഞത്, സദ്ദാം ഹുസൈന്റെ കീഴില്‍ ഇറാഖിന്റെ കൈവശം ലോകത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള ആയുധങ്ങളുണ്ടെന്നാണ്. ലോകത്ത് സമാധാനം നിലനിര്‍ത്താന്‍ രക്ഷക വേഷം സ്വയം തുന്നി, യുദ്ധം തുടങ്ങിയ അമേരിക്ക ഒന്ന് കൈയുയര്‍ത്തി അടിക്കാന്‍ തുടങ്ങുന്നതിന് മുന്നേ ഈയാംപാറ്റകളെ പോലെ മരിച്ച് വീണത് 6,00,000 ന് മേലെ സാധാരണക്കാരായ ഇറാഖികളാണ്. അന്ന് മുതല്‍ അമേരിക്കന്‍ സൈനീക സാന്നിധ്യം ഇറാഖിലുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സര്‍ക്കാര്‍ വിരുദ്ധ കലാപത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേര് മരിച്ചു. ഇന്നും ഇറാഖ്, അമേരിക്ക സൃഷ്ടിച്ച യുദ്ധ ഭൂമിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റിട്ടില്ല. അശാന്തമാണ് ബാഗ്ദാദ്...
തങ്ങളെ അംഗീകരിക്കാത്ത സ്ഥിരതയാര്‍ന്ന ഭരണകൂടങ്ങള്‍, സ്വന്തം വ്യാപാര താല്പര്യത്തിന് എതിരാണെന്ന തിരിച്ചറിവില്‍, അമേരിക്ക തങ്ങള്‍ക്കെതിരെ നില്ക്കുന്ന എല്ലാ രാജ്യങ്ങളെയും അസ്ഥിരമാക്കാന്‍ ശ്രമിച്ചിരുന്നു എന്നതിന് ചരിത്രത്തില്‍ നിരവധി തെളിവുകളുണ്ട്.
ഇറാന്റെ ശക്തമായ പിന്തുണയോടെ, ഷിയാ മിസ്ലിംങ്ങളുടെ ശക്തമായൊരു ഭരണകൂടം ഇറാഖില്‍ രൂപപ്പെടുമെന്ന തിരിച്ചറിവില്‍ നിന്നാണ് അമേരിക്ക, ഇറാന്റെ വിപ്ലവ കമാന്റര്‍ കാസിം സൊളേമാനിയെ ബാഗ്ദാദില്‍ വച്ച് കൊലപ്പെടുത്തുന്നത്.
തങ്ങളുടെ പ്രീയപ്പെട്ട കമാന്ററെ ബാഗ്ദാദില്‍ വച്ച് മിസൈല്‍ ഉപയോഗിച്ച് തീവ്രവാദിയെ കൊല്ലുന്നതു പോലെ അമേരിക്ക കൊന്നത് ഇറാനെ സംമ്പന്ധിച്ച്, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപമാനകാരമായ സംഭവമായിരുന്നു.
ശക്തമായ തിരിച്ചടിക്കുള്ള സാധ്യതകള്‍ പരിമിതമായതിനാല്‍ തന്നെ ഇറാഖിലെ പാതിയും ഉപേക്ഷിക്കപ്പെട്ട അമേരിക്കന്‍ സൈനീക കേന്ദ്രങ്ങളിലെക്ക് മിസൈല്‍ അയയ്ക്കുക മാത്രമായിരുന്നു ഇറാന്റെ മുന്നിലുണ്ടായിരുന്ന മാനം രക്ഷിക്കല്‍ നടപടി.
എന്നാല്‍, ഈ സംഭവത്തോടെ ഇറാന് - ഇറാഖ് ബന്ധം വഷളാവുകയും ഗള്‍ഫ് മേഖലയടക്കം രാഷ്ട്രീയമായ അസന്തുലുതാവസ്ഥ രൂപപ്പെടുകയും ചെയ്തു.
ഇതേസമയത്ത് തന്നെ ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപങ്ങള്‍ ശക്തി പ്രാപിച്ചു. സദ്ദാം ഹുസൈനെ പോലെ ശക്തനായൊരു ഭരണാധികാരിയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന ശൂന്യതയില്‍ തന്നെയാണ് ഇന്നും ഇറാഖ്.
കഴിഞ്ഞ ദിവസം നടന്ന സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ ഒരു പത്രപ്രവര്‍ത്തകനും ഒരു മെഡിക്കല്‍ സംഘാംഗവും അടക്കം അഞ്ച് പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഞായറാഴ്ച, ബാഗ്ദാദിലും തെക്കൻ ഇറാഖിലും പ്രധാന തെരുവുകൾ അടച്ചും നടത്തിയ പ്രതിഷേധത്തിനിടെ റോഡില്‍ ടയറുകൾ കത്തിച്ചും മറ്റും പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പുണ്ടായി. ഏറ്റുമുട്ടലിൽ 27 പേർക്ക് പരിക്കേറ്റു.
സമരത്തിന്റെ പ്രധാന ആവശ്യം, രാഷ്ട്രീയ പരിഷ്കാരങ്ങൾ വ്യാപിപ്പിക്കണമെന്നാണ്. ഇതിന് ഒരാഴ്ചത്തെ സാവകാശമാണ് ഇറാഖ് സര്‍ക്കാറിന് പ്രതിഷേധക്കാര്‍ നല്‍കിയത്. ഇല്ലെങ്കിൽ പ്രതിഷേധങ്ങള്‍ ശക്തമാക്കുമെന്ന് മുന്നറിയിപ്പും.
കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രക്ഷോപത്തെ തുടര്‍ന്ന് മോശം പൊതുസേവനങ്ങളും തൊഴിൽ ക്ഷാമവും പരിഹരിക്കാനുള്ള നടപടികള്‍ ഇറാഖ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതെങ്ങുമെത്തിയില്ല. ഇതിനിടെയാണ് സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ വീണ്ടും പ്രക്ഷോപത്തിനിറങ്ങിയത്.
നേരത്തെ സർക്കാർ വിരുദ്ധ പ്രസ്ഥാനം നിരന്തര സമരങ്ങളിലൂടെ നിരവധി അവകാശങ്ങള്‍ പുനസ്ഥാപിച്ചിരുന്നു. സമരങ്ങളുടെ ഫലമായി ഇറാഖിലെ ഏറ്റവും ആദരണീയനായ ഷിയാ പുരോഹിതനായ അയതോല്ല അലി അൽ-സിസ്താനി, അഡെൽ അബ്ദുൾ മഹ്ദി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഇത് പ്രധാനമന്ത്രിയുടെ രാജിയിലാണ് അവസാനിച്ചത്.
ഇതെ തുടര്‍ന്ന് നിയമനിർമ്മാതാക്കൾ ഒരു പുതിയ തെരഞ്ഞെടുപ്പ് നിയമം രാജ്യത്ത് പാസാക്കി. ഇത് പ്രകാരം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്നു.
എന്നാല്‍, കാസിം സൊലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇറാഖിലെ പ്രതിഷേധങ്ങള്‍ക്ക് ഇന്ന് അക്രമത്തിന്റെ സ്വഭാവം കൈവന്നിരിക്കുന്നു. പൊലീസും സൈന്യവും പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതില്‍ പരാചയപ്പെട്ടിരിക്കുന്നു. കലാപങ്ങള്‍ക്ക് യുഎസ് സഹായമുണ്ടെന്ന് ആരോപണവും നിലനില്ക്കുന്നു. കഴിഞ്ഞ ദിവസം ഇറാഖിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം സര്‍ക്കാര്‍ വിരുദ്ധ കലാപം വീണ്ടും ശക്തമായി. ഇതിനെ തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
ഏറ്റുമുട്ടിലില്‍ 27 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേര് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ബാഗ്ദാദില്‍ രണ്ട് പേരും രണ്ട് പേര് വടക്കന്‍ പ്രദേശത്തും ഒരാള്‍ കര്‍ബലയിലും നടന്ന സര്‍ക്കാര്‍ വിരുദ്ധ കലാപത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.