' രോഗം വന്നാല്‍ ? മരിച്ച് വീഴും '; അമേരിക്കന്‍ ഭവനരഹിതരുടെ ദുരന്ത ജീവിതം
ലോക ശക്തി, ഒന്നാം നമ്പര്‍ രാജ്യം. എന്നാല്‍ ഇന്ന്, ഈ കൊറോണാക്കാലത്ത് അമേരിക്ക സ്വന്തം പൊള്ളത്തരത്തിന് വില നല്‍കുകയാണ്. ഭവനരഹിതരും ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത സാധാരണക്കാരനും അമേരിക്കയില്‍ ജീവിതം ദുസഹമാകുന്നു. മുതലാളിത്ത രാജ്യത്ത് പൊതുജനാരോഗ്യം സര്‍ക്കാറിന് കീഴില്ലെന്നതാണ് അമേരിക്കയിലെ സാധാരണക്കാരനെ കഷ്ടത്തിലാക്കുന്നത്.
അമേരിക്കയിലെ ഒരു സംസ്ഥാനമായ ലാസ് വെഗാസില്‍ മാത്രം 6,500 ഭവനരഹിതരുണ്ടെന്നാണ് ഔദ്ധ്യോഗീക കണക്ക്. ഇത്രയും പേര്‍ക്ക് സ്ഥിരമായ പാർപ്പിടമില്ലെന്നും നഗരത്തിലെ ഭവനരഹിതരായ ജനസംഖ്യയുടെ 70 ശതമാനവും വെറും നിലത്ത് കിടന്നുറങ്ങുന്നുവെന്നും ലാസ് വെഗാസ് സർക്കാർ പറയുന്നു.
ലാസ് വെഗാസില്‍ നിന്ന് ഏഴ് മൈൽ അകലെയുള്ള കാഷ്മാൻ സെന്റര്‍ കൺവെൻഷൻ കോംപ്ലക്സിന്റെ പാർക്കിംഗ് സ്ഥലത്ത് ഭവനരഹിതര്‍ക്കായി താത്കാലിക സ്ഥലമാണ് അധികൃതര്‍ അനുവദിച്ചത്. രാജ്യത്ത് 5,50,000 ഭവനരഹിതരുണ്ടെന്നത് മഹാമാരിയുടെ കാലത്ത് അമേരിക്കയ്ക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഈ കണക്ക് മുന്നില്‍ കണ്ടാണ് 2,40,000 പേരെങ്കിലും അമേരിക്കില്‍ കൊറോണാ വൈറസ് ബാധമൂലം മരിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
കൊറോണാ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലെ എല്ലാ ഹോട്ടലുകളും അടച്ചു കഴിഞ്ഞു. ആയിരക്കണക്കിന് കസിനോകള്‍ വിജനമായി. ആയിരക്കണക്കിന് ഹോട്ടല്‍ മുറികളിലും ആളില്ല.
എന്നാല്‍ ലാസ് വെഗാസിലെ 6,500 വരുന്ന ഭവനരഹിതര്‍ക്കായി അധികൃതര്‍ കണ്ടെത്തിയത് ഒരു പാര്‍ക്കിങ്ങ് സ്ഥലം. അവിടെ വെറും നിലത്ത് കിടന്ന് കൊറോണാക്കാലം താണ്ടാനുള്ള തയ്യാറെടുപ്പിലാണ് ഭവനരഹിതര്‍.
ഈ സ്ഥലവും അവര്‍ക്ക് താല്ക്കാലികമാണ്. കൊറോണാ ഭീതിയൊഴിയുന്നതോടെ ഇവര്‍ ഇവിടെ വിടേണ്ടിവരും.
50-ലധികം സന്നദ്ധപ്രവർത്തകർ ചേര്‍ന്ന് ഭവനരഹിതർക്കായി 24,000 ത്തോളം ചതുരശ്ര അടി സ്ഥലമാണ് കണ്ടെത്തിയത്. ഈ പാര്‍ക്കിംഗ് സ്ഥലത്ത് അധഇകൃതര്‍ സാമൂഹിക അകലം പാലിക്കുന്നതിനായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ലാസ് വെഗാസ് നഗരത്തിന്റെ വക്താവ് ഡേവിഡ് റിഗ്ലെമാൻ പറഞ്ഞു. പോർട്ടബിൾ ടോയ്ലറ്റുകളും വാഷിംഗ് സ്റ്റേഷനുകളും ഷെൽട്ടറില്‍ ഇവര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
കെട്ടിടങ്ങൾ ഉണ്ടായിരുന്നിട്ടും മഹാമാരി പടര്‍ന്ന് പിടിക്കുന്ന സമയത്തും പാർക്കിംഗ് സ്ഥലം ഉപയോഗിക്കാനായിരുന്നു ആശുപത്രി അധികൃതരുടെ തീരുമാനം.
ഭവനരഹിതരില്‍ പലരും വെറും കോൺക്രീറ്റ് തറയില്‍ കിടന്നാണ് ഉറങ്ങുന്നത്. കൊറോണ വൈറസ് അടച്ചുപൂട്ടലിന്റെ ദീർഘകാല സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് ലാസ് വെഗാസ് അധികൃതർ പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനായി നെവാഡയിലെ ഗവർണർ സ്റ്റീവ് സിസോലക്, സംസ്ഥാനത്തെ എല്ലാ കുടിയൊഴിപ്പിക്കലുകള്‍ക്കും 90 ദിവസത്തെ മൊറട്ടോറിയം പുറപ്പെടുവിച്ചു.
എന്നാൽ നഗരത്തിലെ ഭവനരഹിതരുടെ എണ്ണം കൂടുന്നത് തടയാൻ ഇത് മതിയാകുമോ എന്ന് വ്യക്തമല്ലെന്നും റിഗ്ലെമാൻ പറഞ്ഞു.
ഡൗൺടൗൺ സാൻ ഡീഗോയിലെ ഒരൊറ്റ കൂടാരത്തിൻകീഴിൽ, 300 ലധികം ആളുകളാണ് ഉള്ളത്. അവരിൽ ഭൂരിഭാഗവും 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ.
രോഗം വന്നാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മരണം എന്ന് മാത്രമാണ് അവരുടെ ഉത്തരം. രോഗം ബാധിച്ചുകഴിഞ്ഞാൽ ഭവനരഹിതർ മരിക്കാനുള്ള സാധ്യത കൂടുതലാണ്.
കാരണം, വീടില്ലാത്തവരിൽ 30 ശതമാനം പേർക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്ന് കഴിഞ്ഞ വർഷം നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. മറ്റുപലരും പലവിധ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്.
നിലവിൽ അമേരിക്കയിലുടനീളം ഭവനരഹിതരായ 5,50,000 ആളുകളുള്ളത് കൊറോണാ വൈറസിന്റെ സമൂഹ്യവ്യാപനത്തെ ഇരട്ടിയാക്കുമെന്ന് മെഡിക്കൽ ഗവേഷകർ പറയുന്നു.
കൃത്യമായ താമസസ്ഥലമില്ലാത്തതും പാത്രങ്ങൾ പങ്കിടുന്നതും തെരുവുകളിൽ കൈകഴുകുന്ന സ്റ്റേഷനുകളുടെ അഭാവവും കാരണം വൈറസ് മൂലമുണ്ടാകുന്ന രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
എന്നാല്‍, ഇതുവരെയുള്ള കണക്കുകളില്‍ അമേരിക്കയിലെ ഭവനരഹിതരില്‍ കോവിഡ്19 വൈറസ് ബാധ രേഖപ്പെട്ടുത്തിയിട്ടില്ല. ഇത് മാത്രമാണ് ഏക ആശ്വസമെന്ന് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.