യദുലാലിന് ജീവന് ബലി കൊടുക്കേണ്ടി വന്നു; റോഡിലെ കുഴിയൊന്നടയ്ക്കാന്‍
കൊച്ചിയിലെ റോഡുകള്‍ തോടുകള്‍ പോലെയായിട്ട് കാലമേറെയായി. സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിലെ അഴിമതിമൂലം ഒരു പാലം തന്നെ പൊളിച്ച് പണിയേണ്ട ഗതികേടിലാണ് സംസ്ഥാനം. അതിനിടെ അതേ അനാസ്ഥയുടെ പേരില്‍ റോഡിലെ കുഴികളില്‍ വീണ് ജനത്തിന് ജീവന് നഷ്ടമാകുന്നു. എറണാകുളം പാലാരിവട്ടത്ത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് അകാലത്തില്‍ പൊലിഞ്ഞ് പോയത്. എന്നാല്‍ യദുലാലിന്റെ മരണത്തോടെ ജില്ലാ കളക്ടർ എസ് സുഹാസ് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷച്ചുമതലയുള്ള അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരന് നായര്‍ മരിച്ച യദുലാലിന്റെ കുടുംബാംഗങ്ങളെ ഇന്ന് സന്ദര്‍ശിക്കും. സംഭവത്തിൽ ജലവിഭവമന്ത്രി കെ കൃഷ്ണൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറോടും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
പക്ഷേ... അപ്പോഴേക്കും യദുലാലിന്റെ കുടുംബത്തിന് തീരാദുഖം മാത്രമായിരുന്നു ബാക്കി. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് ഷെഫീഖ് മുഹമ്മദ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി പതിനൊന്ന് മണിയോടെ ജോലി തുടങ്ങിയത്. പത്ത് മണിക്ക് ജോലി ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരന്നത്.
എന്നാല്‍ എട്ട് മണിയോടെ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് പ്രതിഷേധം തുടങ്ങി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പണി തുടങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. പൊലീസെത്തി പിന്മാറാന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ആവശ്യം നിരസിച്ചു.
അപകടത്തിനിടയാക്കിയ ഭാഗത്ത് പൈപ്പ് പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 18 ന് അറ്റകുറ്റപ്പണിക്ക് അനുമതി തേടി പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് ജല അഥോറിറ്റി കത്തയച്ചിരുന്നു.
രണ്ട് പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നതിനാല്‍ റോഡ് മുറിച്ച് ജോലി ചെയ്യാനായിരുന്നു അനുമതി തേടിയത്. എന്നാല്‍ ഒരു പ്രതികരണവും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
സംഭവത്തെ തുടര്‍ന്ന് മജിസ്ടീരിയല്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച അഡി. ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രസേഖരന്‍ നായര്‍ ഇന്ന് രാവിലെ യദുലാലിന്റെ വീട് സന്ദര്‍ശിക്കും. കുടുംബാഗംങ്ങളില്‍ നിന്ന് മൊഴിയെടുത്ത ശേഷം അപകടസ്ഥലം സന്ദര്‍ശിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.
കേരളത്തിലെ റോഡുകളിൽ ദിവസം 106 അപകടങ്ങൾ വീതം നടക്കുന്നുണ്ടെന്നാണ് ഏകദേശകണക്ക്. ആ അപകടങ്ങളിൽ ദിവസേന പൊലിയുന്നത് പന്ത്രണ്ടിലധികം മനുഷ്യജീവനുകളാണ്. നിത്യേന പരിക്കേൽക്കുന്നത് 150 പേർക്ക് വീതവും.
2018-ലെ കണക്കുകൾ പരിശോധിച്ചാൽവി വാഹനാപകടങ്ങളിൽ ആകെ മരണസംഖ്യ 4259 ആയിരുന്നു. അതിനു പുറമെ, 31,687 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ കൊല്ലം ആകെ രേഖപ്പെടുത്തപ്പെട്ട 40,260 അപകടങ്ങളിലായി 13,456 പേർക്കെങ്കിലും നിസ്സാര പരിക്കുകളേറ്റു.
2019-ൽ കേരള പൊലീസിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബർ മാസം വരെ മരിച്ചത് 3375 പേരാണ്. അതായത് ദിവസം 114 അപകടങ്ങൾ വീതം. 30784 അപകടങ്ങളിലായി 22178 പേർക്ക് ഗുരുതരമായ പരിക്കുകളേറ്റു. 4447 പേർക്ക് നിസ്സാരപരിക്കുകളും.
എറണാകുളമാണ് കഴിഞ്ഞ കൊല്ലം കേരളത്തിൽ ഏറ്റവുമധികം അപകടങ്ങൾ നടന്ന ജില്ല. 5,976 അപകടങ്ങൾ. അപകടങ്ങളിൽ മരിച്ചവർ ഏറെയും പതിനെട്ടിനും നാല്പതിനുമിടയിൽ പ്രായമുള്ള യുവത്വം വിട്ടിട്ടില്ലാത്തവരും. കഴിഞ്ഞ കൊല്ലം പാർലമെന്റില്‍ സമർപ്പിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ 9300 പേർ ഗട്ടറുകളിൽ വീണ് മരിച്ചിട്ടുണ്ട്.
കൊച്ചിയിൽ മെട്രോയുടെ പണി തുടങ്ങിയ ശേഷം റോഡിന്റെ അവസ്ഥ വളരെ കഷ്ടമാണ്. അതിനു പുറമെയാണ് പിഡബ്യുഡിയും വാട്ടർ അഥോറിറ്റി, ബിഎസ്എൻഎൽ തുടങ്ങിയ വകുപ്പുകളും തമ്മിലുള്ള പരസ്പര ധാരണക്കുറവ്. മരാമത്തുവകുപ്പ് റോഡിലെ ഗട്ടറുകളുടെ പണി തീർത്ത് അധികം താമസിയാതെ തന്നെ മറ്റേതെങ്കിലും ഡിപ്പാർട്ടുമെന്റ് കുഴി തീർത്തിട്ടുണ്ടാകും.
അത് പിന്നെ ആഴ്ചകളോളം നികത്തപ്പെടാതെ, യാത്രക്കാർക്ക് അപകടങ്ങൾ സമ്മാനിച്ച് അവിടെ തുടരും. ഇപ്പോൾ യുവാവ് മരിച്ച അപകടത്തിന് ഇടയാക്കിയത് ജല അതോറിറ്റി കുഴിച്ച കുഴിയാണ്.