കൊവിഡ് കാലത്തൊരു പരീക്ഷാ കാലം; കാണാം ചിത്രങ്ങള്‍
ഇന്ന് ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്. നാളെ നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലുമായി എസ്.എസ്.എൽ.സിക്ക് 2,945 പരീക്ഷാകേന്ദ്രങ്ങളും ഹയർ സെക്കൻഡറിക്ക് 2,032 കേന്ദ്രങ്ങളും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് 389 കേന്ദ്രങ്ങളുമുണ്ട്. പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പരീക്ഷാ ഹാളുകൾ, ഫർണിച്ചറുകൾ, സ്കൂൾ പരിസരം എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ കേരള ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു. ആരോഗ്യവകുപ്പ്/ പി.ടി.എ/ സന്നദ്ധ സംഘടനകൾ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹായവും ലഭിച്ചു. ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും 25 ലക്ഷത്തോളം മാസ്ക്കുകളും വിതരണം ചെയ്തു. ചിത്രങ്ങള്‍: പ്രതീഷ് കപ്പോത്ത്, കണ്ണൂർ മുൻസിപ്പൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.
നാഷണൽ സർവീസ് സ്കീം/ സമഗ്ര ശിക്ഷ കേരള എന്നിവ ചേർന്നാണ് മാസ്ക്കുകൾ തയ്യാറാക്കിയത്. പരീക്ഷാകേന്ദ്രങ്ങൾക്ക് ആവശ്യമായ ഐ.ആർ തെർമോമീറ്ററുകൾ (5000 എണ്ണം), എക്സാമിനേഷൻ ഗ്ലൗസ് (5 ലക്ഷം ജോഡി) എന്നിവ ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മുഖേന വിതരണം നടത്തി.
ഉപയോഗ ശേഷം ഗ്ലൗസുകൾ ഐ.എം.എയുടെ സഹായത്തോടെ ശാസ്ത്രീയമായി ശേഖരിക്കും. ലോക്ക്ഡൗണിന്റെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്ക് പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നതിന് അവർ ആവശ്യപ്പെട്ട ജില്ലകളിലേക്ക് പരീക്ഷാകേന്ദ്രം മാറ്റിനൽകിയിട്ടുണ്ട്.
എസ്.എസ്.എൽ.സിക്ക് 1866, ഹയർ സെക്കൻഡറി വിഭാഗത്തിൽ 8,835, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 219 എന്ന ക്രമത്തിൽ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തി.
പരീക്ഷ നടത്താന്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം എക്സ്പേര്‍ട്ട് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. എല്ലാവരും കര്‍ശനമായി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹിക അകലവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകളുടെ ശുചിത്വവും ഉറപ്പാക്കുകയും ട്രിപ്പിള്‍ ലെയര്‍ മാസ്ക് എല്ലാ വിദ്യാര്‍ത്ഥികളും ധരിക്കുകയും വേണം. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണം.
എല്ലാ വിദ്യാര്‍ത്ഥികളുടെയും തെര്‍മല്‍ സ്കാനിംഗ് നടത്തണം. നേരിയ പനി പോലുള്ള രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയില്‍ ഇരുത്തണം. (ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്യണം) ആ ദിവസത്തെ പരീക്ഷ അവസാനിച്ചതിന് ശേഷം ഈ വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പരിശോധിപ്പിക്കണം.
എല്ലാ ഇന്‍വിജിലേറ്റര്‍മാരും ട്രിപ്പിള്‍ ലെയര്‍ മാസ്കും കയ്യുറകളും ധരിക്കണം. കയ്യുറകള്‍ ധരിക്കുന്നതിന് മുമ്പും ശേഷവും കൈകളുടെ ശുചിത്വം ഉറപ്പാക്കണം. സിസിടിവി സംവിധാനം മുതലായവ ഉപയോഗിച്ച് പരീക്ഷാ ഹാളിനുള്ളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ ചെലവഴിക്കുന്ന സമയം പരമാവധി കുറയ്ക്കാവുന്നതാണ്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യാന്‍ അനുവദിക്കരുത്. ഉത്തരക്കടലാസുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം.
പരീക്ഷയ്ക്ക് അനുവദിച്ച സമയം കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ സീറ്റുകളില്‍ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് ഉത്തരക്കടലാസുകള്‍ ഒരു വലിയ പ്ലാസ്റ്റിക് ബാഗിലേക്ക് ഇടുക. പരീക്ഷാ ഹാളിലെ എല്ലാ വിദ്യാര്‍ത്ഥികളും ഈ രീതിയില്‍ ഉത്തരക്കടലാസുകള്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ ഇന്‍വിജിലേറ്റര്‍ പ്ലാസ്റ്റിക് ബാഗ് കെട്ടി സീല്‍ ചെയ്യേണ്ടതാണ്.
ഈ പ്ലാസ്റ്റിക് ബാഗുകള്‍ പരീക്ഷയ്ക്ക് മുമ്പ് തന്നെ തയ്യാറാക്കി വയ്ക്കേണ്ടതാണ്. സീല്‍ ചെയ്ത ഉത്തരക്കടലാസുകളുടെ ബാഗുകള്‍ അന്നേ ദിവസം തന്നെ മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി അയയ്ക്കേണ്ടതാണ്.
ഈ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പ്രത്യേകം സൂക്ഷിക്കുകയും ഏഴ് ദിവസത്തിന് ശേഷം മാത്രം മൂല്യനിര്‍ണയം നടത്തുകയും വേണം. ആ ദിവസത്തെ പരീക്ഷ പൂര്‍ത്തിയായ ശേഷം ക്ലാസ് റൂം, ഡെസ്കുകള്‍, ബെഞ്ചുകള്‍, കസേരകള്‍ എന്നിവ 1% ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.