ഇത് ആര്‍എസ്എസിന്റെ നിയമം; കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല : പിണറായി വിജയന്
പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തിൽ നടപ്പിലാക്കില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി മലപ്പുറത്തിന്റെ സ്വാതന്ത്ര സമരചരിത്രവും ആവര്‍ത്തിച്ചു. ഏറെ വൈകാരികമായാണ് മുഖ്യമന്ത്രി പിണറായി വിജയന് മലപ്പുറത്തെ വേദിയില്‍ സംസാരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത് ആർഎസ്എസിന്റെ നിയമമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ആർഎസ്എസിന്റെ നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ മുന്നോടിയായുള്ളതാണ്. ഇത് രാജ്യത്തിന്റെ നിയമമല്ല. ആർഎസ്എസിന്റെ നിയമമാണ്. "
"ആർഎസ്എസിന്റെ നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല. ദേശീയ ജനസംഖ്യ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ല," എന്നും മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.
ആര്‍എസ്എസിന്റെ മാതൃക ജർമ്മനിയും ഹിറ്റ്ലറുമാണ്. കശ്മീർ പ്രത്യേക പദവി എടുത്ത് കളഞ്ഞത് അവിടെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണെന്നും ഈ ഒഴിവാക്കലിന്റെ തുടർച്ചയാണ് പൗരത്വ നിയമ ഭേദഗതി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം വർഗീയതയാണെന്നും പിണറായി വിജയന് പറഞ്ഞു.
ഇത് മുസ്ലിമിന്റെ പ്രശ്നമല്ല. രാജ്യത്തിന്റെ പൗരന്റെ പ്രശ്നമാണ്. ദേശീയ ജനസംഖ്യാ രജിസ്റ്റരും പൗരത്വ രജിസ്റ്ററും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിന് മുന്നോടിയാണ് എന്‍പിആര്‍. ദേശീയ ജനസംഖ്യ രജിസ്റ്റർ ദേശീയ പൗരത്വ രജിസ്റ്ററിന്റെ മുന്നോടിയായാണ്. ആര്‍എസ്എസിന്റെ മനസ്സിലിരിപ്പും ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനുള്ള സംസ്ഥാനവുമല്ല കേരളം.
ഭരണഘടന നടപ്പിലാക്കാനാണ് ഞങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. അതിന് വിരുദ്ധമായ ഒന്നും ഇവിടെ നടക്കില്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സിഎഎയ്ക്കെതിരെ സമരം തീരുമാനിച്ചു. ഇത് രാജ്യമാകെ ശ്രദ്ധിച്ചു. ഒറ്റയ്ക്ക് സമരം നടത്തിയാൽ അവരവരുടെ ശക്തി തെളിയിക്കാം. എന്നാൽ ഒന്നിച്ച് ആകുമ്പോൾ മഹാശക്തിയാണ്.
നിർഭാഗ്യവശാൽ കുഞ്ഞു മനസ്സ് ഉളളവർ അസ്വസ്ഥരായി. യോജിപ്പ് വേണ്ടെന്ന് ചിലർ പറഞ്ഞു. വീണ്ടും യോഗം ചേർന്ന് തുടർ പരിപാടികൾ ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
"പശുവിന്റെയും ഭക്ഷണത്തിന്റെയും പേരിൽ നടന്ന കൊലകൾ രാജ്യത്തിന്റെ ഭരണകർത്താക്കൾ അപലപിച്ചില്ല. മതനിരപേക്ഷത ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാനുള്ള ആർഎസ്എസിന്റെ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. "
"ഹിറ്റ്ലർ ജർമ്മനിയിൽ ചെയ്യുന്നതാണ് ആർഎസ്എസ് ഇവിടെ ചെയ്യുന്നത്. മുത്തലാഖ് നിയമത്തിൽ മുസ്ലീമിന്റെ വിവാഹ മോചനകാര്യം മാത്രം ക്രിമിനൽ നിയമത്തിൽപ്പെടുത്തി. മറ്റെല്ലാവരുടെ വിവാഹ മോചനം സിവിൽ നിയമത്തിൽ ഉൾപ്പെടുത്തി," എന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാപന സമ്മേളനത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. "ജനങ്ങൾ ഭയത്തിലും അവ്യക്തതയിലുമാണ്. ഒരു കാലത്തും ഒരു ഭരണകൂടവും ചെയ്യാൻ പാടില്ലാത്തതാണത്.
ഭയമില്ലാതാക്കാനുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നത്. ഒരു നേതാവിന് അണികൾക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് വേണ്ടത്, അത് മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് സമസ്തയുടെ പൂർണ പിന്തുണ,"യുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് മുത്തുക്കോയ ജിഫ്രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ ആശങ്ക മനസിലാക്കി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന് എന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് വായിച്ച ഭരണഘടനയുടെ ആമുഖം എല്ലാവരും ഏറ്റുചൊല്ലി.
മന്ത്രി കെ ടി ജലീല്‍. ഡോ.ഹുസൈന് മടവൂര്‍, ടി കെ ഹംസ എന്നിവര്‍ സംസാരിച്ചു.