'ഫസ്റ്റ് ബെല്‍' മുഴക്കം അവളെ തേടിയെത്തില്ല, സ്വപ്നങ്ങളില്ലാത്ത ലോകത്തേക്ക് ദേവിക യാത്രയായി- ചിത്രങ്ങള്‍
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിന് ബദലായി സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് തുടങ്ങിയ ഓൺലൈൻ പഠനത്തിന്റെ മുന്നൊരുക്കങ്ങളിൽ സർക്കാറിനുണ്ടായ വീഴ്ചയാണ് വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാർഥിനി ദേവികയുടെ ആത്മഹത്യ. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയതെന്ന് ദേവികയുടെ മാതാപിതാക്കള്‍ പറയുന്നു.
വിക്ടേഴ്സ് ചാനലിലൂടെ നടത്തിയ സര്‍ക്കാരിന്റെ ഓണ്‍ ലൈന്‍ ക്ലാസ് 'ഫസ്റ്റ് ബെല്‍' വലിയ കയ്യടി നേടുമ്പോഴും ആ മണിയൊച്ച കേള്‍ക്കാതെ തന്റെ സ്വപ്നങ്ങള്‍ നേടാതെ ദേവിക കൂട്ടുകാരെ വിട്ട് യാത്രയായി. ദേവികയുടെ മരണത്തിന് ആരുത്തരം പറയും ?- ചിത്രങ്ങൾ : മുബഷീർ
പഠിക്കാനാഗ്രഹിച്ചിട്ടും അത് കഴിയാതെ വന്നതോടെയാണ് മലപ്പുറത്തെ ദേവികയുടെ ആത്മഹത്യയെന്നും സർക്കാർ അനാസ്ഥയല്ലാതെ മറ്റൊരു കാരണവും ഇല്ലെന്നുമാണ് സ്ഥലം എംഎൽഎയുടെയും പ്രതിപക്ഷപാർട്ടികളുടേയും വിമർശനം
പഠനം ഓൺലൈനിലേക്ക് മാറുമ്പോൾ ടിവിയും കമ്പ്യൂട്ടറും സ്മാർട്ട് ഫോണുമില്ലാത്ത കുട്ടികൾ എന്ത് ചെയ്യും ? 2,61,784 കുട്ടികൾ ഇത്തരത്തിൽ സംസ്ഥാനത്താകെ ഉണ്ടെന്നായിരുന്നു സമഗ്രശിക്ഷാ കേരളയുടെ കണ്ടെത്തൽ.
പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ കഴിയാഞ്ഞതും സ്മാര്‍ട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്ന് ദേവികയുടെ മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല.
പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. ആ നിരാശയും സങ്കടവും അവളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചിരിക്കാം.
ഇപ്പോള്‍ നടക്കുന്ന ക്ലാസുകള്‍ ട്രെയല്‍ ആണെന്ന് ദേവിക അറിഞ്ഞിരുന്നില്ല. ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും എത്തിയിരുന്നെങ്കില്‍ ഒരു ജീവന് പൊലിയില്ലായിരുന്നു
കൊറോണ ഭീതി മാരി സ്കൂള്‍ തുറക്കുമ്പോള്‍ പുത്തനുടിപ്പിട്ട്, പുതിയ ബാഗും കുടയുമായി കൂട്ടുകാരുമായി സ്കൂളിലേക്ക് പോകുന്നത് ദേവികയും സ്വപ്നം കണ്ടിരിക്കണം.
ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ദേവികയുടെ മരണത്തിന് ആരുത്തരം പറയും ?
ദേവികയുടെ മരണം വളാഞ്ചേരി മാങ്കേരി ദളിത് കോളനിയെ ആകെ തീരാ സങ്കടത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. പഠിക്കാന്‍ ആഗ്രഹിച്ച് അത് സാധ്യമാകാതെ ജീവനൊടുക്കിയ ദേവിക എന്നും നമ്മുടെ മുന്നിലൊരു ചോദ്യ ചിഹ്നമായി തെളിയും