84,000 പേർക്ക് ഒരു ഐസൊലേഷൻ ബെഡ്, 11,600 പേർക്ക് ഒരു ഡോക്ടർ, കൊവിഡ് 19 സമൂഹവ്യാപനം താങ്ങാൻ ഇന്ത്യക്കാവുമോ?
നാളെ കമ്യൂണിറ്റി സ്പ്രെഡ് ഉണ്ടാകുമ്പോൾ വരാൻ പോകുന്ന പരശ്ശതം പുതിയ രോഗികളെ ഐസൊലേറ്റ് ചെയ്തു പാർപ്പിക്കാൻ ഇന്നുള്ള ആശുപത്രി സൗകര്യങ്ങൾ മതിയായി എന്ന് വരില്ല.
ഇന്ത്യ ഒരു വലിയ ജനസമൂഹമാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ 462 പേർ എന്ന കണക്കിൽ ആകെ 135 കോടിയിൽ പരം ജനങ്ങൾ അധിവസിക്കുന്ന ഒരു ഉപഭൂഖണ്ഡം. ഈ വൻ ജന സമൂഹത്തിനിടയിൽ കൊവിഡ് 19 -ന്റെ ഒരു സമൂഹവ്യാപനം അഥവാ കമ്യൂണിറ്റി സ്പ്രെഡ് ഉണ്ടായാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ അചിന്ത്യമാണ്. കാരണം. ഇവിടെ അത്തരമൊരു സമൂഹവ്യാപനം സൃഷ്ടിച്ചേക്കാവുന്ന പുതിയ രോഗികളെ പരിചരിക്കാൻ വേണ്ട സംവിധാനങ്ങൾ ഏറെ പരിമിതമാണ്.
കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഇന്ത്യയിൽ 84,000 പേർക്ക് ഒരു ഐസൊലേഷൻ ബെഡ് വെക്കാനുള്ളത്. 36,000 പേർക്ക് ഒരു ക്വാറന്റൈൻ ബെഡ് വെച്ചും. 11,600 പേർക്ക് ഒരു ഡോക്ടർ എന്നതാണ് കണക്ക്. 1826 പേർക്ക് ആശുപത്രിയിൽ ഒരു കിടക്ക വെച്ചാണുള്ളത്. ഇതൊക്കെയും കേന്ദ്ര സർക്കാരിന്റെ ആരോഗ്യമന്ത്രാലയം തന്നെ പുറത്തിറക്കിയ കണക്കുകളിൽ നിന്ന് ഇന്ത്യൻ എക്സ്പ്രസ്സ് കണ്ടെടുത്ത വിവരങ്ങളാണ്.
ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്(ICMR) ന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് Aആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്ന ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടർ അനുരാഗ് അഗർവാൾ പറഞ്ഞത് പ്രകാരം, " നമ്മൾ ഇപ്പോൾ കൊവിഡ് 19 എന്ന പകർച്ച വ്യാധിയുടെ രണ്ടാം ഘട്ടത്തിലാണുള്ളത്. ഈ ഘട്ടത്തിൽ സാമൂഹിക അകലം പാലിക്കൽ വളരെ പ്രധാനമാണ്. അടുത്ത ഘട്ടമായാൽ പിന്നെ അതിലൊന്നും നിൽക്കില്ല. സമ്പൂർണ്ണമായ ലോക്ക് ഡൗൺ തന്നെ നടപ്പാക്കേണ്ടി വരും. ഇതുവരെ കണ്ടെത്തിയ കേസുകളുടെ എല്ലാം തന്നെ കോൺടാക്ട് ട്രേസിങ് കൃത്യമായി നടത്തപ്പെട്ടിട്ടുണ്ട്. എല്ലാം തന്നെ എങ്ങനെ പകർന്നു എന്നത് വിശദീകരിക്കാൻ ലഭ്യമായ വിവരങ്ങൾ വെച്ച ICMR -ന് കഴിഞ്ഞിട്ടുണ്ട്. സമൂഹ വ്യാപനമുണ്ടായാൽ അതിന് സാധിച്ചെന്നു വരില്ല. അപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകും. ലഭ്യമായ സൗകര്യങ്ങളുടെ ഓവർ റൺ ഉണ്ടാകും. ആശുപത്രികളിലെ സൗകര്യങ്ങൾ വെച്ച് പരിചരിക്കാൻ പറ്റാത്തത്ര രോഗികളുടെ പ്രവാഹമുണ്ടാകും. ജനതാ കര്ഫ്യൂ എന്നത് നല്ലൊരാശയമായിരുന്നു. ഇന്നലെ ലഭിച്ച ഡാറ്റ പ്രകാരം ആളുകളെ വീടുകളിൽ തന്നെ കഴിയാൻ പ്രേരിപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നുണ്ട്."
ഇപ്പോൾ രണ്ടാം ഘട്ടത്തിലാണ് നമ്മൾ. മൂന്നാം ഘട്ടം, അതായത് സമൂഹവ്യാപനം നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നതല്ല, പരമാവധി സമയം നീട്ടാനുള്ള ശ്രമങ്ങളാണ് സാമൂഹിക അകലം പാലിക്കലും പലതരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തലും വഴി അധികൃതർ ചെയ്യാൻ ശ്രമിക്കുന്നത്. നാളെ കമ്യൂണിറ്റി സ്പ്രെഡ് ഉണ്ടാകുമ്പോൾ വരാൻ പോകുന്ന പരശ്ശതം പുതിയ രോഗികളെ ഐസൊലേറ്റ് ചെയ്തു പാർപ്പിക്കാൻ ഇന്നുള്ള ആശുപത്രി സൗകര്യങ്ങൾ മതിയായി എന്ന് വരില്ല. അവർക്കു വേണ്ട ഐസൊലേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കുകയാണ് സർക്കാർ ഏജൻസികൾ ഇപ്പോൾ. ഉള്ള സൗകര്യങ്ങളുടെ നീതിയുക്തമായ ഉപയോഗമുണ്ടാകുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ICMR ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
2019 ൽ പ്രസിദ്ധപ്പെടുത്തിയ 'നാഷണൽ ഹെൽത്ത് പ്രൊഫൈൽ' പ്രകാരം ഇന്ത്യയിൽ ആകെയുള്ളത് 1,154,686 രജിസ്റ്റേർഡ് അലോപ്പതി ഡോക്ടർമാരും, 7,39,024 സർക്കാർ ആശുപത്രികിടക്കകളുമാണ്. 135 കോടി ജനങ്ങൾക്ക് പങ്കിടാനുള്ളതാണ് ഈ സൗകര്യങ്ങൾ എന്നോർക്കുമ്പോൾ സാധാരണ നിലയ്ക്ക് തന്നെ ഇവ അപര്യാപ്തമാണ്. ഒരു സമൂഹവ്യാപനം ഉണ്ടാവുന്ന അവസ്ഥയിൽ പിന്നെ ഉണ്ടാകാൻ പോകുന്ന പരിഭ്രാന്തി പറയേണ്ടതില്ലല്ലോ. ഇതുവരെ സർക്കാർ ആശുപത്രികളെ സർക്കാർ രോഗത്തെ നേരിടാനുള്ള പദ്ധതിയുടെ ഭാഗമായി കണക്കാക്കിയിട്ടില്ല. സമൂഹവ്യാപനം ഗുരുതരമാവുന്ന സാഹചര്യത്തിൽ ആ കിടക്കകൾ കൂടി ഏറ്റെടുത്ത് രോഗികളെ പ്രവേശിപ്പിക്കുക എന്നതല്ലാതെ മറ്റൊരു വഴിയും ഗവണ്മെന്റിന്റെ ഭാഗത്തുണ്ടാകും എന്ന് തോന്നുന്നില്ല.