പ്രൗഢം, ഗംഭീരം: സൈനിക കരുത്തിന്റെ നേരടയാളമായി റിപ്പബ്ലിക് ദിന പരേഡ്
ഇത്തവണ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയൻ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥി ആയി എത്തുന്നത്
ദില്ലി: രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും വ്യക്തമാക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ദില്ലിയിൽ സമാപിച്ചു. രാജ്‌പഥിൽ അരങ്ങേറിയ പരേഡ് ഇന്ത്യയുടെ കരുത്തിന്റെ നേരടയാളമായിരുന്നു. വിവിധ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും ടാബ്ലോകളും സൈനിക വിഭാഗങ്ങളുടെ പ്രകടനവും പരേഡിൽ അണിനിരന്നു. ബ്രസീൽ പ്രസിഡന്റിനെ സാക്ഷിയാക്കി, ഇന്ത്യ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിന്നു.
ആദ്യമായി സിആർപിഎഫിന്റെ വനിതാ ബൈക്ക് സംഘം പരേഡിൽ പ്രകടനം നടത്തി. 17,000 അടി ഉയരത്തിൽ ദേശീയ പതാകയുമായി റിപ്പബ്ലിക്ക് ദിനം ആഷോഷിച്ച് ഇൻഡോ – ടിബറ്റൻ ബോർഡർ പൊലീസ്. കൊടും തണുപ്പിലായിരുന്നു ആഘോഷങ്ങൾ. രാജ്യതലസ്ഥാനത്തെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ദില്ലിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമായത്. പരേഡ് കമ്മാന്റർ ലെഫ് ജനറൽ അസിത് മിസ്ത്രിയിൽ നിന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു.
ഇത്തവണ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ ആയിരുന്നു. അദ്ദേഹത്തിനെതിരെ പലയിടത്തും പ്രതിഷേധങ്ങൾ ഉണ്ടായി. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയൻ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥി ആയി എത്തുന്നത്. ഇതിന് മുമ്പ് 1996, 2004 വർഷങ്ങളിലും ഇന്ത്യ റിപ്പബ്ലിക് ദിനത്തിൽ ബ്രസീലിയൻ പ്രസിഡന്റുമാർക്ക് ആതിഥ്യമരുളിയിരുന്നു.
90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറൽ അസിത് മിസ്ത്രി നയിക്കും. സൈനിക കരുത്ത് അറിയിക്കുന്നവയായിരിക്കും പ്രകടനങ്ങൾ. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഒരുക്കുന്ന ആകാശ കാഴ്ചകളും മുഖ്യ ആകർഷണമാണ്.
സാംസ്കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോകും. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനാൽ കനത്ത സുരക്ഷാവലയത്തിലാകും ചടങ്ങുകൾ. ആശയപരമായ എതിര്‍പ്പുകൾ അക്രമത്തിന്‍റെ പാതയിലേക്ക് പോകരുതെന്നായിരുന്നു റിപ്പബ്ളിക് ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കേവിന്ദിന്‍റെ സന്ദേശം. മൻകി ബാത്തിലൂടെ പ്രധാനന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടമാണ് രാജ്യത്തുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചു.