അക്രമം നടത്തിയത് പൊലീസ്, ചിത്രങ്ങളില്‍ കാണുന്നത് ബിജെപിയുടെ രാഷ്ട്രീയം; പൊലീസിനെതിരെ ദില്ലി ഉപമുഖ്യമന്ത്രി
അക്രമത്തിന് പിന്നില്‍ പൊലീസാണെന്ന ആരോപണം ശക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയും മനീഷ് സിസോദിയ ട്വിറ്ററില്‍ പങ്കുവെച്ചു.
ദില്ലി: പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിനിടയില്‍ ബസ് കത്തിച്ചത് പൊലീസാണെന്ന ഗുരുതര ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ട്വിറ്ററിലാണ് ആം ആദ്മി പാർട്ടി നേതാവുമായി മനീഷ് സിസോദിയയുടെ ഗുരുതര ആരോപണം. അക്രമത്തിന് പിന്നില്‍ പൊലീസാണെന്ന ആരോപണം ശക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയും മനീഷ് സിസോദിയ ട്വിറ്ററില്‍ പങ്കുവെച്ചു.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്. പൊലീസ് ശ്രമിച്ചത് തീ കെടുത്താനാണെന്നും വീഡിയോ പൂര്‍ണമായി കണ്ടാല്‍ തെറ്റിധാരണകള്‍ മാറുമെന്നുമാണ് ദില്ലി പൊലീസ് പറയുന്നത്. പ്രതിഷേധക്കാരെ പിരിച്ച് വിടുന്നതിന് ഇടയില്‍ സര്‍വ്വകലാശാലയ്ക്കുള്ളഇല്‍ നിന്നാണ് പൊലീസിനേ നേരെ കല്ലേറുണ്ടായത്. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. വര്‍ണനാതീതമായിരുന്ന സാഹചര്യങ്ങളായിരുന്നു ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ സംഭവിച്ചതെന്നും പൊലീസ് പറയുന്നത്.
ഇന്നലെ വൈകുന്നേരമാണ്ദില്ലി ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടയിലാണ് പത്തോളം വാഹനങ്ങൾ അഗ്നിക്കിരയായത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്ന പ്രദേശവാസികളാണ് അക്രമം നടത്തിയതെന്നും ഇവർ സർവ്വകലാശാലയിൽ പ്രവേശിച്ചെന്ന് ആരോപിച്ച് ദില്ലി പോലീസ് ജാമിയ മിലിയ സർവ്വകലാശാലയിൽ അനുവാദമില്ലാതെ കടന്നത്.
ഗേറ്റുകൾ അടച്ചൂപൂട്ടിയ ശേഷം വിദ്യാർത്ഥികളെയും പൊലീസുകാരെയും പൊലീസ് മർദ്ദിച്ചു. പൊലീസ് സംഘം ലൈബ്രറിക്കകത്ത് കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും വിദ്യാർത്ഥികൾ ആരോപിച്ചു.
പൊലീസ് വെടിയുതിർത്തതായും ആരോപണം ഉയർന്നിരുന്നു. ജാമിയ മിലിയ സർവ്വകലാശാലയിൽ പൊലീസ് അതിക്രമിച്ച് കടന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിച്ചതിനെതിരെ വിദ്യാർത്ഥികൾ സംഘടിച്ചെത്തി. ദില്ലി പൊലീസ് ആസ്ഥാനത്ത് പുലർച്ചെ നാല് മണി വരെ ഇവർ പ്രതിഷേധിച്ചു. ഇതോടെ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കാനും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാനും പൊലീസ് തയ്യാറായി. ജാമിയ സർവ്വകലാശാലയിലെ 67 വിദ്യാർത്ഥികളാണ് ദില്ലി പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇവരെ കേസ് രജിസ്റ്റർ ചെയ്യാതെ തന്നെ വിട്ടയച്ചുവെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കിയത്.