കൊവിഡ് പടർത്തുന്നുവെന്നാരോപിച്ച് വനിതാ ഡോക്ടർമാരെ ആക്രമിച്ചു, ഒരാൾ പിടിയിൽ
ഇന്നലെ രാത്രിയാണ് സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർമാരെ കൊവിഡ് പരത്തുന്നു എന്ന് ആരോപിച്ച് ആക്രമിക്കാൻ ശ്രമിച്ചത്
ദില്ലി: ദില്ലിയിൽ വനിതാ ഡോക്ടർമാരെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. 42 കാരനായ ഇന്റീരിയർ ഡിസൈനറാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർമാരെ കൊവിഡ് പരത്തുന്നു എന്ന് ആരോപിച്ച് ആക്രമിക്കാൻ ശ്രമിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഗൌതം നഗറിലെ
മാർക്കറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. രോഗം പരത്തുന്നതിന് വേണ്ടി പുറത്തിറങ്ങി നടക്കുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഡോക്ടർമാർ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. നേരത്തെയും രാജ്യത്തെ വിവിധയിടങ്ങളിൽ ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങളുണ്ടായിരുന്നു. രോഗികളെ ശുശ്രൂഷിക്കുന്നതിനാൽ ആരോഗ്യപ്രവർത്തകരെ നാട്ടിലേക്ക് കയറ്റുന്നില്ലെന്നില്ലെന്ന ഒറ്റപ്പെട്ട സംഭവങ്ങൾ കേരളത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരക്കാർക്കെതിരെ പൊലീസ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. അതേ സമയം രാജ്യത്ത് കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 166 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 പേരാണ് മരിച്ചത്. അതേ സമയം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയി. 24 മണിക്കൂറിനുള്ളിൽ 540 പേർക്കാണ് രോഗം ബാധിച്ചത്.