പിറന്നാളാഘോഷത്തിന് അരി വിതരണം; ലോക്ക് ഡൌണില്‍ ബിജെപി എംഎല്‍എയുടെ വീടിന് മുന്നില്‍ തിക്കുംതിരക്കും
അരിയും ഗോതമ്പും കൈപ്പറ്റാന്‍ കുറഞ്ഞത് 100 പേരെങ്കിലും എംഎല്‍എയുടെ വീടിന് മുന്നില്‍ തടിച്ചുകൂടി. ലോക്ക് ഡൌണ്‍ കാലത്തെ സാമൂഹികാകലം പാലിക്കാതെയായിരുന്നു ഇത്.
മുംബൈ: കൊവിഡ് 19നെ തുടർന്ന് ലോക്ക് ഡൌണിലുള്ള മഹാരാഷ്ട്രയില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി ബിജെപി എംഎല്‍എയുടെ ജന്മദിനാഘോഷമെന്ന് ആരോപണം. പിറന്നാളാഘോഷത്തിന്‍റെ ഭാഗമായി വീടിന് മുന്നില്‍ എംഎല്‍എ സൌജന്യ റേഷന്‍ വിതരണം ചെയ്തതോടെ നൂറിലധികം പേർ തടിച്ചുകൂടുകയായിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
വാർധാ ജില്ലയിലെ ആരവിയില്‍ നിന്നുള്ള ധദാരോ കെച്ചേയാണ് ലോക്ക് ഡൌണ്‍ ലംഘിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അരിയും ഗോതമ്പും കൈപ്പറ്റാന്‍ കുറഞ്ഞത് 100 പേരെങ്കിലും എംഎല്‍എയുടെ വീടിന് മുന്നില്‍ തടിച്ചുകൂടി. ലോക്ക് ഡൌണ്‍ കാലത്തെ സാമൂഹികാകലം പാലിക്കാതെയായിരുന്നു ഇത്. പൊലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. ഇതോടെ ചിത്രവും ദൃശ്യങ്ങളും വൈറലായി.
വെറും 21 പേർക്ക് മാത്രം റേഷന്‍ വിതരണം ചെയ്യാനാണ് താന്‍ ഉദേശിച്ചത്. എന്നാല്‍ പ്രതിപക്ഷം നൂറുകണക്കിന് ആളുകളെ അയക്കുകയായിരുന്നു എന്നാണ് എംഎല്‍എയുടെ പ്രതികരണം.
'എന്‍റെ ജന്‍മദിനത്തില്‍ പാവപ്പെട്ട ആളുകള്‍ക്ക് എല്ലാ വർഷവും ഭക്ഷണം വിതരണം ചെയ്യാറുണ്ട്. 21 കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. അവർക്ക് വിതരണം ചെയ്ത ശേഷം ഞാന്‍ അമ്പലത്തിലേക്ക് പോയി. എന്നാല്‍ ഏവർക്കും സൌജന്യ റേഷന്‍ വിതരണം ചെയ്യുന്നതായി പ്രതിപക്ഷം പറഞ്ഞുപരത്തി. ഇതാണ് വലിയ ആള്‍ക്കൂട്ടത്ത് സൃഷ്ടിച്ചത്' എന്നായിരുന്നു കെച്ചേയുടെ പ്രതികരണം.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക