ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു, തമിഴ്നാട്ടിൽ ആശുപത്രി അടച്ചു
അതേ സമയം വില്ലുപുരം സർക്കാർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കൊവിഡ് പൊസിറ്റീവായ ദില്ലി സ്വദേശിയെ കണ്ടെത്താനായില്ല
ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിലെ എവിഎം ആശുപത്രി അടച്ചു. ലാബ് ടെക്നീഷ്യൻ ഉൾപ്പടെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നു. അതേ സമയം വില്ലുപുരം സർക്കാർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കൊവിഡ് പൊസിറ്റീവായ ദില്ലി സ്വദേശിയെ കണ്ടെത്താനായില്ല. ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഇയാൾ ചരക്ക് വാഹനത്തിൽ ചെന്നൈയിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു.
തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42 പേരും നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ചെന്നൈയാണ് ഹോട്ട്സ്പോട്ട്. 156 പേരാണ് നഗരത്തില്‍ മാത്രം കൊവിഡ് ബാധിതര്‍. ഇതോടെ നഗരത്തിലെ 67 സ്ഥലങ്ങള്‍ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ മരിച്ച മൂന്ന് പേര്‍ക്ക് എങ്ങനെ കൊവിഡ് പകര്‍ന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.