ധാരാവിയിലെ ചേരിയിൽ കൊവിഡ് മരണം; മുംബൈയിൽ അതീവ ജാഗ്രത
മരിച്ചയാളുടെ ബന്ധുക്കളായ ഏഴ്പേരെ ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. മുംബൈയിലെ നാല് ചേരികളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു
ദില്ലി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് കടുത്ത ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ധാരാവിയിലും പരിസര പ്രദേശത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ കോർപ്പറേഷൻ. മരിച്ച 56കാരൻ താമസിച്ച ബാലികാനഗറിലെ കെട്ടിടം സീൽ ചെയ്തു.
മരിച്ചയാളുടെ ബന്ധുക്കളായ ഏഴ്പേരെ ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. മുംബൈയിലെ നാല് ചേരികളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം മുംബൈയിൽ മലയാളിയടക്കം നാല്പേരാണ് മരിച്ചത്. സംസ്ഥാനത്ത് മരണസംഖ്യ 16ആയി. 335പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1828 ആയി. 41 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 437പേർക്ക് രോഗം സ്ഥിരീകരിച്ചു. ധാരാവിയിലേതടക്കം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കും. നിസാമുദ്ദീനിലെ മർകസ് കേന്ദ്രത്തിൽ നിന്നും മടങ്ങിയവരിലെ രോഗബാധയാണ് കൊവിഡ് കേസുകൾ കൂടാൻ ഇടയാക്കുന്നതെന്ന് ഇന്നലെ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു.