Asianet News MalayalamAsianet News Malayalam

ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് കടന്നത് നിയമവിരുദ്ധമെന്ന് സിപിഎം

ദില്ലിയിൽ അതിശക്തമായ പ്രതിഷേധമാണ് ഞായറാഴ്ച നടന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറയുന്നു. രണ്ട് വിദ്യാർത്ഥികൾക്ക് പൊലീസിന്‍റെ വെടിയേറ്റതായി അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്.

CPM condemns police action in Jamia Millia campus
Author
New Delhi, First Published Dec 15, 2019, 10:25 PM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടെ പൊലീസ് സര്‍വകലാശാലയില്‍ കയറിയത് നിയമവിരുദ്ധമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അധികൃതരുടെ അനുമതിയില്ലാതെ പൊലീസ് സര്‍വകലാശാലയില്‍ പ്രവേശിച്ചത് തെറ്റാണ്. ലൈബ്രറിയില്‍ അതിക്രമിച്ച് കയറിയതും വിദ്യാര്‍ഥികളെ ബലമായി ക്യാമ്പസില്‍ നിന്ന് പുറത്താക്കാന്‍ ബലം പ്രയോഗിച്ചതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും തെറ്റാണെന്നും പാര്‍ട്ടി അപലപിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

ജാമിയ സർവകലാശാലയിലെ പൊലീസ് നടപടിയിലും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റി കലൂർ സ്റ്റാൻഡിൽ നിന്ന് റിസർവ് ബാങ്കിലേക്ക് ഞായറാഴ്ച രാത്രി 10.30ന് മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു. ദില്ലിയിൽ അതിശക്തമായ പ്രതിഷേധമാണ് ഞായറാഴ്ച നടന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറയുന്നു. രണ്ട് വിദ്യാർത്ഥികൾക്ക് പൊലീസിന്‍റെ വെടിയേറ്റതായി അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വൈകുന്നേരം ആരംഭിച്ച പ്രതിഷേധം വലിയ തോതിൽ അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാർ വ്യാപകമായി വാഹനങ്ങൾക്ക് തീയിട്ടു. ഇതിന് പിന്നാലെ പൊലീസുമായി കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസ് വെടിയുതിർത്തതായും ആരോപണമുയർന്നു. ജാമിയ മിലിയ സർവ്വകലാശാലയ്ക്ക് അകത്തേക്ക് കയറിയ പൊലീസ്, ലൈബ്രറിയിലടക്കം കയറി വിദ്യാർത്ഥികളെ മർദ്ദിച്ചു. ദില്ലി അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായ പ്രതീതിയായിരുന്നു. പിന്നാലെ നാല് മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. സുഖദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഒഖ്ല വിഹാർ, ഷഹീൻ ബാഘ് സ്റ്റേഷനുകൾ ആണ് അടച്ചത്. പ്രതിഷേധം കനത്തതോടെ ദില്ലിയിൽ ഗതാഗതവും തടസ്സപ്പെട്ടു.

നിരവധി പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. പ്രതിഷേധത്തിൽ ആംആദ്മി പാർട്ടി എംഎൽഎമാരും പങ്കെടുത്തിരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. അക്രമ സംഭവങ്ങൾക്ക് പിന്നിൽ തങ്ങളല്ലെന്നും സർവ്വകലാശാലയ്ക്ക് സമീപത്ത് താമസിക്കുന്നവരാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

Follow Us:
Download App:
  • android
  • ios