ദില്ലിയില്‍ മരണം പതിനൊന്നായി; ഇന്ത്യാഗേറ്റില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം
ഇന്ത്യാഗേറ്റില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് പ്രതിഷേധിച്ചത്.
ദില്ലി: സംഘര്‍ഷം തുടരുന്ന ദില്ലിയില്‍ മരണസംഖ്യ പതിനൊന്നായി ഉയര്‍ന്നു. രാത്രിയിലും ദില്ലിയില്‍ അക്രമം തുടരുകയാണ്. കലാപബാധിത മേഖലയായ വടക്കുകിഴക്കൻ ദില്ലിയിലെ സ്കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കും. കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസമാണ് ദില്ലിയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യാഗേറ്റില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് പ്രതിഷേധിച്ചത്.
കലാപം പൊട്ടിപുറപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് കാഴ്ചക്കാരാവുകയായിരുന്നു. സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളായിട്ടും നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ ഇടപെടല്‍ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കഴിഞ്ഞ് മണിക്കൂറുകല്‍ പിന്നിട്ട ശേഷമാണ് കലാപസ്ഥലങ്ങളില്‍ കേന്ദ്രസേനയെത്തിയത്.
സൈന്യവും ദില്ലി പോലീസും കൈയിലുണ്ടായിട്ടും കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം മെല്ലെപ്പോക്കിലാണ്. വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രണ്ട് തവണയാണ് അമിത് ഷാ ഉന്നത തലയോഗം വിളിച്ചത്. ദില്ലി പൊലീസ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടാമെന്ന ശുപാര്‍ശയുള്ളതായി സൂചനകള്‍ പുറത്ത് വന്നിരുന്നു. സൈന്യത്തിന്‍റെ സഹായം തേടണമെന്ന് രണ്ടാമത് നടന്ന ഉന്നത തലയോഗത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.