ദില്ലിയില്‍ സമാധാനം പുനഃസ്ഥാപിക്കൂ, ഞങ്ങള്‍ക്ക് പരീക്ഷയെഴുതണം; അമിത്ഷായോട് പത്താംക്ലാസുകാരന്‍റെ അപേക്ഷ
''ഇന്നലെ ഞങ്ങളുടെ പ്രദേശത്ത് വെടിവയ്പ്പും കല്ലേറും ഉണ്ടായിരുന്നു. പ്രദേശത്തെ അവസ്ഥ വളരെ മോശമാണ്, ആളുകള്‍ പേടിച്ചിരിക്കുകയാണ്. പരീക്ഷയ്ക്ക് പോകാന്‍ പറ്റുമോ ഇല്ലയോ എന്നറിയാതെ വിഷമത്തിലാണ് ഞങ്ങള്‍''
തനിക്ക് ഇംഗ്ലീഷ് പരീക്ഷയെഴുതണമെന്നും അതിനായി ദില്ലിയിലെ കലാപം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഭ്യന്തരമന്ത്രി അമിത്ഷായോട് ആവശ്യപ്പെട്ട് പത്താംക്ലാസുകാരന്‍. സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
''ഞാനൊരു പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഞാന്‍ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് പഠിക്കുന്നത്. നാളെ എനിക്ക് ഇംഗ്ലീഷ് പരീക്ഷയാണ്. എന്‍റെ പരീക്ഷാ കേന്ദ്രം ശാസ്ത്രി പാര്‍ക്കിലെ സര്‍വ്വോദയ വിദ്യാലയമാണ്. ഇന്നലെ ഞങ്ങളുടെ പ്രദേശത്ത് വെടിവയ്പ്പും കല്ലേറും ഉണ്ടായിരുന്നു. പ്രദേശത്തെ അവസ്ഥ വളരെ മോശമാണ്, ആളുകള്‍ പേടിച്ചിരിക്കുകയാണ്. പരീക്ഷയ്ക്ക് പോകാന്‍ പറ്റുമോ ഇല്ലയോ എന്നറിയാതെ വിഷമത്തിലാണ് ഞങ്ങള്‍. ദില്ലിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് എനിക്ക് ആഭ്യന്തരമന്ത്രിയോട് അപേക്ഷിക്കാനുള്ളത്.
ദില്ലിയില്‍ തുടരുന്ന കലാപത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഒരു കുട്ടിയടക്കം 150 പേര്‍ക്ക് പരിക്കേറ്റു. ആയുധധാരികളായ ആള്‍ക്കൂട്ടം ചൊവ്വാഴ്ച വടക്കേ ദില്ലിയിലെ പ്രദേശങ്ങളില്‍ കറങ്ങി നടക്കുകയും വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു. സര്‍ക്കാര്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെയും കുടുംബത്തെയും സല്‍ക്കരിക്കുന്നതിന്‍റെ 15 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇതെല്ലാം നടന്നത്.
നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു. മതം ചോദിച്ച് പലയിടത്തും ആളുകളെ മർദ്ദിച്ചു. പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. മൗജ് പൂർ, ജാഫ്രാബാദ്, ചാന്ദ്‍ബാദ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ. മേഖലയിൽ മാർച്ച് 4 വരെ നിരോധനാജ്ഞ തുടരും.
നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു. മതം ചോദിച്ച് പലയിടത്തും ആളുകളെ മർദ്ദിച്ചു. പത്തിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. മൗജ് പൂർ, ജാഫ്രാബാദ്, ചാന്ദ്‍ബാദ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ. മേഖലയിൽ മാർച്ച് 4 വരെ നിരോധനാജ്ഞ തുടരും.
കലാപ ബാധിത മേഖലകളിലെ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കേന്ദ്രമന്ത്രിസഭായോഗം ചേരുന്നുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്നലെ രാത്രി തന്നെ മടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാകും ഇന്ന് കേന്ദ്രമന്ത്രിസഭായോഗം ചേരുക.