Asianet News MalayalamAsianet News Malayalam

ആളിക്കത്തി ബംഗാൾ: അഞ്ച് തീവണ്ടികൾ കത്തിച്ചു, ദില്ലിയിൽ മെട്രോ നിയന്ത്രണം, അസമിൽ ഉദ്യോഗസ്ഥ സമരം

ഉത്തര, ദക്ഷിണ ബംഗാളിനെ ബന്ധിപ്പിക്കുന്ന ദേശീയപാത 34-ൽ ബംഗ്ലാദേശ് അതിർത്തി പ്രദേശമായ മുർഷിദാബാദിൽ വൻസംഘർഷമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അതേസമയം, അസമിൽ ഉദ്യോഗസ്ഥർ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു.

Five Empty Trains Set On Fire In Bengal Amid Protests Over Citizenship Act
Author
Kolkata, First Published Dec 14, 2019, 7:13 PM IST

ദില്ലി/കൊൽക്കത്ത: പൗരത്വഭേദഗതി നിയമത്തിൽ പശ്ചിമബംഗാളിലും പ്രതിഷേധം ആളിക്കത്തുകയാണ്. മുർഷിദാബാദിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ ഇന്ന് വൈകിട്ടുണ്ടായ പ്രക്ഷോഭത്തിനിടെ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾ സമരക്കാർ തീയിട്ടു. ഇതിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബംഗ്ലാദേശിന്‍റെ അതിർത്തി പ്രദേശമായ മുർഷിദാബാദ് ജില്ലയിൽ വൻ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്.

അക്രമാസക്തമായ സമരങ്ങളാണ് പശ്ചിമബംഗാളിന്‍റെ പലയിടങ്ങളിലും നടക്കുന്നത്. ഗതാഗതം പൂർണമായി സ്തംഭിച്ച് ഒറ്റപ്പെട്ട നിലയിലാണ്. റോഡ്, റെയിൽ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു.

കൊൽക്കത്ത നഗരത്തിലെ ഹൗറയ്ക്ക് അടുത്ത് നൂറ് കണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിനിടെ ഒരു സംഘമാളുകൾ സംക്റെയിൽ റെയിൽവേ സ്റ്റേഷന്‍റെ ഒരു ഭാഗത്തിന് തീയിട്ടു. തൊട്ടടുത്തുള്ള ചില കടകളും പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. ടിക്കറ്റ് കൗണ്ടറിന് തീയിടാൻ ശ്രമിച്ച അക്രമികളെ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും തടയാൻ ശ്രമിച്ചെങ്കിലും ഇവരെ സമരക്കാർ മർദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്.

മുർഷിദാബാദ് ജില്ലയിലെ പൊരാദംഗ, ജാംഗിപൂർ, ഫരാക്ക എന്നീ റെയിൽവേ സ്റ്റേഷനുകളിലും ഹൗറ ജില്ലയിലെ ബാവ്‍രിയ, നൽപൂർ സ്റ്റേഷനുകളിലും പ്രതിഷേധക്കാർ തീവണ്ടിട്രാക്കുകൾ തടസ്സപ്പെടുത്തിയതിനാൽ തീവണ്ടിഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഹൗറയും മുർഷിദാബാദും അടക്കമുള്ള ജില്ലകളിൽ മൂന്ന് സ്റ്റേറ്റ് ബസ്സുകളടക്കം പതിനഞ്ച് ബസ്സുകൾ ആളുകളെ ഇറക്കി വിട്ട ശേഷം പ്രതിഷേധക്കാർ കത്തിച്ചു. 

ഉത്തര, ദക്ഷിണ ബംഗാളിനെ ബന്ധിപ്പിക്കുന്ന ദേശീയപാത 34-ൽ ബംഗ്ലാദേശ് അതിർത്തി പ്രദേശമായ മുർഷിദാബാദിൽ വൻസംഘർഷമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗ്ദീപ് ധൻകറും സമാധാനം പാലിക്കണമെന്ന് പല കുറി ആവശ്യപ്പെട്ടിട്ടും സംഘർഷത്തിന് അയവില്ല. രാജ്യത്തെ പാർലമെന‍്‍റ് ഒരു നിയമം പാസ്സാക്കിക്കഴിഞ്ഞാൽ അതിനെതിരെ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും എന്നാൽ സമരങ്ങൾ അക്രമത്തിലേക്ക് വഴിമാറരുതെന്നും ഗവർണർ ആവശ്യപ്പെട്ടു. 

അസമിൽ ഉദ്യോഗസ്ഥസമരം

ഡിസംബർ 18, ബുധനാഴ്ച ജോലി ചെയ്യാതെ സമരമിരിക്കുമെന്ന് അസമിലെ സർക്കാർ ഉദ്യോഗസ്ഥർ. പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാനാകില്ലെന്ന് കാട്ടി സദൗ അസം കർമചാരി പരിഷദ് എന്ന പ്രമുഖ ഉദ്യോഗസ്ഥ സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

മുൻദിവസങ്ങളെ അപേക്ഷിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് താരതമ്യേന സംഘർഷത്തിന് അയവുണ്ടായിരുന്നു. ആയിരക്കണക്കിന് പേർ കർഫ്യൂ ലംഘിച്ച് തെരുവിൽ പ്രതിഷേധിച്ചതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് ശക്തമായ സുരക്ഷാ സംവിധാനമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്. 

ദില്ലി മെട്രോ സ്റ്റേഷനുകൾ അടച്ചു

സംഘർഷ സാധ്യത ഉണ്ടെന്ന എന്ന ദില്ലി പൊലീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് രണ്ട് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ജാമിയ മിലിയ ഇസ്ലാമിയ, ജൻപഥ് എന്നീ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്. ഈ സ്റ്റേഷനുകളിലെ എൻട്രി ഗേറ്റുകളും എക്സിറ്റ് ഗേറ്റുകളും അടയ്ക്കും എന്നാണ് ഡിഎംആർസി അറിയിച്ചിരിക്കുന്നത്. ഇത് വഴി പുറത്തേക്കുള്ള ഗതാഗതവും അനുവദിക്കില്ല. ട്രെയിൻ ഈ സ്റ്റോപ്പുകൾ നിർത്താതെ പോകുമെന്നും ഡിഎംആർസി അറിയിച്ചു.

വീണ്ടും സുപ്രീംകോടതിയിൽ ഹർജി

പൗരത്വ നിയമഭേദഗതിക്ക് എതിരെ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസിയും സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വ നിയമഭേദഗതിയുടെ ഭരണഘടനാപരമായ സാധുത പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അതേസമയം, ജാമിയ മിലിയ സർവകലാശാലയിൽ ഇന്നും പ്രതിഷേധം തുടരുകയാണ്. 

Read more at: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: ജാമിയ മിലിയ അടച്ചിട്ടു, പരീക്ഷകൾ മാറ്റി

Follow Us:
Download App:
  • android
  • ios