ദില്ലി കലാപത്തില്‍ ആളുകള്‍ മരിച്ചതെങ്ങനെ? ഒടുവില്‍ വിവരങ്ങള്‍ പുറത്തുവിട്ട് ആശുപത്രി അധികൃതര്‍
ഒമ്പത് പേര് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി
ഒരാള്‍ പൊള്ളലേറ്റ് മരിച്ചെന്നും ആഞ്ച് പേർ കല്ലേറിൽ മരിച്ചെന്നും അറിയിച്ചിട്ടുണ്ട്
ദില്ലി: ദില്ലി കലാപത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങളും ബന്ധുക്കളിൽ നിന്നും മറച്ചുവയ്ക്കുന്നുവെന്ന് ജി ടി ബി ആശുപത്രിക്കെതിരെ ആദ്യം മുതലേ പരാതി ഉയർന്നിരുന്നു. കലാപത്തില്‍ മരിച്ചവരുടെ മരണ കാരണം എന്താണെന്നുപോലും ആശുപത്രി അധികൃതര്‍ പറയുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതി അഭിഭാഷക സംഘം ജിടിബി ആശുപത്രിയിലെത്തി.
ഇതിനുപിന്നാലെ കലാപത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങളും വിശദാംശങ്ങളും ജി ടി ബി ആശുപത്രി പുറത്തുവിട്ടു. ആറു പേരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടു നൽകിയെന്ന് ആശുപത്രി വ്യക്തമാക്കി. മറ്റു മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് വിട്ടു നൽകും എന്ന് സൂപ്രണ്ട് ഡോ. സുനിൽ കുമാർ അറിയിച്ചു.
ഒമ്പത് പേര് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഒരാള്‍ പൊള്ളലേറ്റ് മരിച്ചെന്നും അഞ്ച് പേർ കല്ലേറിൽ മരിച്ചെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം പരാതികള്‍ ചൂണ്ടികാട്ടിയ സുപ്രീംകോടതി അഭിഭാഷക സംഘം ആശുപത്രി സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി.
ദില്ലി കലാപം: തത്സമയ വിവരങ്ങള്‍