ജെഎൻയുവില്‍ മുട്ടുമടക്കി കേന്ദ്രം, ഫീസ് വര്‍ധന പിൻവലിക്കാമെന്ന് ഉറപ്പ്; തിങ്കളാഴ്ച ക്ലാസ് തുടങ്ങും
ഫീസ് വർധന പിൻവലിക്കാമെന്ന് ചർച്ചയിൽ ഉറപ്പുകിട്ടിയതായി വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് എംഎച്ച്ആര്‍ഡി സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു
ദില്ലി: ജെ എന്‍ യു വിദ്യാര്‍ത്ഥി സമരത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം. ഫീസ് വര്‍ധവനവ് പിന്‍വലിക്കണമെന്നതടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികൾക്ക് ഉറപ്പുനൽകി. ഇതോടെ സര്‍വകലാശാലയിൽ മൂന്ന് മാസമായി നടത്തിവരുന്ന സമരങ്ങള്‍ക്ക് അവസാനമാകുമെന്നാണ് പ്രതീക്ഷ. ഹോസ്റ്റൽ ഫീസ് വര്‍ധനയും സംഘര്‍ഷങ്ങളും മൂലം ക്ലാസുകൾ തടസ്സപ്പെട്ട ജെഎൻയുവിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനഃരാരംഭിക്കുമെന്ന് വൈസ് ചാൻസലര്‍ ജഗദീഷ് കുമാര്‍ വ്യക്തമാക്കുകയും ചെയ്തു.
ഫീസ് വർദ്ദന പിൻവലിക്കാമെന്ന് ചർച്ചയിൽ ഉറപ്പുകിട്ടിയതായി വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് എംഎച്ച്ആര്‍ഡി സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഐഷി ഘോഷടക്കം നാല് പേരാണ് എംഎച്ച്ആര്‍ഡി സെക്രട്ടറിയെ കണ്ടത്. വിസിയെ മാറ്റണം എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
ജെഎൻയുവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി അമിത് ഖേരയോട് വിശദീകരിച്ചതായി വൈസ് ചാൻസലര്‍ ജഗദീഷ് കുമാര്‍ പറഞ്ഞു. വിസിയെ മാറ്റണമെന്ന ഉറച്ച നിലപാടിൽ നിൽക്കുന്ന വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാനാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ചയിൽ ധാരണയായത്. വിദ്യാര്‍ത്ഥികൾ ഉന്നയിച്ച ഹോസ്റ്റൽ ഫീസ് വര്‍ധനയടക്കമുള്ള കാര്യങ്ങളിൽ അനുകൂല നിലപാടെടുക്കാനാണ് ധാരണയായത്. സെമസ്റ്റര്‍ രജിസ്ട്രേഷൻ തീയതി നീട്ടുന്ന കാര്യം പരിഗണിക്കാൻ തീരുമാനമായി. വിദ്യാര്‍ത്ഥികളുമായി കൂടുതൽ ചര്‍ച്ച നടത്താൻ വിസി ജഗദീഷ് കുമാറിനോട് അമിത് ഖേര നിര്‍ദ്ദേശിച്ചു.
അതേസമയം ജെഎൻയുവിൽ വൻ സംഘര്‍ഷം നടന്ന ജനുവരി അഞ്ചിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് അധ്യാപകര്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. കലാപത്തിന് വഴിയൊരുക്കിയ വാട്സപ്പ് ഗ്രുപ്പുകളിലെ തെളിവുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടും. ജെഎൻയു അധികൃതരുടെ ഒത്താശയോടെ തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നാരോപിച്ചാണ് അധ്യാപകരുടെ ഈ നീക്കം.