ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതി
പാന്‍കാര്‍ഡ്, ആധാര്‍, വസ്തു ഇടപാട് രേഖ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി പറയുന്നു.
മുംബൈ: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് വിധിച്ച മുംബൈ ഹൈക്കോടതി. ബംഗ്ലദേശില്‍ നിന്നും മുംബൈയില്‍ കുടിയേറിയ വ്യക്തിയുടെ പൗരത്വ കേസിലാണ് ഹൈക്കോടതിയുടെ വിധി. ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പാസ്പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വകേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
പാന്‍കാര്‍ഡ്, ആധാര്‍, വസ്തു ഇടപാട് രേഖ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി പറയുന്നു. കൃത്യമായ ജനന സര്‍ട്ടിഫിക്കറ്റ് മാതാപിതാക്കളുടെ പേരുകളും ജനനസ്ഥലവും പൗരത്വം കാണിക്കുന്ന രേഖകളും ആവശ്യമാണ് എന്ന് കോടതി പറഞ്ഞു.
മുംബൈയ്ക്കടുത്തു ദഹിസറിൽ താമസിച്ചിരുന്ന തസ്‍ലിമ റബിയുൽ (35) ആണു പിടിയിലായത്. ബംഗാൾ സ്വദേശിയാണെന്നും 15 വർഷമായി മുംബൈയിൽ താമസിക്കുകയാണെന്നും അവർ വാദിച്ചെങ്കിലും രേഖകൾ ഹാജരാക്കാനായില്ല. ഇവര്‍ക്കെതിരായ കേസ് ജൂണ്‍ 8, 2009ലാണ് ആരംഭിച്ചത്. ഇവര്‍ക്കൊപ്പം വേറെ 16പേരെയും അന്ന് പൗരത്വ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.