വിജയിന്റെ വീട്ടിൽ അനധികൃത പണം കണ്ടെത്തിയില്ല, പരിശോധിക്കുന്നത് പ്രതിഫലവും നിക്ഷേപവും
നടൻ വിജയ്യുടെ വീട്ടിൽ പരിശോധന ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടിട്ടും തുടരുകയാണ്. വിജയ്യുടെ ഭാര്യയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
ചെന്നൈ: നടൻ വിജയ്യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പിന്റെ വാർത്താക്കുറിപ്പ്. അതേസമയം, 'ബിഗിൽ' എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അൻപുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്റെ വിശദീകരണം.
300 കോടി രൂപയാണ് 'ബിഗിൽ' സിനിമയുടെ ആകെ ബോക്സ് ഓഫീസ് കളക്ഷൻ. എന്നാൽ അൻപുച്ചെഴിയന്റെ എജിഎസ് ഗ്രൂപ്പ് ഓഫ് എന്റർടെയിൻമെന്റിന്റെയും എജിഎസ് ഗ്രൂപ്പിന്റെ മറ്റ് ഓഫീസുകളിലും നടത്തിയ റെയ്ഡിലൂടെ 300 കോടിയിലധികം രൂപയുടെ അനധികൃത രേഖകളും ചെക്കുകളും പ്രോമിസറി നോട്ടുകളും സ്വത്ത് രേഖകളും കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പിന്റെ വാർത്താക്കുറിപ്പിലുള്ളത്.
ഇതുമായി ബന്ധപ്പെട്ടാണ് വിജയ്യുടെ വീട്ടിൽ റെയ്ഡ് നടന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. വിജയ്ക്ക് 'ബിഗിൽ' സിനിമയുമായി ബന്ധപ്പെട്ട് കിട്ടിയ പ്രതിഫലവും ഇതുമായി ബന്ധപ്പെട്ട് നിർമാതാവ് ഓഫീസിൽ സൂക്ഷിച്ച രേഖയും തമ്മിൽ പൊരുത്തക്കേടുണ്ട്. വിജയ് ചിലയിടങ്ങളിൽ സ്വത്ത് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള നിക്ഷേപങ്ങളും പരിശോധിക്കുന്നുണ്ട്. പരിശോധന പുരോഗമിക്കുകയാണെന്നും ആദായനികുതി വകുപ്പ് കമ്മീഷണർ സുരഭി അലുവാലിയ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
: ആദായനികുതിവകുപ്പിന്റെ വാർത്താക്കുറിപ്പ്
വിജയിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി വിജയിന്റെ ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുള്ളതെന്നാണ് സൂചന.
ചെന്നൈ നീലാങ്കരൈയിൽ ഭൂമി വാങ്ങിയതും പൂനമല്ലിയിൽ കല്യാണമണ്ഡപം പണിഞ്ഞതും സംബന്ധിച്ചുള്ള കണക്കുകളും രേഖകളുമാണ് ഐടി വകുപ്പ് ഇപ്പോൾ പരിശോധിക്കുന്നത്. ''ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ചില രേഖകൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്'', എന്നാണ് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
നടന് വിജയ്ക്ക് എതിരായ ആദായ നികുതി വകുപ്പ് നീക്കങ്ങളുടെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. വിജയ് ആരാധകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ചെന്നൈയില്‍ സുരക്ഷാക്രമീകരണം വര്‍ധിപ്പിച്ചു. അതേസമയം നടികര്‍ സംഘം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്നലെ വൈകിട്ട് മുതല്‍ ആദായ നികുതി വകുപ്പ് നടത്തിയത് തമിഴ് സിനിമയിലെ സസ്പെൻസ് ത്രില്ലറിനെ വെല്ലുന്ന നീക്കങ്ങളാണ്. കടലൂരിനടുത്തുള്ള നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ 'മാസ്റ്റേഴ്സ്' എന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തി ആദായനികുതി വകുപ്പ് വിജയ്ക്ക് സമന്‍സ് കൈമാറി. തുടർന്ന് ആദ്യഘട്ട ചോദ്യം ചെയ്യൽ. ഷൂട്ടിങ്ങ് നിര്‍ത്തിവച്ചതിന് പിന്നാലെ നടനെ കാറില്‍ കയറ്റി ചെന്നൈയിലേക്കെത്തിച്ചു. വസതിയിൽ അര്‍ധരാത്രിയിലുമുള്ള ചോദ്യം ചെയ്യൽ നീണ്ടത് പുലര്‍ച്ചെ 2.30 വരെ.
അതേസമയം, സംയമനം പാലിക്കണമെന്നാണ് ആരാധകരോട് വിജയ് ഫാന്‍സ് അസോസിയേഷന്റെ നിര്‍ദേശം. ബിജെപി അനുകൂല നിലപാടുകളുടെ പേരില്‍ രജനീകാന്തിനെ ആദായ നികുതി വകുപ്പ് സംരക്ഷിക്കുന്നുവെന്നും ഇളയ ദളപതിയെ വേട്ടയാടുന്നുവെന്നും ആരോപിച്ചാണ് വിജയ് ആരാധകരുടെ ക്യാംപെയ്ൻ.