ഉത്തര്‍പ്രദേശില്‍ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ക്ക് കൊവിഡ് പേടി;ഏറ്റെടുത്ത് ഇതരമതസ്ഥരായ അയല്‍ക്കാർ
ഹൃദയാഘാതമായിരന്നു മരണ കാരണം. സംസ്കാര ചടങ്ങ് നടത്താൻ മകൻ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും കൊവിഡ് ഭയം മൂലം ആരും വന്നില്ല.
ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഹൃദയാഘാതം മൂലം മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ മടി കാണിച്ചപ്പോൾ അയൽവാസികളായ മുസ്ലീം സഹോദരങ്ങൾ സംസ്കാരത്തിന് നേതൃത്വം നൽകി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെയാണ് ആനന്ദിവിഹാറിലെ രവി ശങ്കർ മരിച്ചത്. ഹൃദയാഘാതമായിരന്നു മരണ കാരണം. സംസ്കാര ചടങ്ങ് നടത്താൻ മകൻ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും കൊവിഡ് ഭയം മൂലം ആരും വന്നില്ല.
"
ഒടുവിൽ അയൽവാസികളായ മുസ്ലീം യുവാക്കളെത്തി ഇയാളെ ആശ്വസിപ്പിച്ചു. രാമനാമം ഉരുവിട്ട് മൃതദേഹം അവർ തോളിലേറ്റി. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂെ പ്രചരിച്ചതോടെ പല പ്രമുഖരും ബുലന്ദ്ഷഹറിലെ യുവാക്കളെ പ്രശംസിച്ചെത്തി. ഇന്ത്യയുടെ യഥാർത്ഥ ആത്മാവ് എന്നായിരുന്നു ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് ശശി തരൂർ പറഞ്ഞത്. ആൾക്കൂട്ടക്കൊലയിൽ കുപ്രസിദ്ധമായ നാട്ടിൽ നിന്നാണ് രാജ്യത്തിന്റെ മതേതര മുഖത്തിന്റെ ഈ കാഴ്ച എന്നത് ഏറെ ശ്രദ്ധേയമാകുന്നു.